ചരിത്രം വഴിമാറിയ നിമിഷം... ഏഴു പതിറ്റാണ്ടിന് ശേഷം പ്രൗഢ ഗംഭീരമായ ലൈവായൊരു പട്ടാഭിഷേകത്തിന് സാക്ഷിയായി ലോകം; ഇംഗ്ലീഷ് സിനിമകളെ വെല്ലുന്ന ദൃശ്യ വിരുന്ന്; ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ ഭരണാധികാരി, 7 പതിറ്റാണ്ടിനിപ്പുറം ചരിത്രമുഹൂര്‍ത്തം; ചെലവായത് 1022 കോടി

രാജയോഗം എന്ന് പറയുന്നത് ഇതാണ്. അതും വയസാം കാലത്ത്. ഏഴു പതിറ്റാണ്ടിന് ശേഷം പ്രൗഢ ഗംഭീരമായ പട്ടാഭിഷേകത്തിന് സാക്ഷിയായി ലോകം. ബ്രിട്ടന്റെ പരമാധികാരിയായി ചാള്‍സ് മൂന്നാമന്‍ കിരീടംചൂടി അധികാരമേറ്റു. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ നടന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചാള്‍സ് മൂന്നാമനെ കിരീടം അണിയിച്ചത്. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു.
ഒരു കോടി പോലും നെരെ കണ്ടിട്ടില്ലാത്ത മലയാളികള്‍ ഇതിന്റെ ചെലവ് കേട്ടാല്‍ കണ്ണ് തള്ളും. ബ്രിട്ടിഷ് ഭരണകൂടമാണ് കിരീടധാരണച്ചടങ്ങിന്റെ ചെലവു വഹിക്കുന്നത്. 1022 കോടി ഇന്ത്യന്‍ രൂപയാണ് ഏകദേശ ചെലവ് അതായത് 125 ദശലക്ഷം യുഎസ് ഡോളര്‍. ബ്രിട്ടനിലെ ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ നികുതിദായകരെപ്പിഴിഞ്ഞ് ഇത്രയും തുക ചെലവിട്ട് കിരീടധാരണം നടത്തിയതില്‍ ശക്തമായ എതിര്‍പ്പ് ജനങ്ങളില്‍ പകുതിപ്പേര്‍ക്കുമുണ്ടെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. 1953 ജൂണ്‍ രണ്ടിന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് അന്നത്തെ 1.5 ദശലക്ഷം പൗണ്ട് ആണ് ചെലവഴിച്ചത്. ഇന്നതിന് 46 ദശലക്ഷം പൗണ്ട് (472 കോടി ഇന്ത്യന്‍ രൂപ) ആണ് മൂല്യം കണക്കാക്കുന്നത്.
കിരീട ധാരണ ചടങ്ങുകള്‍ക്ക് ശേഷം ബക്കിങ്ങാം കൊട്ടാരത്തില്‍ തിരിച്ചെത്തിയ ചാള്‍സും കാമിലയും ജനങ്ങളെ അഭിവാദ്യം ചെയ്തു. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ കിരീടമണിയുന്ന നാല്‍പതാം പരമാധികാരിയാണ് ചാള്‍സ് മൂന്നാമന്‍ രാജാവ്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരില്‍ക്കണ്ടവരില്‍ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനില്‍ ജീവിച്ചിരിക്കുന്നുണ്ടാവൂ.
അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകള്‍. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്.
പാരമ്പര്യവും പുതുമയും നിറഞ്ഞ ചടങ്ങുകളാണ് ചാള്‍സിന്റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്‍മാര്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് അവരുടെ മൂത്ത മന്നെ ചാള്‍സിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ചാള്‍സിന്റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അതിന്‍പ്രകാരമാണ് മെയ് 6ന് വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ കിരീട ധാരണ ചടങ്ങ് നടന്നത്. കഴിഞ്ഞ 900 വര്‍ഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത് ഇവിടെത്തന്നെയാണ്. വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാള്‍സിന്റേത്.
പരമ്പരാഗതമായ ചടങ്ങുകളാണ് കീരീടധാരണത്തെ ശ്രദ്ധേയമാക്കുന്നത്. ചടങ്ങുകള്‍ക്ക് കാന്റ്ബറി ആര്‍ച്ച് ബിഷപ്പാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. ബ്രീട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഔദ്യോഗികമായി അറിയപ്പെടുന്നത് ഓരോ കോഡ് ഉപയോഗിച്ചാണ്. പ്രധാനപ്പെട്ട രാജകുടുംബാംഗങ്ങള്‍ക്കും ഓരോ കോഡുകള്‍ ഉണ്ട്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണ് കിരീട ധാരണചടങ്ങിന്‍ നല്‍കിയിരിക്കുന്ന കോഡ്.
1308 മുതല്‍ കിരീടധാരണ ചടങ്ങിനായി ഉപയോഗിക്കുന്ന സിംഹാസനവും ലണ്ടന്‍ ടവറില്‍ സൂക്ഷിച്ചിരിക്കുന്ന കിരീടങ്ങളും ചടങ്ങിനായി വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ എത്തിച്ചു. ഇതിന് മുന്നോടിയായി ബെക്കിംങ്ഹാം കൊട്ടാരത്തില്‍ നിന്ന് കിംങ്‌സ് പ്രൊസഷന്‍ എന്ന് വിളിക്കുന്ന ഘോഷയാത്ര നടന്നു. ഈ ഘോഷയാത്രയിലാണ് ചാള്‍സും ഭാര്യ കാമിലയും വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയിലേക്ക് എത്തിയത്. സൈനിക വേഷത്തിലാണ് ചാള്‍സ് ആബെയിലേക്ക് എത്തിയത്. 6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ലണ്ടനില്‍ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസമായി ഇത്.
"
https://www.facebook.com/Malayalivartha





















