യുദ്ധത്തില്‍ ഇതുവരെ 7200 യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ നാനൂറിലധികം പേര്‍ കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ യുക്രെയ്ന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 16,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ സൈനികരുടെ എണ്ണം 3 ലക്ഷം വരുമെന്നാണ് കണക്ക്. 2 ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്കു പരുക്കേറ്റപ്പോള്‍ 60,000 സൈനികര്‍ കൊല്ലപെട്ടുവെന്നാണ് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന കണക്ക്.

ആഗോള സമ്പദ്വ്യവസ്ഥയെയും ജനജീവിതത്തെയും പിടിച്ചുലച്ച യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിലും ഇരുപക്ഷത്തിനും ആള്‍നാശമുള്‍പ്പെടെ കനത്ത നഷ്ടമാണുണ്ടായത്. ജയിച്ചവനും തോറ്റവനും ഒരുപോലെ തോല്‍ക്കുന്ന, തോരാക്കണ്ണീര്‍ മാത്രം ബാക്കിയാകുന്ന ബുദ്ധിശൂന്യ നീക്കമാണ് ഓരോ യുദ്ധവുമെന്നു യുക്രെയ്ന്‍ യുദ്ധവും ലോകത്തോട് പറയുന്നു. മരണത്തിന്റെ, അനാഥത്വത്തിന്റെ, പലായനത്തിന്റെ, കൂട്ടനിലവിളികളുടെ കണ്ണീര്‍ ചിത്രമല്ലാതെ മറ്റൊന്നുമല്ല യുദ്ധമെന്നു വീണ്ടും നമ്മെ പഠിപ്പിച്ച ഒരു വര്‍ഷം.
യുദ്ധത്തില്‍ ഇതുവരെ 7200 യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ നാനൂറിലധികം പേര്‍ കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ യുക്രെയ്ന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 16,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ സൈനികരുടെ എണ്ണം 3 ലക്ഷം വരുമെന്നാണ് കണക്ക്. 2 ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്കു പരുക്കേറ്റപ്പോള്‍ 60,000 സൈനികര്‍ കൊല്ലപെട്ടുവെന്നാണ് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന കണക്ക്. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ചു 1 ലക്ഷത്തോളം യുക്രെയ്ന്‍ സൈനികര്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്. കണക്കുകളില്‍ ആര്‍ക്കും ഒരു കൃത്യതയോ വ്യക്തതയോ ഇല്ല, അതാണ് യുദ്ധത്തിന്റെ സ്വഭാവം.
ഇതിനകം 1.40 കോടി ആളുകള്‍ പലായനം ചെയ്തു. ഇതില്‍ പകുതിപ്പേരും അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി. ബാക്കിയുള്ളവര്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും കിടപ്പാടം പോലും നഷ്ടപ്പെട്ടു. ആഭ്യന്തര അഭയാര്‍ഥികളായി ദുരിത ജീവിതത്തിലാണവര്‍. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്ടം ഏകദേശം 138 ബില്യന്‍ ഡോളര്‍ വരും. റഷ്യയ്ക്ക് വാണിജ്യ വ്യവസായ രംഗത്തുള്‍പ്പെടെ നഷ്ടം 82 ബില്യന്‍ ഡോളര്‍ ആണ്.
ഇതെല്ലാം നഷ്ടങ്ങളുടെ ഏകദേശ കണക്കുകള്‍ മാത്രം. പരോക്ഷമായുണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ വേറെ. യുദ്ധം തുടങ്ങുമ്പോള്‍ പരിമിതമായ ആയുധങ്ങള്‍ മാത്രം ഉണ്ടായിരുന്ന യുക്രെയ്‌നിപ്പോള്‍ അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമുണ്ട്. അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ സഖ്യത്തിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അകമഴിഞ്ഞുള്ള ആയുധ സഹായമാണ് ഒരു വര്‍ഷമായി യുദ്ധം ചെയ്യാന്‍ യുക്രെയ്‌നെ പ്രാപ്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പങ്കെടുത്തവര്‍ക്കു മാത്രമല്ല, ലോകത്തിനാകെ തിരിച്ചടികള്‍ മാത്രം നല്‍കിയ ഈ യുദ്ധത്തിന്റെ ഗതി എങ്ങോട്ടാണെന്നാണ് ഇനി അറിയേണ്ടത്.
2022നു ശേഷം 20 ലക്ഷത്തോളം റഷ്യക്കാര്‍ നാടുവിട്ടു പോയിട്ടുണ്ട്. ഇപ്പോഴും പലരും പോകുന്നു. എന്നിട്ടും മോസ്‌കോയിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞിട്ടില്ല. കടകളെല്ലാം തുറന്നിരിപ്പുണ്ട്. ഏറ്റവും പഴക്കമേറിയതും സമ്പന്നരുടേതുമായ ഗും മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്ക്. അവിടെ നല്ല കച്ചവടമുണ്ട്. പക്ഷേ, രാജ്യാന്തര ഡിസൈനര്‍ ബ്രാന്‍ഡുകള്‍ സ്ഥലംവിട്ടു പോയിരിക്കുന്നു.
റഷ്യയില്‍ ചരിത്രം എന്നുമൊരു കുടുക്കാണ്. ജോസഫ് സ്റ്റാലിനെയും മഹാനായ പീറ്ററെയും പോലെയുള്ള കരുത്തരായ പുരുഷന്മാരെ ആരാധിക്കുന്നൊരു രാജ്യത്ത് ഓരോ തലമുറയും സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അധികാരമോഹവും ആയുധബലവുമാണ് വ്‌ലാഡിമിര്‍ പുട്ടിന്റെ അലങ്കാരങ്ങളെങ്കിലും രാജ്യത്തിനു ഭരണസ്ഥിരത നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
യൂറോപ്പിനോടല്ല, അമേരിക്കയോടാണു റഷ്യയുടെ യുദ്ധം. 'ലോകത്തില്‍ പല അധികാര കേന്ദ്രങ്ങളുണ്ടാകട്ടെ എന്നാണു റഷ്യയുടെ നിലപാട്. അമേരിക്കയാകട്ടെ ലോകമേധാവിത്തം ആഗ്രഹിക്കുന്നു'ഇത് രണ്ടും സ്ഥാപിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്.സ്വാതന്ത്ര്യത്തിനു വേണ്ടിയെന്ന പേരില്‍ റഷ്യയെ വിപണിക്കു തുറന്നു കൊടുത്ത ബോറിസ് യെല്‍സിന്റെ കാലം റഷ്യയുടെ മേലുണ്ടാക്കിയ മുറിവുകളുടെ പാടുകള്‍ പക്ഷേ, ഇപ്പോഴും കാണാം. 'സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഇനി ദിവസങ്ങളോ ആഴ്ചകളോ മാത്രമേ നീണ്ടുനില്‍ക്കൂ എന്നു കരുതിപ്പോന്ന സൈനികസൈദ്ധാന്തികര്‍ക്ക് നിര്‍വചിക്കാനാവാത്ത യുദ്ധമാണ് യുക്രെയ്‌നില്‍ നടക്കുന്നത്. ഒരു വന്‍ശക്തിയുടെ സൈന്യവും ഒരു ശരാശരി ശക്തിയുടെ സൈന്യവും തമ്മില്‍ ഒരു കൊല്ലം പോരാടിയിട്ടും ആര്‍ക്കും വിജയം പ്രഖ്യാപിക്കാനാവുന്നില്ല.
വിയറ്റ്‌നാമില്‍ യുഎസ് സൈന്യവും അഫ്ഗാനിസ്ഥാനില്‍ 1980കളില്‍ സോവിയറ്റ് സൈന്യവും ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടുദശകത്തില്‍ യുഎസ് സൈന്യവും പൊരുതിയത് നീണ്ടുനിന്ന യുദ്ധങ്ങളല്ലേ എന്ന മറുചോദ്യം ഉയരാം. ശരിയാണ്. പക്ഷേ, അവര്‍ പൊരുതിയത് സൈന്യങ്ങളോടല്ല, ഗറില്ല പോരാളികളോടാണ്.പരമ്പരാഗത ഫീല്‍ഡ് സൈന്യങ്ങള്‍ക്ക് ഗറില്ലകളുമായി പോരാടി ജയിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം പോരാടുന്നത് യുക്രെയ്‌നിന്റെ ഫീല്‍ഡ് സൈന്യവുമായാണ്. റഷ്യന്‍ സൈന്യത്തിന്റെ പത്തിലൊന്നുപോലും ആയുധബലമില്ലാത്ത, യൂണിഫോമിട്ട സൈന്യവുമായി.
ഇന്നത്തെ കാലത്ത് രണ്ടു സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ യുദ്ധം അധികം നീണ്ടുനില്‍ക്കില്ലെന്ന വിശ്വാസത്തിനു വ്യക്തമായ കാരണങ്ങളുണ്ട്. കൃത്യമായി തയാറാക്കിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെ യുദ്ധലക്ഷ്യം നേടി മടങ്ങുകയാവും ആക്രമിക്കുന്ന ശക്തി ചെയ്യുക. ഫോക്ലാന്‍ഡ് തിരിച്ചുപിടിക്കാന്‍ അര്‍ജന്റീനയുമായി ബ്രിട്ടന്‍ നടത്തിയ യുദ്ധം, ഇറാഖിന്റെ പിടിയില്‍നിന്ന് കുവൈത്തിനെ മോചിപ്പിക്കാന്‍ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ നടത്തിയ യുദ്ധം, പിന്നീട് സദ്ദാം ഹുസൈനെ പുറത്താക്കാന്‍ അവര്‍ നടത്തിയ യുദ്ധം, 1999ല്‍ ഇന്ത്യ നടത്തിയ കാര്‍ഗില്‍ യുദ്ധം തുടങ്ങിയവയെല്ലാം ഫീല്‍ഡ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി ആഴ്ചകള്‍ക്കോ രണ്ടോ മൂന്നോ മാസങ്ങള്‍ക്കോ ഉള്ളില്‍ അവസാനിച്ചവയാണ്.
ഇതിനൊരപവാദമായിരുന്നു 1980കളിലെ ഇറാന്‍ ഇറാഖ് യുദ്ധം. ഒരു ദശകം മുഴുവന്‍ അവര്‍ പൊരുതിയെങ്കിലും ഇരുവര്‍ക്കും വിജയം നേടാനായില്ല. ആ യുദ്ധം ഏതാണ്ട് തുല്യശക്തികള്‍ തമ്മിലായിരുന്നു. ഇവിടെ അതല്ല സ്ഥിതി. ആയുധബലത്തിലും ആയുധമേന്മയിലും യുക്രെയ്‌നും റഷ്യയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നിട്ടും എന്തുകൊണ്ട് യുദ്ധം നീളുന്നു? യുക്രെയ്ന്‍ സൈന്യത്തിന്റെ പോരാട്ടവീര്യവും മികവുമാണ് റഷ്യന്‍ മുന്നേറ്റത്തെ തടയുന്നതെന്നാണ് ലോകജനത വിശ്വസിക്കുന്നത്, അല്ലെങ്കില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, അതു വളരെ ലളിതമായ വിശദീകരണമാണ്. വെറും പോരാട്ടമികവുകൊണ്ടുമാത്രം ഒരു സൈന്യത്തിനും ഇത്രകാലം പിടിച്ചുനില്‍ക്കാനാവില്ല.
പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് യുക്രെയ്‌നിനു ലഭിക്കുന്ന സൈനികവും സാമ്പത്തികവുമായ പിന്തുണയാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പേട്രിയട്ട് മിസൈലും ലെപേഡ്2 ടാങ്കുകളും ജാവ്ലിന്‍ ടാങ്ക് വേധ മിസൈലുകളും പാശ്ചാത്യരാജ്യങ്ങള്‍ നല്‍കുന്നുണ്ടെന്നതു ശരിതന്നെ. പക്ഷേ, ഗുണമേന്മയില്‍ റഷ്യന്‍ ആയുധങ്ങളും ഒട്ടു പിന്നിലല്ല. എന്നു മാത്രമല്ല, പൊതുവേ മൃദുവായ യുക്രെയ്ന്‍ മണ്ണിലെ പോരാട്ടത്തിന് പാശ്ചാത്യ ആയുധങ്ങളെക്കാള്‍ ഭാരം കുറഞ്ഞ റഷ്യന്‍ ആയുധങ്ങളാണ് പറ്റുന്നതും.
പോരാട്ടപരിചയം കുറഞ്ഞ കൂലിപട്ടാളത്തൈ ഉപയോഗിച്ചു പോരാടുന്നതിനാലാണ് റഷ്യന്‍ സൈന്യത്തിനു നേട്ടമുണ്ടാകാത്തതെന്നാണ് മറ്റൊരു വാദം. എന്നാല്‍, പോരാടുന്ന മുഴുവന്‍ സൈന്യവും കൂലിപട്ടാളമല്ല. ദീര്‍ഘകാലത്തെ സേവനപരിചയമുള്ള സൈനികരും ഓഫിസര്‍മാരുമുള്ള സേനയാണ് റഷ്യയുടേത്.പോരാട്ടത്തിലെ പാളിച്ചയല്ല, ആസൂത്രണത്തിലെ പാളിച്ചയാണ് റഷ്യയെ തളച്ചിട്ടിരിക്കുന്നതെന്നാണ് സൈനികതന്ത്രജ്ഞര്‍ കരുതുന്നത്. ആക്രമണത്തിനുള്ള സമയം തിരഞ്ഞെടുത്തതിലാണ് ആദ്യപാളിച്ച.
മഞ്ഞുരുകി, യുക്രെയ്‌നിലെ സമതലമണ്ണ് നനഞ്ഞിരിക്കുന്ന അവസരത്തിലാണ് ആക്രമണം ആരംഭിച്ചത്. തുറന്ന സമതലപ്പാടങ്ങളിലൂടെ ഇരച്ചുകയറാന്‍ റഷ്യന്‍ ടാങ്കുകള്‍ക്കു സാധിച്ചില്ല. നനഞ്ഞ മണ്ണില്‍ ടാങ്ക് ട്രാക്കുകള്‍ പൂണ്ടുപോകാതിരിക്കാന്‍ ടാങ്ക് കമാന്‍ഡര്‍മാര്‍ ഉറച്ചഉപരിതലമുള്ള റോഡുകളിലൂടെ മാത്രം മുന്നേറി. ഒന്നും രണ്ടുമായി വരുന്ന ടാങ്ക് വ്യൂഹങ്ങളെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ അതോടെ യുക്രെയ്ന്‍ സൈന്യത്തിനു സാധിച്ചു. ഇതു റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ ബാധിച്ചു. മുന്നിലേക്കുപോയ ടാങ്ക് വ്യൂഹങ്ങള്‍ക്കു വെടിക്കോപ്പും ഇന്ധനവും എത്തിക്കാന്‍പോലും കഴിയാതെ റഷ്യന്‍ സൈന്യം പലപ്പോഴും കുഴഞ്ഞു.
ശക്തമായ പ്രതിരോധക്കോട്ട തീര്‍ത്ത് യുക്രെയ്ന്‍ സൈന്യം തങ്ങളെ ചെറുക്കുമെന്നാണ് റഷ്യന്‍ സൈന്യം കരുതിയിരുന്നതെന്നാണ് യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍, യുക്രെയ്ന്‍ സൈന്യമാവട്ടെ ചെറിയതും ചിതറിയതുമായ പ്രതിരോധനിരകളാണ് തീര്‍ത്തത്. ഇവ ഓരോന്നും കണ്ടെത്തി തകര്‍ക്കാനാകാതെ വന്നതോടെ ഫലത്തില്‍ റഷ്യന്‍ സൈന്യത്തെ തളച്ചിട്ടതുപോലെയായി.
തങ്ങള്‍ക്കു വ്യക്തമായ മേല്‍ക്കൈയുള്ള ആകാശമേഖല റഷ്യ ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഇനിയും വ്യക്തമല്ല.
പോര്‍വിമാനങ്ങള്‍ അയച്ച് ശത്രുവിന്റെ റഡാറുകളും മിസൈല്‍ ബാറ്ററികളും വിമാനത്താവളങ്ങളും ഫൈറ്റര്‍ വിമാനങ്ങളും നശിപ്പിച്ചശേഷമേ ഇന്നത്തെക്കാലത്ത് രാജ്യങ്ങള്‍ ആക്രമണങ്ങള്‍ നടത്താറുള്ളൂ. എന്നാല്‍, ഇതിനൊന്നും മുതിരാതെ രണ്ടാംലോകയുദ്ധകാലത്തെയും 196070കളിലെയും ശൈലിയില്‍ നിലത്തുനിന്ന് ആക്രമണം അഴിച്ചുവിടുകയാണ് റഷ്യന്‍ സൈന്യം ചെയ്തത്. പല ദിശകളില്‍നിന്ന് ആക്രമണം നടത്തി അനേകം പോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് യുക്രെയ്ന്‍ സൈന്യത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചതുമാത്രമാണ് ഇതുവരെ കണ്ട പോരാട്ടത്തില്‍ റഷ്യയുടെ ആസൂത്രണമികവെന്നു പറയാനുള്ളത്.
അമേരിക്കയും യൂറോപ്യന്‍ സഖ്യശക്തികളും യുക്രൈന് പിന്‍തുണ പ്രഖ്യാപിക്കുമ്പോള്‍ ചൈന റഷ്യയോടൊപ്പം ചേര്‍ന്ന് യുദ്ധത്തെ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ചൈന വിചാരിച്ചാല്‍ റഷ്യയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പോരാട്ട മണ്ണില്‍ നിന്നും റഷ്യയെ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് വാദം. എന്നാല്‍ ലോകത്തിലെ രണ്ടാമത്ത സൈനീക ശക്തിയെന്ന ജനങ്ങളെ വിശ്വസിപ്പിച്ച പുടിന്റെ സൈന്യം ഒരു കുഞ്ഞു രാഷ്ട്രത്തോട് പരാജയപ്പെട്ട് പിന്‍മാറുന്നത് റഷ്യയില്‍ പട്ടാള അട്ടിമറിക്കോ, ജനകീയ കലാപത്തിനോ വഴിവെയ്ക്കുമെന്ന ചിന്തയും അലട്ടുന്നുണ്ട്.
ഇനി എന്ത്? സൈനികമായി നോക്കിയാല്‍ രണ്ടു മാര്‍ഗങ്ങളാണ് റഷ്യയ്ക്കു മുന്നിലുള്ളത്. കിഴക്കന്‍ യുക്രെയ്‌നിലും സമീപപ്രദേശങ്ങളിലും കൈവരിച്ച ചെറിയനേട്ടങ്ങള്‍കൊണ്ട് തൃപ്തിപ്പെട്ട്, തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നു പറയുന്ന ഡോണെസ്‌ക് പ്രദേശത്തും മറ്റും കൊടിനാട്ടി 'വിജയം' പ്രഖ്യാപിച്ച്, ഏകപക്ഷീയമായി ഓപ്പറേഷന്‍ നിര്‍ത്തിവയ്ക്കാം. അല്ലെങ്കില്‍, തല്‍ക്കാലം ഓപ്പറേഷന്‍ നിര്‍ത്തിവച്ച്, പദ്ധതികള്‍ മുഴുവന്‍ പുനഃപരിശോധിച്ചും പുതുക്കിയും വീണ്ടുമൊരു അങ്കത്തിനൊരുങ്ങാം. പക്ഷേ, അത് അപകടകരമാകാം. കാരണം, ആ തക്കം നോക്കി യുക്രെയ്ന്‍ സൈന്യം ആക്രമണം അഴിച്ചുവിടാം. ഇതു രണ്ടുമല്ലെങ്കില്‍, ഈ യുദ്ധത്തിന്റെ പര്യവസാനം നയതന്ത്രത്തിലോ സര്‍വനാശത്തിലോ ആവാം.
https://www.facebook.com/Malayalivartha























