അന്തരിച്ച ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി ലോകം; ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുന്നത് ആറു നൂറ്റാണ്ടുകൾക്കു ശേഷം; ഈ അപൂർവ്വതയ്ക്ക് പിന്നിൽ അധികമാർക്കും അറിയാത്ത ജീവിത കഥയുണ്ട്...

അന്തരിച്ച ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങുകയാണ് ലോകം. ആറു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുമ്പോൾ ഈ അപൂർവ്വതയ്ക്ക് പിന്നിൽ അധികമാർക്കും അറിയാത്ത ജീവിത കഥയുണ്ട്... ഹിറ്റ്ലറുടെ സൈന്യത്തിലെ ജോസഫ് റാറ്റ്‌സിങ്ങർ എന്ന സൈനികൻ ക്രിസ്തുവിന്റെ വികാരിയായി ലോകം ആദരിക്കുന്ന പ്രിയപ്പെട്ട മാർപ്പാപ്പയായി മാറി.
600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണു ബനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷയിലും പ്രതിഫലിക്കുക. 2005 മുതൽ 2013 വരെയുള്ള കാലത്താണ് ബനഡിക്ട് പതിനാറാമൻ ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നത്.. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി വളരെ നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു
കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും റോമൻ കത്തോലിക്കാ സഭയുടെ (ലത്തീൻ സഭയുടെ) പരമാചാര്യനും റോമാ അതിരൂപതയുടെ മെത്രാപ്പോലീത്തയും റോമാ രൂപതയുടെ അധ്യക്ഷനും പരിശുദ്ധ സിംഹാസനം എന്ന സ്വതന്ത്ര പരമാധികാര സംവിധാനത്തിന്റെ അധിപതിയും അതുവഴി പരിശുദ്ധ സിംഹാസനത്തിന്റെ ഉടമസ്ഥതയിലുള്ള വത്തിക്കാൻ നഗരരാഷ്ട്രത്തിന്റെ ഭരണാധിപനുമാണ് മാർപ്പാപ്പ അഥവാ റോമായുടെ മെത്രാൻ.
'പാപ്പ' എന്ന ഔദ്യോഗിക ലത്തീൻ സംജ്ഞയോട് സുറിയാനി ഭാഷയിലെ മാർ (നാഥൻ, തിരുമേനി) എന്ന ബഹുമാനപദം ചേർത്താണ് 'മാർപാപ്പ' എന്ന പദം രൂപപ്പെട്ടത്. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ സൈന്യത്തിൽ നിർബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ജൂതരേറ്റു വാങ്ങിയ പീഡനങ്ങൾ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്
ബുധനാഴ്ച വത്തിക്കാനിലെ മാത്തർ എക്ലേസിയ സന്യാസ ആശ്രമത്തിൽ ബനഡിക്ട് പാപ്പായെ സന്ദർശിച്ച ഫ്രാൻസിസ് പാപ്പാ, ലോകമെങ്ങുമുള്ള വിശ്വാസികളോട് പരിശുദ്ധ പിതാവിനുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിരുന്നു. വെള്ളിയാഴ്ചത്തെ പ്രത്യേക കുർബാനയിൽ പങ്കുകൊണ്ട ബനഡിക്ട് പാപ്പാ ശനിയാഴ്ച രാവിലെ 9.34ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.04ന്) ആണ് കാലം ചെയ്തത്.
ചുവപ്പ്, സ്വർണനിറങ്ങളിലുള്ള ആരാധനാ വസ്ത്രങ്ങൾ ധരിച്ച ബനഡിക്ട് പതിനാറാമന്റെ ഭൗതികശരീരത്തിന്റെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടിരുന്നു .സ്ഥാന ത്യാഗം ചെയ്ത ശേഷം താമസിച്ചിരുന്ന മത്തേർ എക്ലേസിയ ആശ്രമത്തിൽ നിന്ന് നാളെ രാവിലെ ഒൻപതരയോടെ പോപ്പ് എമരിറ്റിസ് ബനഡിക്ട് പതിനാറാമൻ്റെ ഭൗതിക ശരീരം സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. നാല് ദിവസം ബസിലിക്കയിൽ പൊതുദർശനം നടക്കും. പോപ്പ് എമരിറ്റ്സിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ ബസിലിക്കയിലേക്ക് ഒഴുകി എത്തും. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. സഭാ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ. കേരളത്തിൽ നിന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.
ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തു . . തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം എന്നതാണ് ഒരപൂർവതയായി പറയുന്നത് . ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്. ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടു ..പക്ഷെ 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.
1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു
റോമിന്റെ മെത്രാനും യേശുക്രിസ്തുവിന്റെ വികാരിയും അപ്പസ്തോലൻമാരുടെ രാജകുമാരന്റെ പിൻഗാമിയും ആഗോള സഭയുടെ പരമോന്നത പുരോഹിതശ്രേഷ്ഠനും ഇറ്റലിയുടെ സഭാധ്യക്ഷനും (Primate of Italy) റോമൻ സഭാപ്രവിശ്യയുടെ മെത്രാപ്പോലീത്തയും ദൈവദാസൻമാരുടെ ദാസനും (Servus servorum Dei) എന്ന മാർപ്പാപ്പയുടെ സമ്പൂർണ വിശേഷണം എന്തുകൊണ്ടും ബനഡിക്ട് പതിനാറാമനു യോജിക്കും
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബനഡിക്ട് പതിനാറാമൻ രചിച്ച രണ്ട് പേജുള്ള ‘ആത്മീയ സാക്ഷ്യം’ ശനിയാഴ്ച രാത്രി വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഓരോ മാർപാപ്പയും തന്റെ സേവനകാലത്ത് ആത്മീയസാക്ഷ്യം രചിക്കുന്ന പതിവുണ്ട്. മരണശേഷം മാത്രമേ അത് പ്രസിദ്ധീകരിക്കാറുള്ളൂ. ബനഡിക്ട‍് പാപ്പാ 2006 ഓഗസ്റ്റ് 29ന് രചിച്ച ആത്മീയസാക്ഷ്യമാണ് വത്തിക്കാൻ അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചത്.
ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുനാഥന്മാർക്കും സുഹൃത്തുക്കൾക്കും നന്ദി പറയുന്ന പാപ്പാ അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകൾക്കു ക്ഷമാപണം നടത്തുന്നുണ്ട്. തിന്മകളും കുറവുകളും ഉണ്ടെങ്കിലും ദൈവം തന്നെ നിത്യതയിലേക്കു സ്വീകരിക്കാൻ പ്രാർഥിക്കണമെന്നു അഭ്യർഥിച്ചാണ് ആത്മീയസാക്ഷ്യം പൂർണമാകുന്നത്. ആത്മീയസാക്ഷ്യത്തിൽ വെളിപ്പെടുന്ന എളിമയും ദൈവസ്നേഹവും നമ്മളോരോരുത്തരും ജീവിതത്തിൽ പകർത്തേണ്ടത് തന്നെ ...
https://www.facebook.com/Malayalivartha
























