പാകിസ്ഥാനില്‍ പട്ടാള അട്ടിമറി ? ഇന്ത്യയെ തര്‍ക്കാനുള്ള പദ്ധതി വിട്ട് ചൈനയും ഓടി.. ലങ്കയേക്കാള്‍ ദയനീയം.

പാകിസ്ഥാന് പിടിച്ചു നില്പിന്റെ അവസാന ശ്രമം അസ്തമിച്ചതിന്റെ ആഘാതത്തില്‍ നിന്നും മോചിതരായിട്ടില്ല. ഐ എം എഫ് പണംതരാതെ കൈവിട്ടപ്പോഴും പാകിസ്ഥാന് ഏക പ്രതീക്ഷ ചൈനയുടെ സഹായമായിരുന്നു. എന്നിലിപ്പോള്‍ ചൈനയും പാകിസ്ഥാനെ കൈവിട്ട്ു കഴിഞ്ഞു. ചൈനയുടെ പാകിസ്ഥാനുമായുള്ള ബന്ധങ്ങള്‍ കുറച്ചു കൊണ്ടു വരികയാണ്. പാകിസ്ഥാന്‍ താലിബാന്റെ വഴിവിട്ട നീക്കങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ചൈന പാകിസ്ഥാനെ തള്ളി തുടങ്ങിയത്. ചൈനയില്‍ നിന്നും ഇരുപത്തി ഏഴായിരം കോടി ഡോളര്‍ പ്രതീക്ഷിച്ച് ചൈനയ്ക്ക് എല്ലാ സാഹായവും വാഗ്ദാനവും ചെയത് പിന്നാലെ നടന്ന പാകിസ്ഥാന് ഇരുട്ടടിയാണ് കിട്ടിയിരിക്കുന്നത്.
ഭീകരവാദത്തിലേയ്ക്ക് പാകിസ്ഥാന്‍ തിരികെ സഞ്ചരിക്കുന്നുവെന്ന് ചൈന മനസിലാക്കിയിരിക്കുന്നു. പാകിസ്ഥാന് സാമ്പത്തിക സഹായം കിട്ടുന്ന സോഴ്‌സുകളെ മുഴുവന്‍ അടച്ച് സര്‍ക്കാരിനെ താഴെയിറക്കി പട്ടാള ഭരണം കൊണ്ടു വരാനുള്ള താലിബാന്‍ സേനയുടെ കരുനീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചൈനയ്ക്ക് ഇന്ത്യയെ അടിക്കാനുള്ള വടിയായി തുടങ്ങിയ ചൈന പാക് ഇടനാഴിയുടെ പ്രവര്‍ത്തനവും ചൈന അവസാനിപ്പിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാനിലെ എംബസ്സിയിലെ കോണ്‍സുലര്‍ സെക്ഷന്‍ അടച്ചുപൂട്ടികൊണ്ടാണ് ചൈന പാകിസ്ഥാനില്‍ നിന്നും പടിയിറക്കം തുടങ്ങിയത്. സാങ്കേതിക കാരണങ്ങള്‍ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നല്‍കി ദിവസങ്ങള്‍ക്കകമാണ് എംബസ്സിയിലെ ഒരു വകുപ്പ് അടച്ചുപൂട്ടുന്നത്. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകള്‍, വീസ അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എംബസ്സികളിലെ കോണ്‍സുലര്‍ സെക്ഷനില്‍ ചെയ്യുന്നത്.
അതേസമയം, വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പില്‍ എന്താണ് 'സാങ്കേതിക പ്രശ്‌നമെന്ന്' വ്യക്തമാക്കിയിട്ടില്ല. എത്രനാള്‍ അടച്ചിടുമെന്നും അറിയിച്ചിട്ടില്ല. ''സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഇസ്ലാമാബാദിലെ ചൈനീസ് എംബസ്സിയുടെ കോണ്‍സുലര്‍ സെക്ഷന്‍ 2023 ഫെബ്രുവരി 13 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്'' - അറിയിപ്പില്‍ പറയുന്നു.
പാക്ക് താലിബാന്റെ ആസൂത്രണത്തില്‍ പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. സര്‍ക്കാരുമായി ഒരു ഒത്തുതീര്‍പ്പിനും പാക്ക് താലിബാന്‍ തയാറാകുന്നില്ല. മാത്രമല്ല, ചൈനയുടെ അഭിമാന പദ്ധതിയായ ചൈന - പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരന്മാരെയും വിവിധ ഭീകരസംഘടനകള്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏപ്രിലില്‍ കറാച്ചിയില്‍ മൂന്ന് ചൈനീസ് അധ്യാപകരെ വനിതാ ചാവേര്‍ കൊലപ്പെടുത്തിയിരുന്നു.
ചൈനയെയും പാക്കിസ്ഥാനെയും ബന്ധപ്പെടുത്തി അറേബ്യന്‍ കടലിലേക്ക് റോഡ്, റെയില്‍വേ, പൈപ്പ്ലൈനുകള്‍, തുറമുഖങ്ങള്‍ എന്നിവ നിര്‍മിക്കുന്ന 65 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയാണ് സിപിഇസി. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനീഷ്യേറ്റീവ് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ വിപുലപ്പെടുത്തുകയും ആധുനീകരിക്കുകയും ചെയ്യുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ ചൈനയിലാണ് അവസാനത്തെ പ്രതീക്ഷയും വെച്ചു പുലര്‍ത്തിയിരുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കടക്കാനുള്ള എല്ലാ സൗകര്യങ്ങളും പാകിസ്ഥാന്‍ ചൈനയ്ക്ക് ചെയ്തു കൊടുക്കാമെന്നും നയതന്ത്ര തലത്തില്‍ തീരുമാനിച്ചിരുന്നു. പാകിസ്ഥാന്റെ സാമ്പത്തിക തകര്‍ച്ചയും ആഭ്യന്തര കലാപങ്ങളും പാക് താലിബാന്‍ തീവ്രവാദികളുടെ ആക്രമണങ്ങളും ചൈനയ്ക്ക് സ്വയം കുഴിച്ച കുഴിയായി മാറുമെന്ന ഭയം അവരെ അലട്ടുമായിരുന്നു.
അതേസമയം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന പാക്കിസ്ഥാനില്‍ ജനങ്ങള്‍ക്ക് ഇടിത്തീയായി ഇന്ധനവില കുത്തനെ കൂട്ടുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് 32 പാക്കിസ്ഥാന്‍ രൂപ വീതം കൂട്ടുമെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് െചയ്യുന്നത്. ഫെബ്രുവരി 16 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.പെട്രോളിന് 12.8 ശതമാനമാണ് ഒറ്റയടിക്കു കൂട്ടുന്നത്. ഇതോടെ, പെട്രോള്‍ ലീറ്ററിന് 250ല്‍നിന്ന് 282 രൂപയാകും. ഡീസലിന് 12.5 ശതമാനം കൂട്ടുന്നതോടെ ലീറ്ററിന് വില 262.8ല്‍നിന്ന് 295.64 രൂപയാകും. മണ്ണെണ്ണവിലയിലും വര്‍ധനയുണ്ട്, 14.8 ശതമാനം. പുതുക്കിയ വില ലീറ്ററിന് 217.88 രൂപ.
പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വര്‍ധനയില്‍ പ്രതിഫലിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്. ഈ മാസമാദ്യം ഇന്ധനവില ലീറ്ററിന് 35 രൂപ കൂട്ടിയിരുന്നു. പാല്‍, പച്ചക്കറി, മാംസം ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും രാജ്യത്തു വലിയ വിലക്കയറ്റമാണ്.സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ച്ച നേരിടുന്ന പാക്കിസ്ഥാനില്‍ ജനം ജീവിക്കുന്നത് ഇരട്ട പ്രതിസന്ധിയില്‍. ശ്രീലങ്കയെയും വെനസ്വെലയേയും പോലെ കടത്തില്‍ മുങ്ങിയിരിക്കുകയാണു പാക്കിസ്ഥാനും. നാണ്യപ്പെരുപ്പം 48 വര്‍ഷത്തെ ഏറ്റവും ഉയരത്തിലാണ്. ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമായ പാക്കിസ്ഥാനില്‍ ദുരിതക്കാറ്റ് വീശിയടിക്കുന്നു.
രാജ്യാന്തര നാണ്യനിധിയാണ് (ഐഎംഎഫ്) പാക്കിസ്ഥാന്റെ പ്രതീക്ഷ നിലനിന്നത്. 7 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം കിട്ടാന്‍ പക്ഷേ കടുത്ത നിബന്ധനകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകള്‍ നടപ്പാക്കുമ്പോള്‍ രാജ്യത്ത് 170 ബില്യന്‍ രൂപയുടെ നികുതിവര്‍ധന ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് പാക്ക് ധനമന്ത്രി ഇസഹാഖ് ധര്‍ പറഞ്ഞു. സര്‍ക്കാരും ഐഎംഎഫുമായുള്ള ചര്‍ച്ച പൂര്‍ണ്ണ പരാജയമായിരുന്നു.
നടുവൊടിഞ്ഞിരിക്കുന്ന ജനങ്ങള്‍ക്ക് അധിക നികുതിഭാരം താങ്ങാനാകില്ലെന്നും തെരുവിലെ പ്രക്ഷോഭം ശക്തിയാര്‍ജിക്കുമെന്നും സര്‍ക്കാരിന് അറിയാം. സാധാരണക്കാരെ നേരിട്ടു ബാധിക്കാത്ത തരത്തില്‍ നികുതിനിര്‍ദേശം നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നാണു ധനമന്ത്രി പറയുന്നത്. നികുതി ഈടാക്കുന്നതിനായി ധനബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാനാണു സര്‍ക്കാരിന്റെ ആലോചന. ആശങ്കപ്പെടാനില്ലെന്നും എല്ലാം നേരെയാകുമെന്നും സര്‍ക്കാര്‍ പറയുമ്പോഴും ജനം ആ വാക്കുകളെ മുഖവിലയ്‌ക്കെടുക്കുന്നില്ല.
വിവിധ ജനവിഭാഗങ്ങളുമായി ബ്ലൂംബെര്‍ഗ് ന്യൂസ് നടത്തിയ അഭിമുഖങ്ങള്‍ പാക്കിസ്ഥാനിലെ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു. ജീവിതം വഴിമുട്ടിയ കഥകളാണ് ഏവരും പങ്കുവച്ചത്. ഈ ശൈത്യകാലത്ത് കച്ചവടം 50 ശതമാനം കുറഞ്ഞെന്നു കറാച്ചിയിലെ സീഫുഡ് റസ്റ്ററന്റ് ഉടമ മുഹമ്മദ് റാഷിദ് പറഞ്ഞു. മധ്യവര്‍ഗത്തില്‍പ്പെട്ട ജനം കടയിലേക്കു വരുന്നത് കുറഞ്ഞു. ബിസിനസ് ക്ലാസില്‍പ്പെട്ടവര്‍ മാത്രമാണ് ഭക്ഷണം കഴിക്കാന്‍ വരുന്നത്. രാജ്യത്തെ പ്രതിസന്ധിയില്‍ സമ്പന്നര്‍ക്കു കുഴപ്പമില്ലെന്നും റാഷിദ് ചൂണ്ടിക്കാട്ടി.
കുതിക്കുന്ന ഇന്ധനവിലയും ജനജീവിതം താറുമാറാക്കി. കഴിഞ്ഞമാസം 262 പാക്ക് രൂപയിലേറെയാണ് ഡീസലിനു ലീറ്ററിന് കൂട്ടിയത്. ഇതോടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പമ്പുകളില്‍ തിരക്കില്ല. കറാച്ചിയിലെ തിരക്കേറിയ ടോട്ടല്‍ പാര്‍കോ പാക്കിസ്ഥാന്‍ ലിമിറ്റഡ് ഗ്യാസ് സ്റ്റേഷനിലെ മാനേജര്‍ ഇര്‍ഫാന്‍ അലിയുടെ വാക്കുകള്‍: ''പെട്രോള്‍ ലീറ്ററിന് 200 രൂപയുള്ളപ്പോള്‍ ദിവസവും 15,000 ലീറ്റര്‍ വിറ്റിരുന്നു. പെട്രോള്‍ വില 250 രൂപയായതോടെ വില്‍പന 13,000 ലീറ്ററായി കുറഞ്ഞു. നാണ്യപ്പെരുപ്പം തീര്‍ച്ചയായും തൊഴിലില്ലായ്മ കൂട്ടിയിട്ടുണ്ട്''.
ജീവിതച്ചെലവ് താങ്ങാനാകാതെ പണം വായ്പയെടുത്തും കടം വാങ്ങിയും കുരുക്കിലായിരിക്കുകയാണ് സാധാരണക്കാര്‍. ആഡംബര വീടുകളില്‍ ജോലിക്കു പോയി വരുമാനം കണ്ടെത്തുന്ന ഫര്‍സാന, രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മാസം 5,000 രൂപയാണു കടം വാങ്ങിയിട്ടുള്ളത്. ''വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ ഇരട്ടിയായി. പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ വേണ്ടെന്നു വച്ചു. പതിനാറുകാരനായ മകന്‍ സ്‌കൂള്‍ പഠിപ്പ് അവസാനിപ്പിച്ച് റസ്‌റന്റില്‍ ജോലിക്കു പോവുകയാണ്. ജീവിതം വളരെ കടുപ്പമേറിയതായി. സ്വര്‍ണമെല്ലാം വിറ്റാണ് ഒരുവിധം കുടുംബം നടത്തിക്കൊണ്ടു പോകുന്നത്'' ഫര്‍സാന പറഞ്ഞു.
ചില പച്ചക്കറികള്‍ക്ക് 500% വരെ വില കയറി. കഴിഞ്ഞ വര്‍ഷം ജനുവരി 6ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് 220.4 രൂപയായി. രാജ്യത്തു ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3,000 രൂപ വരെയാണ് വില. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണ ട്രക്കുകള്‍ക്കു പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
ഡോളറുമായുള്ള വിനിമയത്തില്‍ പാക്കിസ്ഥാന്‍ കറന്‍സി കൂപ്പുകുത്തി. ഫെബ്രുവരി 11ന് ഒരു ഡോളറിന് 269.27 പാക്ക് രൂപയാണ് വിനിമയമൂല്യം. ഐഎംഎഫില്‍നിന്നു കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് റേറ്റില്‍ അയവു വരുത്തിയതോടെയാണ് മൂല്യം ഇടിഞ്ഞത്. കറന്‍സി റേറ്റിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് റേറ്റ് നിര്‍ണയിക്കപ്പെടണമെന്നും പാക്ക് സര്‍ക്കാരിനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചിരിക്കുന്ന 7 ബില്യന്‍ ഡോളര്‍ സഹായം ഏങ്ങനെയും നേടിയെടുക്കാനുള്ള ശ്രമത്തിലാണു രാജ്യം.
വിതരണ ശൃംഖലയിലുണ്ടായ തകരാറുമൂലവും മറ്റും പാക്കിസ്ഥാനില്‍ മിക്കയിടത്തും വൈദ്യുതി മുടക്കവും പതിവായി. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ചന്തകളും ഷോപ്പിങ് മാളുകളും രാത്രി എട്ടരയ്ക്ക് അടയ്ക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കിയിരുന്നു. കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ചെലവുചുരുക്കല്‍ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്കു പാക്കിസ്ഥാന് 100 കോടി ഡോളര്‍ യുഎഇ നല്‍കിയത് ആശ്വാസമായി. നിലവിലുള്ള 200 കോടി ഡോളറിന്റെ കരുതല്‍ ധനത്തിനു പുറമേയാണിത്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സന്ദര്‍ശനത്തിലാണ് പുതിയ സാമ്പത്തിക സഹായം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്.
സാമ്പത്തികവും രാഷ്ട്രീയവുമായ പാക്കിസ്ഥാന്റെ പതനം വീണ്ടും പട്ടാള ഭരണത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നെന്ന ആശങ്ക ഉയര്‍ന്നു. വിശപ്പിന്റെ കരച്ചിലുയരുന്ന 116 രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്‍ 92-ാമത്തെ നിരയിലാണ് ഇപ്പോള്‍. 2021 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് പാക്കിസ്ഥാന്റെ പ്രതിശീര്‍ഷ വരുമാനം 1551.18 ഡോളറും, ഇന്ത്യയുടേത് 7,130 ഡോളറും, അമേരിക്കയുടേത് 70,480 ഡോളറുമാണ്. ഐഎംഎഫില്‍നിന്നു കിട്ടുന്ന തുക പ്രതിവര്‍ഷം അടയ്‌ക്കേണ്ടതായ പലിശയ്ക്കുപോലും തികയില്ലെന്ന യാഥാര്‍ഥ്യവും പാക്കിസ്ഥാന്റെ മുന്നിലുണ്ട്.
https://www.facebook.com/Malayalivartha























