വിമാനദുരന്തങ്ങള്‍ നേപ്പാളില്‍ തുടര്‍ക്കഥയാകുന്നത് ആ മൂന്ന് കാരണങ്ങളാൽ, 23 വര്‍ഷങ്ങള്‍ക്കിടെ നേപ്പാളില്‍ നടന്ന വിമാന- ഹെലികോപ്ടര്‍ അപകടങ്ങളില്‍ 309 പേര്‍ മരിച്ചതായി കണക്കുകൾ, ആഗോള തലത്തിലുണ്ടാകുന്ന വിമാനാപകടങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്

നേപ്പാള്‍ വിമാന ദുരന്തങ്ങളുടെ കരിമ്പട്ടികയില്‍ ഇടംനേടിയ നാടായി മാറിയിരിക്കുന്നു. സാമ്പത്തികമായ അത്ര മുന്നിലല്ലാത്ത രാജ്യമായ നേപ്പാളില്‍ വിമാനാപകടങ്ങള്‍ പതിവായി സംഭവിക്കാന്‍ മൂന്നാണ് കാരണങ്ങള്‍. ഒന്ന് കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍. രണ്ട് അറ്റകുറ്റപ്പണികളുടെ പരിമിതി. മൂന്ന് നേപ്പാളിലെ മഞ്ഞുമൂടിയ പര്‍വതങ്ങളും.ഹിമാലയം ഉള്‍പ്പെടെ പര്‍വതങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ സ്വകാര്യ വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത ഒട്ടേറെ പ്രമുഖര്‍ നേപ്പാളില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ പതിനഞ്ചോളം സ്വകാര്യ വിമാന കമ്പനികളാണ് വേണ്ടത്ര സുരക്ഷയില്ലാതെ നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. നേപ്പാളിന്റെ ഭൂമിശാസ്ത്രം പരിചിതമല്ലാത്ത പൈലറ്റുമാരും അപകടം വരുത്തിവയ്ക്കുന്നു. 72 യാത്രക്കാരുമായി കാഠമണ്ഠുവില്‍നിന്ന് പറന്നുയര്‍ന്നശേഷം കഴിഞ്ഞ ദിവസം ദുരന്തത്തില്‍പ്പെട്ട യതി എയര്‍ലൈന്‍സ് എടിആര്‍ 72 വിമാനത്തിന് 15 വര്‍ഷത്തിലേറെയായിരുന്നു കാലപ്പഴക്കം. വിജയ് മല്യ പത്ത് വര്‍ഷത്തോളം കിംഗ് ഫിഷര്‍ എയര്‍ലൈന്‍സില്‍ ഉപയോഗിച്ചശേഷം മൂന്നു വര്‍ഷം വെറുതെ കിടന്ന വിമാനമാണിത്.
കേടുപാടുകള്‍ ഒരു വിധം നന്നാക്കി രണ്ടു വര്‍ഷം തായ്‌ലാന്‍ഡില്‍ പറത്തിയശേഷമാണ് നേപ്പാളിലെ യതി എയര്‍ലൈന്‍സിന് വിറ്റത്. അവിടെയും കുറെക്കാലം പറക്കാതെ കിടന്ന വിമാനമാണ് കഴിഞ്ഞ ദിവസം യന്ത്രത്തകരാറിനെത്തുടര്‍ന്ന കത്തിവീണത്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ വിവിധ എയര്‍ കമ്പനികളില്‍ നിന്ന് വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്നതും നേപ്പാളില്‍ പതിവാണ്.
എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ പതിനാല് പര്‍വതങ്ങളില്‍ എട്ടെണ്ണവും സ്ഥിതിചെയ്യുന്നതാണ് നേപ്പാളിലാണ്. മഞ്ഞുപൊതിഞ്ഞ് ഈ ഗിരിപര്‍വങ്ങളില്‍ തട്ടി ഒട്ടേറെ വിമാനങ്ങളാണ് ദുരന്തത്തില്‍പ്പെട്ടിരിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കിടെ നേപ്പാളില്‍ നടന്ന വിമാന- ഹെലികോപ്ടര്‍ അപകടങ്ങളില്‍ 309 പേര്‍ മരിച്ചതായാണ് കണക്ക്. ആഗോള തലത്തിലുണ്ടാകുന്ന വിമാനാപകടങ്ങളില്‍തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ 2013 മുതല്‍ നേപ്പാളിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.കാല്‍ നൂറ്റാണ്ടിനിടെ നേപ്പാളില്‍ സംഭവിച്ച ഏറ്റവും വലിയ അപകടമാണ് കഴിഞ്ഞ ദിവസം പൊഖാറ വിമാനത്താവളത്തിന് സമീപമുണ്ടായത്. തൃഭുവന്‍, ടെന്‍സിംഗ്-ഹില്ലാരി, സിമാര, പൊഖാറ, ഭരത്പൂര്‍, ഗൗതമബുദ്ധസ നേപ്പാള്‍ഗുഞ്ച്, ബിരാദ്‌നഗര്‍ എന്നിവയാണ് നേപ്പാളിലെ പ്രധാന വിമാനത്താവളങ്ങള്‍.
2022 മേയില്‍ നേപ്പാളി വിമാനക്കമ്പനിയായ താര എയറിന്റെ വിമാനം തകര്‍ന്ന് 16 നേപ്പാളികളും നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍കാരുമടക്കം 22 പേരും 2018 മാര്‍ച്ചില്‍ കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് -ബംഗ്ലാ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 51 പേരും മരണമടഞ്ഞിരുന്നു. 2019 ഫെബ്രുവരിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി അടക്കം ഏഴ് പേരാണ് ദാരുണമായി മരണമടഞ്ഞത്.
1992ല്‍ കാഠ്മണ്ഡുവിലേക്ക് വന്ന തായ് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 167 പേരാണ് മരിച്ചത്. ദുര്‍ഘടമായ പര്‍വതനിരകള്‍, പ്രവചനാതീതമായ കാലാവസ്ഥ, സുരക്ഷിതമല്ലാത്ത വിമാനങ്ങള്‍, വ്യോമയാന മേഖലയില്‍ വേണ്ടത്ര നിയന്ത്രണമില്ലായ്മ തുടങ്ങിയവയാണ് നേപ്പാളില്‍ വ്യോമാപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായി പറയുന്നത്. സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ചെറുയാത്രാ വിമാനങ്ങള്‍ നേപ്പാളിലെ പര്‍വതനിരകളില്‍ തട്ടി അപകടത്തില്‍പ്പെടുന്നത് പതിവാണ്.
2022 മേയില്‍ പോഖരയില്‍നിന്നു ജോംസോമിലേക്കു പറന്ന താര എയറിന്റെ വിമാനം മസ്താങ് ജില്ലയില്‍ ലാറിക്കോട്ടയിലെ പര്‍വത പ്രദേശമായ ലാനിങ്‌ഗോളയില്‍ തകര്‍ന്ന് 4 ഇന്ത്യക്കാരടക്കം 22 പേര്‍ മരിച്ചിരുന്നു. 2019 ഏപ്രില്‍ 14 ന് ലുക്ല ടെന്‍സിങ് ഹിലരി വിമാനത്താവളത്തില്‍നിന്നു പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ, ഹെലികോപ്റ്ററില്‍ വിമാനം ഇടിച്ച് 3 പേര്‍ മരിച്ചു. 2012 സെപ്റ്റംബര്‍ 28ന് സീത എയര്‍വേയ്‌സിന്റെ ഡോണിയര്‍ വിമാനം കാഠ്മണ്ഡു വിമാനത്താവളത്തില്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു.
2012 മേയ് 14ന് ഡോണിയര്‍ വിമാനം മലനിരകളില്‍ തട്ടി തകര്‍ന്ന് മുക്തിനാഥ് ക്ഷേത്രത്തിലേക്കു പോയ ബാല ചലച്ചിത്രതാരം തരുണി സച്‌ദേവും അമ്മയും ഉള്‍പ്പെടെ 15 പേര്‍ മരിച്ചതും മറ്റൊരു ദുരന്തമായി. ഇത്തരത്തില്‍ ചെറുതും വലുതുമായ അന്‍പതോളം വിമാനദുരന്തങ്ങള്‍ക്കാണ് നേപ്പാള്‍ സാക്ഷ്യം വഹിച്ചത്. നേപ്പാളിലെ കാഠ്മണ്ഠു അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ഒരു വിമാനത്താവളവും പൂര്‍ണണമായി സുരക്ഷിതമല്ല.
മഴയ്‌ക്കൊപ്പം മഞ്ഞും പെയ്യുന്ന നേപ്പാളില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഏറെ ദുഷ്‌കരമാണ്.പരിചിതരായ പൈലറ്റുമാര്‍ പോലും നേപ്പാളിലെ ഏറെ വിമാനത്താവളങ്ങളിലേക്കും വിമാനം പറത്താന്‍ താല്‍പര്യപ്പെടുന്നവരല്ല. പര്‍വതശിഖിരങ്ങള്‍ തട്ടി തീപിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ ഒരാള്‍ക്കുപോലും രക്ഷപ്പെടുക എളുപ്പമല്ല.
വലിയ മേഘങ്ങളും മഞ്ഞുമഴയും മൂലം വാനയാത്ര ഏറെ ഭീതികരവും ദുഷ്‌കരവുമാണ്. വിദേശരാജ്യങ്ങളുടെ എയര്‍ കമ്പനികള്‍ കാലങ്ങളോളം പറത്തിയ ശേഷം പഴക്കം ചെന്ന വിമാനങ്ങളാണ് നേപ്പാള്‍ സര്‍ക്കാരും അവടത്തെ സ്വകാര്യ വിമാനകമ്പനികളും വാങ്ങാറുളളത്.
https://www.facebook.com/Malayalivartha























