ദലൈലാമയെ ഇന്ത്യയിൽ വച്ച് കൊല്ലാൻ പദ്ധതി? ചൈനീസ് ചാരയെ പൊക്കി

ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിതയെ ബീഹാറിൽ വച്ച് പിടികൂടി. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയെ നിരീക്ഷിക്കാനെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ദലൈലാമ പങ്കെടുക്കുന്ന ചടങ്ങ് ബീഹാറിലെ ഗയയിൽ നടക്കാനിരിക്കെ സംശയാസ്പദമായ സാഹചര്യത്തിലാണ് വനിതയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
സോങ് ഷിയോലാന്‍ എന്നാണ് ഇവരുടെ പേര്. ബോധ് ഗയയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ചാരപ്പണിക്കായി മാത്രമായിരുന്നോ യുവതി ഇന്ത്യയിൽ എത്തിയതെന്നും സംശയമുണ്ട്.
ഇവരെ നാടുകടത്താനുള്ള നീക്കങ്ങൾ പോലീസ് ആദ്യമേ സ്വീകരിച്ചു. ബീഹാർ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി ഇവരെ ചോദ്യം ചെയ്തിരുന്നു. ചാരവൃത്തിയ്ക്ക് ഇന്ത്യയിൽ എത്തിയത് എന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പൊലീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ബീഹാറിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തിൽ ഒരു മാസത്തെ സന്ദർശത്തിനായാണ് ദലൈലാമ സംസ്ഥാനത്തെത്തിയത്.
വര്‍ഷത്തിലൊരിക്കല്‍ ദലൈലാമ ബോധ് ഗയയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാലത്തില്‍ രണ്ടുവര്‍ഷമായി ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചൈനീസ് യുവതി ഗയയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചനകൾ ലഭിച്ചതെന്ന് ഗയ എസ്എസ്പി ഹർപ്രീത് കൗർ ചൈനീസ് പറഞ്ഞു.
"അവളുടെ രേഖകളുടെ അന്വേഷണത്തിലും സ്‌ക്രീനിംഗിലും, ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസുകൾ (എഫ്‌ആർആർഒ) കൊൽക്കത്തയിൽ നിന്ന് 'ഇന്ത്യ വിടുക' നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവളുടെ വിസ റദ്ദാക്കിയതായും വെളിപ്പെടുത്തി. “തുടർച്ചയായ 90 ദിവസം മാത്രമേ അവർക്ക് ഇന്ത്യയിൽ തങ്ങാൻ അനുവാദമുള്ളൂ, അത് ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചത്. ഇപ്പോൾ, സ്ത്രീയെ തുടർനടപടികൾക്കായി ന്യൂഡൽഹിയിലെ FRROയിലേക്ക് (Foreign Regional Registration Office) നാടുകടത്തുകയാണ്," കൗർ പറഞ്ഞു.
ബുദ്ധമത വിശ്വാസികളുടെ മഹാകുംഭം എന്നാണ് കാലചക്ര പൂജയെ വിളിക്കുന്നത്. ഇതിനായി ബുദ്ധ സന്യാസിമാർ ആത്മീയ പരിശീലനം നടത്തുന്നു. കാലചക്ര പൂജയുമായി ബന്ധപ്പെട്ട് ദലൈലാമ ഒരു മാസത്തോളം ഇവിടെ തങ്ങാൻ പോകുകയാണ്. ചൈനയുടെ നിർദേശപ്രകാരം ദലൈലാമയ്‌ക്കെതിരെ ചാരപ്പണി ചെയ്യാൻ ചൈനീസ് യുവതി ശ്രമിച്ചതായാണ് അനുമാനം. രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്ന് ടിബറ്റ് ക്ഷേത്രം മുതൽ മഹാബോധി ക്ഷേത്രം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചാരവൃത്തി ആരോപിച്ച് മറ്റൊരു ചൈനീസ് യുവതിയെ ഡൽഹി പൊലീസ് കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിനും ചാരവൃത്തി നടത്തിയതിനുമാണ് 'കായ് റുവോ' എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുദ്ധ അഭയാർത്ഥികൾ കൂട്ടമായി താമസിക്കുന്ന 'മജ്നു കാ തില' പ്രദേശത്ത് നിന്നുമാണ് ചൈനീസ് യുവതി പിടിയിലായത്. ഇവർ മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിൽ ഇവിടെ താമസിച്ച് വരികയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇവർ നേപ്പാൾ വഴിയാണ് ഇന്ത്യയിലേയ്ക്ക് കടന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























