ആ അറിയിപ്പില്ലായിരുന്നെങ്കില്‍ മിസൈല്‍ ലോകം തകര്‍ത്തേനേ. ജോ ബൈഡന്‍ യുദ്ധഭൂമിയില്‍ റഷ്യ മിഗ് 31 തിരിച്ചിറക്കി.

അഞ്ചു മണിക്കൂറെടുത്ത്, യുദ്ധം നടക്കുന്ന യുക്രെയ്ന്‍ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കീവില്‍ എത്തുന്നതിനു പതിനഞ്ച് മിനിട്ട് മുന്‍പ് റഷ്യയെ വിവരം അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 24ന് യുക്രെയ്‌ന്റെ മേല്‍ റഷ്യ നടത്തുന്ന യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകും. ഇതിനു മുന്നോടിയായാണ് ബൈഡന്റെ യുക്രെയ്ന്‍ സന്ദര്‍ശനം.യുദ്ധത്തില്‍ യുക്രെയ്‌ന് ഇനിയും 500 മില്യണ്‍ യുഎസ് ഡോളര്‍ തുകയ്ക്കുള്ള സഹായം നല്‍കുമെന്നും ബൈഡന്‍ കീവില്‍ പ്രഖ്യാപിച്ചു. ഇതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, ബൈഡനെ കീവില്‍ രക്ഷിച്ചത് യുക്രെയ്‌ന്റെ ആയുധങ്ങളല്ല മറിച്ച് റഷ്യയുമായി അവസാനവട്ടം നടത്തിയ ചര്‍ച്ചയാണെന്ന വിവരമാണു പുറത്തുവരുന്നത്. ഞായറാഴ്ചയാണു ബൈഡന്‍ വാഷിങ്ടനില്‍നിന്നു പോന്നത്. എന്നാല്‍ വൈറ്റ് ഹൗസിന്റെ ഷെഡ്യൂളില്‍ അദ്ദേഹം യുഎസില്‍ത്തന്നെയുണ്ടെന്നാണ് കാണിച്ചിരുന്നത്. ഞായറാഴ്ച യുഎസില്‍നിന്നു ബൈഡന്‍ പോയത് ചൊവ്വാഴ്ചയെത്തേണ്ട പോളണ്ടിലേക്കാണ്. പിന്നീട് പോളണ്ടിന്റെ അതിര്‍ത്തിയില്‍നിന്ന് കീവിലേക്ക് 10 മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്ര നടത്തുകയായിരുന്നു.
യുക്രെയ്‌നില്‍ എത്തുന്നതിനു പതിനഞ്ച് മിനിറ്റ് മുന്‍പു വൈറ്റ് ഹൗസ് വിവരം റഷ്യയെ അറിയിക്കുകയായിരുന്നു. ബൈഡന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ എയര്‍ റെയ്ഡ് സൈറണുകള്‍ ശബ്ദിച്ചു. ബെലാറൂസില്‍നിന്ന് റഷ്യയുടെ മിഗ്-31 യുദ്ധവിമാനം പറന്നുയര്‍ന്നതിന്റെ സൂചനയായിരുന്നു അത്. ഈ യുദ്ധവിമാനത്തില്‍ കീഴില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉണ്ടെന്നും ഇവ വെടിവച്ചിടാന്‍ യുക്രെയ്‌നിന് സാധിക്കില്ലെന്നും യുക്രെയ്ന്‍ വ്യോമസേന വക്താവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, യുഎസ് പ്രസിഡന്റ് യുക്രെയ്‌നില്‍ ഉള്ള സമയം ആക്രമണം നടത്താതിരിക്കാനുള്ള 'മഹാമനസ്‌കത' തങ്ങള്‍ കാട്ടിയെന്നാണ് റഷ്യന്‍ നിലപാട്. അമേരിക്കന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബൈഡന്റെ 'ധൈര്യമായിരുന്നു' അതെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, യുദ്ധത്തില്‍ യുക്രെയ്‌നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും പൂര്‍ണ പിന്തുണയും ബൈഡന്‍ കീവില്‍വച്ച് വാഗ്ദാനം ചെയ്തിരുന്നു. ''ഒരു വര്‍ഷത്തിനു ശേഷവും കീവ് നിവര്‍ന്നു നില്‍ക്കുന്നു, യുക്രെയ്ന്‍ നിവര്‍ന്നു നില്‍ക്കുന്നു, ജനാധിപത്യവും നിവര്‍ന്നു നില്‍ക്കുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പ് പുട്ടിന്‍ തന്റെ അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രെയ്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂര്‍ണമായും തെറ്റുപറ്റി. യുക്രെയ്‌നുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ സെലന്‍സ്‌കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവില്‍ ചര്‍ച്ച നടത്തിയത്'' - ബൈഡന്‍ പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എലല്ാവരേയും ഞെട്ടിച്ചു. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്, പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്‌നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ബൈഡന്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍, യുക്രെയ്‌ന് 50 കോടി യുഎസ് ഡോളറിന്റെ പ്രത്യേക സഹായവും പ്രഖ്യാപിച്ചു. കൂടുതല്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം പലതവണ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ബൈഡനെ ഇവിടേക്കു ക്ഷണിച്ചിരുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സന്ദര്‍ശനത്തിനു ശേഷം ബൈഡന്‍ കീവില്‍നിന്ന് മടങ്ങി.
ഇത്തവണ യുക്രെയ്‌ന്റെ അയല്‍ രാജ്യമായ പോളണ്ടിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താനിരിക്കെയാണ്, മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ബൈഡന്‍ കീവിലെത്തിയത്. പോളണ്ടിലെത്തുന്ന ബൈഡന്‍, പ്രസിഡന്റ് ആന്ദ്ര്സെജ് ദൂദയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.അതേസമയം, യുക്രെയ്‌നിലേക്ക് ഇന്ന് ഒരു അപ്രതീക്ഷിത അതിഥി എത്തുമെന്ന അഭ്യൂഹം രാവിലെ മുതല്‍ സജീവമായിരുന്നു. നഗരത്തില്‍ അപ്രതീക്ഷിതമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതും സുരക്ഷ വര്‍ധിപ്പിച്ചതും അഭ്യൂഹത്തിനു കരുത്തു പകര്‍ന്നു. ആ അഥിതി അമേരിക്കന്‍ പ്രസിഡണ്‍് ജോ ബൈഡന്‍ ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. യുക്രെയ്‌നെതിരായ ആക്രമണം റഷ്യ കടുപ്പിക്കുന്നതിനിടെ ബൈഡന്‍ കീവിലെത്തിയതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണെന്ന് നിരീക്ഷകള്‍ ചൂണ്ടിക്കാട്ടുന്നു.
യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.
മ്യൂണിക്കില്‍ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്. എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. റഷ്യ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എങ്കിലും ചൈന ഇടപെട്ട് യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്കണമെന്നാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ യുക്രൈന്‍ യുദ്ധഭൂമിയിലേയ്ക്കുള്ള സന്ദര്‍ശനം ലോകം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. റഷ്യയെ അങ്ങനെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ജോ ബൈഡന്‍ സന്ദര്‍ശനത്തിലൂടെ നല്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























