'അതീവ രഹസ്യമായി 'ബോംബുകള്‍ വര്‍ഷിക്കുന്ന കീവിൽ ബൈഡന്റെ ആ സാഹസിക യാത്ര, തീ തുപ്പുന്ന റഷ്യയുടെ മിഗ് 31, ആ രാത്രി സംഭവിച്ചത്....!

റഷ്യൻ യുദ്ധം ഒരുവർഷത്തോടടുക്കുമ്പോൾ ലോകത്തെ ആകെ ഞെട്ടിചിരിക്കുകയാണ് ബൈഡൻ ... രക്തം മരവിക്കുന്ന തണുപ്പിൽ ഇരുട്ടിനെ കീറിമുറിച്ചു അതീവ രഹസ്യമായി അമേരിക്കൻ പ്രസിഡന്റ് യുക്രൈനിലെത്തി . അമേരിക്കൻ പ്രസിഡന്റ് വിദേശയാത്രകൾക്ക് ഉപയോഗിക്കുന്ന എയർഫോഴ്‌സ് വൺ വിമാനം ഒഴിവാക്കി എയർഫോഴ്‌സ് സി 32 വിമാനത്തിലാണ് ബൈഡൻ യാത്രതിരിച്ചത്. ഒപ്പമുണ്ടായിരുന്നത് രണ്ട് മാധ്യമ പ്രവർത്തകർ മാത്രം. പോളണ്ടിൽ വിമാനമിറങ്ങിയ ബൈഡൻ യുക്രൈനിലേക്ക് പോയത് ട്രെയിനിൽ..
വൈറ്റ് ഹൗസിലെ കമ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിങ്ഫീൽഡ് രണ്ട് മാധ്യമ പ്രവർത്തകരെ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതോടെയാണ് അതീവ രഹസ്യമായി നടത്തിയ മുന്നൊരുക്കങ്ങൾ സംബന്ധിച്ച സൂചനകൾ പുറംലോകത്തെത്തുന്നത്. ബൈഡൻ യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോകുകയാണെന്നും രണ്ട് മാധ്യമ പ്രവർത്തകരെ മാത്രമാണ് ഒപ്പംകൂട്ടുന്നതെന്നും അവരെ അറിയിച്ചു.
സന്ദർശനത്തിന്റെ വിവരങ്ങൾ മറ്റ് മാധ്യമങ്ങൾക്ക് കൈമാറുക എന്നത് ഈ രണ്ടുപേരുടെ ഉത്തരവാദിത്വമാണെന്നും അവരെ ധരിപ്പിച്ചു യാത്രയുടെ വിശദാംശങ്ങൾ അതീവ രഹസ്യയമാക്കി വെക്കണമെന്ന് നിർദ്ദേശിച്ചതിനൊപ്പം ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾ ഇ-മെയിലായി ലഭിക്കുമെന്ന ഉറപ്പും അവർക്ക് നൽകി. മെറിലാൻഡിലെ ആൻഡ്രൂസ് എയർഫോഴ്‌സ് ബെയ്‌സിൽനിന്ന് ഞായറാഴ്ച അതിരാവിലെയാണ് ബൈഡൻ യാത്രതിരിച്ചത്. മാർഗനിർദേശങ്ങൾ ഉൾപ്പെട്ട ഇ-മെയിൽ ലഭിച്ചതാകട്ടെ ശനിയാഴ്ച വൈകീട്ട് മൂന്നിനും.
ഞായറാഴ്ച പുലർച്ചെ രണ്ടിന് സെന്റ് ആൻഡ്രൂസ് ബേസിൽ എത്താനായിരുന്നു മാധ്യമ പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് യാത്രപുറപ്പെടാൻ തയ്യാറായി ഞായറാഴ്ച പുലർച്ചെ എത്തിയ മാധ്യമ പ്രവർത്തകരുടെ രണ്ട് ഫോണുകളും അവരുടെപക്കൽനിന്ന് വാങ്ങിവച്ചു. മണിക്കൂറുകൾക്കുശേഷം കീവിലെ യു.എസ് എംബസിയിൽ എത്തിയതിനു ശേഷമാണ് മാധ്യമ പ്രവർത്തകർക്ക് അവരുടെ ഫോണുകൾ തിരികെ ലഭിച്ചത്. ഫോണുകൾ വങ്ങിവച്ചശേഷം ആഭ്യന്തര യാത്രകൾക്കുമാത്രം ഉപയോഗിക്കാറുള്ള എയർഫോഴ്‌സ് സി 32 വിമാനത്തിലാണ് അവരെ കയറ്റിയത്.
അതിനുശേഷവും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾക്ക് വിമാനം തയ്യാറാക്കി നിർത്താറുള്ള ഭാഗത്തായിരുന്നില്ല വിമാനം ഉണ്ടായിരുന്നത്. ഹാങ്ങറിന് പിൻഭാഗത്ത് ഷെയ്ഡുകൾ താഴ്ത്തിയ നിലയിലാണ് വിമാനം നിർത്തിയിട്ടിരുന്നത്. ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15-ന് വിമാനം സെന്റ് ആൻഡ്രൂസ് ബേസിൽനിന്ന് യാത്രതിരിച്ചു.
വൈകീട്ട് 5.13-ഓടെ ബൈഡന്റെ വിമാനം ജർമനിയിലെ റാംസ്‌റ്റെയ്ൻ എയർബേസിലെത്തി. ഏഴ് മണിക്കൂർ പറന്നശേഷം ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനം ജർമനിയിൽ ഇറങ്ങിയത്. ഒരു മണിക്കൂറും 15 മിനിറ്റുമെടുത്തു വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ. ഈ സമയത്തും വിമാനത്തിന്റെ ഷെയ്ഡുകൾ താഴ്ത്തിയ നിലയിലായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് മാധ്യമ പ്രവർത്തകർക്ക് ഈ സമയത്തെല്ലാം പ്രസ് കാബിനിൽതന്നെ ചെലവഴിക്കേണ്ടിവന്നു. ബൈഡനെ കാണാൻപോലും അവർക്ക് അവസരം ലഭിച്ചില്ല. വൈകീട്ട് 6.29 ഓടെയാണ് വിമാനം ജർമനിയിൽനിന്ന് പറന്നുയർന്നത്. ഈ സമയമായപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. വിമാനം തെക്കുകിഴക്കൻ പോളണ്ടിലെ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴേക്കും സമയം രാത്രി 7.57 ആയി.
ബൈഡന്റെ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അവിടെ പൂർത്തിയായിരുന്നു. വിമാനത്തിൽനിന്ന് അതിവേഗം ഇറങ്ങിയ ബൈഡൻ ഉടൻതന്നെ അവിടെ തയ്യാറാക്കി നിർത്തിയിരുന്നു വാഹനത്തിലേക്ക് കയറി. ഈ സമയത്തും മാധ്യമ പ്രവർത്തകർക്ക് അമേരിക്കൻ പ്രസിഡന്റിനെ കാണാൻപോലും കിട്ടിയില്ല. പ്രദേശിക സമയം രാത്രി 8.12-ഓടെ ബൈഡന്റെ വാഹനവ്യൂഹം വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ചു. വാഹന വ്യൂഹത്തിൽ ഉണ്ടായിരുന്ന 20 കാറുകളിൽ ഒന്നിലാണ് രണ്ട് മാധ്യമ പ്രവർത്തകർക്കും ഇടംലഭിച്ചത്.
സൈറണുകളും സിഗ്നലുകളും ഉപയോഗിക്കാതെ ആയിരുന്നു റോഡ് മാർഗമുള്ള ബൈഡന്റെ യാത്ര. അനാവശ്യ ശ്രദ്ധലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്. പ്രാദേശിക സമയം 9.15 ഓടെ ഷെമിഷൽ ഗ്ലോണി റെയിൽവേ സ്‌റ്റേഷനിലേക്ക് ബൈഡന്റെ വാഹനവ്യൂഹം എത്തിചേർന്നു. കനത്ത സുരക്ഷയുള്ളതും ആളുകൾ കുറവുള്ളതുമായ ഒരു ട്രെയിൻ ബോഗിയിലേക്ക് ബൈഡൻ കയറി. മഞ്ഞ വരകളുള്ള നീല നിറത്തിലുള്ള എട്ട് കമ്പാർട്ട്‌മെന്റുകളുള്ള ട്രെയിനായിരുന്നു അത്. ചതുരാകൃതിയിലുള്ള വിശാലമായ ജാലകങ്ങളും അതിനുണ്ടായിരുന്നു. എല്ലാ കമ്പാർട്ട്‌മെന്റിലും കനത്ത സുരക്ഷ.
മറുവശത്ത് ഒരു ചെറിയ കൂട്ടം ആളുകൾ മറ്റൊരു ട്രെയിനിനായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവരിൽ ചിലർ പരസ്പരം സംസാരിക്കുന്നുണ്ട്. എന്നാൽ ആരാണ് ഇവിടെ വന്നിരിക്കുന്നതെന്നും എന്താണ് നടക്കുന്നതെന്നും ഒരു ധാരണ അവർക്കില്ലായിരുന്നു.9.37 ഓടെ ട്രെയിൻ ഷെമിഷൽ ഗ്ലോണി സ്‌റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങി. പിന്നീട് പോളണ്ടിന്റേയും യുക്രൈൻ ഗ്രാമ-നഗരാന്തരങ്ങളിലൂടെ പത്ത് മണിക്കൂർ നീണ്ട യാത്ര. പ്രാദേശിക സമയം ഏതാണ്ട് പത്ത് മണിയോടെ ട്രെയിൻ യുക്രൈൻ അതിർത്തി കടന്നു. 'യാത്രയുടെ ഭൂരിഭാഗവും ഇരുട്ടുള്ള സമയത്തായിരുന്നു.
അതിനാൽ തെരുവുവിളക്കുകൾക്കും ദൂരെയുള്ള കെട്ടിടങ്ങളുടെ നിഴലുകൾക്കും അപ്പുറം കാണാനാകില്ല' ബൈഡന്റെ സംഘത്തിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ പറഞ്ഞു. യാത്രയുടെ പത്ത് മണിക്കൂറിൽ മാധ്യമ പ്രവർത്തകർക്ക് ബൈഡനെ കാണാനോ വൈറ്റ് ഹൗസ് ജീവനക്കാരുമായി ആശയവിനിമയം നടത്താനോ സാധിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. യാത്രയ്ക്കിടെ ചില സ്‌റ്റോപ്പുകളിൽ കുറഞ്ഞ സമയം നിർത്തിയിരുന്നു. അത് സുരക്ഷയുമായി ബന്ധപ്പെട്ടാണോ അതോ മറ്റുകാര്യങ്ങൾക്കാണോ എന്നതിൽ വ്യക്തതയില്ല.
ബൈഡനെയും വഹിച്ചുകൊണ്ടുള്ള ട്രെയിൻ യുക്രേനിയൻ തലസ്ഥാനമായ കീവിലേക്ക് അടുക്കുമ്പോൾ സൂര്യൻ ഉദിച്ചിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം എട്ട് മണിയോടെ കീവിലെ പഷാർസ്‌കി സ്റ്റേഷനിൽ ട്രെയിൻ നിന്നു. പ്ലാറ്റ്‌ഫോമിൽ എല്ലാം സജ്ജീകരിച്ചിരുന്നു. യുക്രൈനിലെ യുഎസ് അംബാസിഡർ ബൈഡനെ കാത്ത് സ്റ്റേഷനിലുണ്ടായിരുന്നു. 'കീവിലേക്കുള്ള തിരിച്ചുവരവ് മികച്ചതാണ്' ട്രെയിൻ ഇറങ്ങിയ ശേഷം ബൈഡൻ ആദ്യമായി പറഞ്ഞു.
സ്റ്റേഷന് പുറത്ത് സജ്ജമായ വാഹനവ്യൂഹത്തിലേക്ക് ബൈഡൻ എത്തി. പിന്നീട് യുക്രൈൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള യാത്ര. കീവിലെ ഇൻഡിപെൻഡസ് സ്‌ക്വയറിലൂടെയാണ് ബൈഡന്റെ വാഹനവ്യൂഹം കടന്നുപോയത്. മാരിസ്‌കി കൊട്ടാരത്തിൽ ബൈഡനെ യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി സ്വീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ സെലെൻസ്‌കിയുമൊത്ത് നടന്നു. പിന്നീട് കീവിലെ യുഎസ് എംബിസിയിലും ബൈഡൻ എത്തി.
അപ്രതീക്ഷിത സന്ദർശനത്തിന് ശേഷം പ്രാദേശിക സമയം 1.10 ഓടെ വന്ന അതേ ട്രെയിനിൽ കീവിൽ നിന്ന് ബൈഡൻ മടങ്ങി.എട്ട് മണിയോടെ യുക്രൈൻ അതിർത്തി കടന്നു. 8.45 ഓടെ പോളണ്ടിലെ ഷെമിഷൽ ഗ്ലോണി സ്‌റ്റേഷനിൽ എത്തുകയും ചെയ്തു.
പക്ഷെ റഷ്യയ്ക്ക് ഇത് കടുത്ത ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ് .. അത് കൊണ്ട് തന്നെ റഷ്യ പറയുന്നത് യുഎസ് പ്രസിഡന്റ് യുക്രെയ്‌നിൽ ഉള്ള സമയം ആക്രമണം നടത്താതിരിക്കാനുള്ള ‘മഹാമനസ്‌കത’ തങ്ങൾ കാട്ടിയെന്നാണ് . അമേരിക്കൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബൈഡന്റെ ‘ധൈര്യമായിരുന്നു’ അതെന്നും റഷ്യൻ മാധ്യമങ്ങൾ പറഞ്ഞു നടക്കുന്നുണ്ട് ..ഇതിന്റെ പിന്നിലും റഷ്യയുടെ ഭീഷണി തന്നെയാണെന്നതിൽ സംശയമില്ല.
https://www.facebook.com/Malayalivartha























