2023 സാമ്പത്തിക മാന്ദ്യത്തിന്റെ വർഷം ആയിരിക്കുമെന്ന് ഐഎംഎഫ്.... 2023ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്നാണ് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോര്‍ജീവ.... കഴിഞ്ഞ വര്‍ഷം യുഎസിലും യൂറോപ്യന്‍ യൂണിനിലും ചൈനയിലുമുണ്ടായതിനേക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്....

2023 സാമ്പത്തിക മാന്ദ്യത്തിന്റെ വർഷം ആയിരിക്കുമെന്ന് ഐഎംഎഫ്. 2023ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്നാണ് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. കഴിഞ്ഞ വര്‍ഷം യുഎസിലും യൂറോപ്യന്‍ യൂണിനിലും ചൈനയിലുമുണ്ടായതിനേക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.
എന്നാൽ 2022 ൽ ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി, മൊത്തത്തിലുള്ള വരുമാനവും, സമ്പദ് വ്യവസ്ഥയുടെ വളർച്ച നിരക്കും കണക്കിലെടുത്താൽ യുഎസ്, ചൈന, ജപ്പാൻ, ജർമ്മനി എന്നിവ കഴിഞ്ഞാൽ ഇന്ത്യയാണ് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നത്
അടുത്ത മാസങ്ങളില്‍ ചൈനയിലെ സ്ഥിതി ഗുരുതരമാകും എന്ന് മാത്രമല്ല , ചൈനയുടെ വളര്‍ച്ച നെഗറ്റീവ് ആയി മാറും എന്നുമാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് . ഇതിന്റെ പരിണിതഫലമായി ആഗോളതലത്തിലെ വളര്‍ച്ചയും നെഗറ്റീവ് ആകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
യു.എസിന്റെയും യൂറോപ്പിന്റെയും കാര്യവും വ്യത്യസ്തമല്ല. ചൈനയും യു.എസും യൂറോപ്പുമാണ് ലോക സമ്പദ്‍വ്യവസ്ഥയുടെ ചക്രം തിരിക്കുന്നത് .ഇവിടെയുണ്ടാകുന്ന തളർച്ച ലോകത്തെയാകെ ബാധിക്കും. 40 വർഷത്തിലെ താഴ്ന്ന വളർച്ചനിരക്കാണ് ചൈനയിലുള്ളത്. കോവിഡ് വ്യാപനവും നിയന്ത്രണ നടപടികളും വളർച്ചയെ ബാധിക്കും.
യുക്രൈൻ റഷ്യ യുദ്ധം പത്തു മാസമായിട്ടും അവസാനിക്കാതെ നീണ്ടുപോകുന്നതും വിലക്കയറ്റവും പലിശനിരക്കിലെ വര്‍ധനവും കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ് ക്രിസ്റ്റലീന ഇക്കാര്യം പറഞ്ഞത്. മാന്ദ്യം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളും ദുരിതത്തിലാകും.
2023ലെ വളര്‍ച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. ആറ് ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് 2021 3.2 ശതമാനമായും 2022ല്‍ 2.7 ശതമാനമായും കുറഞ്ഞിരുന്നു. കോവിഡ് വ്യാപനം ആരംഭിച്ചതോടെയാണ് വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത്. ഇത് ഇനിയും തുടരാനാണ് സാധ്യത. കഴിഞ്ഞ ഒക്ടോബറിൽ ഐഎംഎഫ് പുറത്തിറക്കിയ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിലും ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചിരുന്നു.
ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വില കുതിച്ചു കയറുന്നത് മാന്ദ്യത്തിനു കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കിലെ വർധനവും ഭക്ഷ്യക്ഷാമവും രാജ്യങ്ങളെ കടുത്ത ആശങ്കയിലേക്കു തള്ളി വിടുമെന്നു തന്നെയാണ് പറയപ്പെടുന്നത്
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങൾ തിരിച്ചു വരവ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച തരത്തിൽ അതുണ്ടായില്ല .ലോകരാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെങ്കിലും ഇന്ത്യയുടെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടതായിരിക്കുമെന്നാണ് ഐ എം എഫ് മൂന്ന് മാസം മുമ്പ് വ്യക്തമാക്കിയത് .
മൂന്നിലൊന്ന് രാജ്യങ്ങളും ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷമാദ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെത്തും. മിക്കവാറും രാജ്യങ്ങളും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെങ്കിലും ഇന്ത്യയുടെ സ്ഥിതി ഭേദപ്പെട്ടതായിരിക്കുമെന്നും 2022ൽ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.8% ആയിരിക്കുമെന്നും ഐഎംഎഫ് നേരത്തെ വിലയിരുത്തിയിരുന്നു.
നാണ്യപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കാതെ നോക്കാൻ ഇന്ത്യയിൽ സർക്കാർ മികച്ച രീതിയിൽ ഇടപെടുന്നുണ്ട്. എണ്ണ വില ഉയരുന്നത് അടക്കമുള്ള ബാഹ്യവെല്ലുവിളികളാണ് ഇന്ത്യയെ വലയ്ക്കുന്നതെന്നാണ് വിലയിരുത്തൽ.
2022 അവസാനത്തോടെ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 85 ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണെങ്കിലും എളുപ്പത്തിൽ മറികടക്കാവുന്നതേയുള്ളുവെന്ന് ഐഎംഎഫ് വിശദീകരിച്ചിരുന്നു.
അതേസമയം ആളോഹരി വരുമാനം (GDP per capita) നോക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങളിൽ 122 മാത്രമാണ്. ഖത്തർ, ലക്സംബർഗ്,സിങ്കപ്പൂർ, ബ്രൂണൈ, അയർലണ്ട് എന്നിവയാണ് ആദ്യ ആറ് സ്ഥാനങ്ങളിൽ വരുന്ന രാജ്യങ്ങൾ.
ഇന്ത്യയിൽ യുകെയുടെ 20 മടങ്ങ് ജനസംഖ്യയുള്ളതിനാൽ ആണ് ആളോഹരി വരുമാനം കുറയുന്നത് . അതുകൊണ്ടാണ് യു കെ യെ മൊത്തം സമ്പത്തിൽ പിന്തള്ളിയെങ്കിലും, ആളോഹരി വരുമാനത്തിൽ യു കെയുമായി വൻ അന്തരം നിലനിൽക്കുന്നത്.
ലോകത്തിലെ രാജ്യങ്ങളിൽ ഏറ്റവും തീവ്രമായ അസമത്വം ഇന്ത്യയിലാണെന്ന കണക്കുകളും പുറത്തുവരുന്നുണ്ട് . വേൾഡ് ഇൻഇക്വാളിറ്റി റിപ്പോർട്ടും ഇത് ശരിവെക്കുന്നുണ്ട്. 161 രാജ്യങ്ങളിൽ അസമത്വത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് 123-)o സ്ഥാനമാണുള്ളത്. മൊത്തത്തിലുള്ള സമ്പത്ത് നോക്കുമ്പോൾ ഇന്ത്യ പല വികസിത രാജ്യങ്ങളെയും പിന്തള്ളി അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും, ആളോഹരി വരുമാനത്തിൽ 122 ആണ് റാങ്കിങ് എന്നുള്ളത് ഇന്ത്യയുടെ സാമ്പത്തിക അസമത്വം തന്നെയാണ് വ്യക്തമാക്കുന്നത്
വിദ്യാഭ്യാസം ആരോഗ്യം, സേവന മേഖലകളിൽ കൂടുതൽ പണം ചെവഴിച്ചാലേ അസമത്വം ഒരു പരിധി വരെ കുറക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യ ജർമനിയെയും , ജപ്പാനെയും പിന്തള്ളും എന്ന ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എങ്കിലും സമ്പത്ത് മുഴുവൻ ഒരു ശതമാനം വ്യക്തികളുടെയും കമ്പനികളുടെയും കൈയ്യിൽ മാത്രം കേന്ദ്രീകരിക്കുന്ന പ്രവണതയാണ് ഇന്ത്യയിൽ ഉള്ളത് .
ഇന്ത്യയിലെ 10 ശതമാനം ആളുകളാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 77 ശതമാനവും കൈവശം വച്ചിരിക്കുന്നത്. 2017 ലെ കണക്കുകൾ പ്രകാരം ഒരു ശതമാനം ആളുകളിലേക്കായിരുന്നു രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും ഒഴുകിയെത്തിയിരുന്നത്. ക്രെഡിറ്റ് സൂയിസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം(2022ലും രാജ്യത്തെ ഒരു ശതമാനമുള്ള അതിസമ്പന്നരിലേക്കു രാജ്യത്തെ 41 ശതമാനം സമ്പത്തും എത്തിച്ചേരുന്നു. ഓസ്‌ഫാമിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഇപ്പോൾ 119 ശതകോടീശ്വരന്മാരുണ്ട്. രണ്ടായിരത്തിൽ ഇത് 9 ശതകോടീ മാത്രമായിരുന്നു. 2017 ൽ അത് 101 ആയി കൂടി. 2018 നും, 2022 നും ഇടയിൽ ഇന്ത്യ പ്രതിദിനം 70 പുതിയ കോടീശ്വരന്മാരെ ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ
അതേസമയം യുഎസ് സമ്പദ് വ്യവസ്ഥ ഇതിൽ നിന്നുമെല്ലാം വേറിട്ടുനിൽക്കുകയാണ്. തൊഴിൽ വിപണി വളരെ ശക്തമായി തുടരുകയാണ്. 3.7 ശതമാനം മാത്രമാണ്അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക്.
മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഇടിവ് സംഭവിക്കുക, തൊഴിലില്ലായ്മ വർദ്ധിക്കുക, ഉപഭോക്തൃ ചെലവിലെ ഇടിവ് എന്നിവ മാന്ദ്യത്തിന്റെ സൂചനയാണ്.
തുടർച്ചയായി രണ്ട് പാദത്തിൽ ജിഡിപി കുറഞ്ഞാലാണ് സാമ്പത്തിക വിദഗ്ദ്ധർ അതിനെ സാമ്പത്തിക മാന്ദ്യമെന്ന് പറയുന്നത് . ഉപഭോക്താക്കൾക്ക് പണം ചെലവാക്കാനുള്ള മടി. നിക്ഷേപത്തിൽ ഉണ്ടാകുന്ന ഇടിവ്, പലിശ നിരക്കിലെ വർദ്ധനവ് എല്ലാം തന്നെ മാന്ദ്യത്തിന്റെ സൂചനകളാണ് . പലിശ നിരക്ക് ഉയരുന്നത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പാനിരക്ക് കുറയ്ക്കും .. .ചെലവാക്കാൻ ആളുകളുടെ കൈയിൽ പണം ഇല്ലാതെ വരുന്നത് ഉൽപ്പാദനവും വും വരുമാനവും കുറയാനും കാരണമാകും.
ഇത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനും കാരണമാകും . സമാശ്വാസ പാക്കേജുകൾ നൽകി സർക്കാരിന് ജനങ്ങളെ പിന്തുണയ്‌ക്കേണ്ടി വരും. മറ്റു എല്ലാ രാജ്യങ്ങളെ പോലെ ഇന്ത്യയും 2021ൽ കൊവിഡിനെ തുടർന്ന് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2023ൽ പണപ്പെരുപ്പം നടയാൻ പലിശ നിരക്ക് ഉയർത്തുന്നത്, വ്യാപാരത്തിലെ പ്രശ്‌നങ്ങൾ, ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ എന്നിവ എല്ലാം മാന്ദ്യത്തിന് കാരണമാകും
https://www.facebook.com/Malayalivartha
























