ഒരാണ്ട് പിന്നിടുമ്പോൾ യുക്രൈനിൽ സംഭവിക്കുന്നത്! ആയുധപ്പുര നിറച്ച് സൈന്യം... കൂട്ടിന് അമേരിക്കയും

യുദ്ധത്തില്‍ ഇതുവരെ 7200 യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ നാനൂറിലധികം പേര്‍ കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ യുക്രെയ്ന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 16,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ സൈനികരുടെ എണ്ണം 3 ലക്ഷം വരുമെന്നാണ് കണക്ക്.
2 ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്കു പരുക്കേറ്റപ്പോള്‍ 60,000 സൈനികര്‍ കൊല്ലപെട്ടുവെന്നാണ് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന കണക്ക്. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ചു 1 ലക്ഷത്തോളം യുക്രെയ്ന്‍ സൈനികര്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്. കണക്കുകളില്‍ ആര്‍ക്കും ഒരു കൃത്യതയോ വ്യക്തതയോ ഇല്ല, അതാണ് യുദ്ധത്തിന്റെ സ്വഭാവം.
ഇതിനകം 1.40 കോടി ആളുകള്‍ പലായനം ചെയ്തു. ഇതില്‍ പകുതിപ്പേരും അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി. ബാക്കിയുള്ളവര്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും കിടപ്പാടം പോലും നഷ്ടപ്പെട്ടു. ആഭ്യന്തര അഭയാര്‍ഥികളായി ദുരിത ജീവിതത്തിലാണവര്‍. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്ടം ഏകദേശം 138 ബില്യന്‍ ഡോളര്‍ വരും. റഷ്യയ്ക്ക് വാണിജ്യ വ്യവസായ രംഗത്തുള്‍പ്പെടെ നഷ്ടം 82 ബില്യന്‍ ഡോളര്‍ ആണ്.
ഇതെല്ലാം നഷ്ടങ്ങളുടെ ഏകദേശ കണക്കുകള്‍ മാത്രം. പരോക്ഷമായുണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ വേറെ. യുദ്ധം തുടങ്ങുമ്പോള്‍ പരിമിതമായ ആയുധങ്ങള്‍ മാത്രം ഉണ്ടായിരുന്ന യുക്രെയ്‌നിപ്പോള്‍ അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമുണ്ട്. അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ സഖ്യത്തിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അകമഴിഞ്ഞുള്ള ആയുധ സഹായമാണ് ഒരു വര്‍ഷമായി യുദ്ധം ചെയ്യാന്‍ യുക്രെയ്‌നെ പ്രാപ്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പങ്കെടുത്തവര്‍ക്കു മാത്രമല്ല, ലോകത്തിനാകെ തിരിച്ചടികള്‍ മാത്രം നല്‍കിയ ഈ യുദ്ധത്തിന്റെ ഗതി എങ്ങോട്ടാണെന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha























