രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം... യുക്രെയിനെ ഒരു മാസത്തിനകം തോല്‍പ്പിക്കാനാകുമെന്ന് കരുതിയ റഷ്യയ്ക്ക് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഒന്നും ചെയ്യാനായില്ല; കീവില്‍ വ്യോമാക്രമണം തുടരുന്നതിനിടെ റഷ്യയെ ഞെട്ടിച്ച് മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം; സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണെന്ന് വ്‌ളാഡിമിര്‍ പുട്ടിന്‍

യുക്രെയിനെ ഒരു മാസത്തിനകം തോല്‍പ്പിക്കാനാകുമെന്ന് കരുതിയാണ് റഷ്യ യുദ്ധം തുടങ്ങിയത്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും യുക്രെയ്‌നെ ഒന്നും ചെയ്യാനായില്ല. അതിനിടെ റഷ്യ ഞെട്ടിയിരിക്കുകയാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം തുടരുന്നതിനിടെ, ഇന്നലെ യുക്രെയ്‌നിന്റെ ഡ്രോണുകള്‍ മോസ്‌കോയില്‍ ആക്രമണം നടത്തിയതു റഷ്യയെ ഞെട്ടിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ചില കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. 8 ഡ്രോണുകള്‍ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. സാധാരണജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണു നടന്നതെന്നു റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. മോസ്‌കോയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണു ഡ്രോണുകള്‍ പതിച്ചത്.
ഈ മാസാദ്യം ക്രെംലിന്‍ കൊട്ടാരത്തിനുനേരെയും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മോസ്‌കോയുടെ നേര്‍ക്കു രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷം നടക്കുന്ന വലിയ ആക്രമണമാണിതെന്ന് ഒരു റഷ്യന്‍ നേതാവ് വിശേഷിപ്പിച്ചു. അതേസമയം, കീവില്‍ റഷ്യ ഇന്നലെയും വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനിടെ മൂന്ന് ആക്രമണങ്ങളില്‍ അപ്പാര്‍ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരുക്കേറ്റു. റഷ്യയുടെ 20 ഡ്രോണുകള്‍ വീഴ്ത്തിയതായും യുക്രെയ്ന്‍ അവകാശപ്പെട്ടു. കരിങ്കടലില്‍ കാലിബര്‍ മിസൈല്‍ വഹിക്കുന്ന കപ്പലുകളുടെ എണ്ണം റഷ്യ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കുന്ന ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഒപ്പുവച്ചു.
ഈ മാസം രണ്ടാം തവണയാണ് മോസ്‌കോയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായി മോസ്‌കോ മേയര്‍ സ്ഥിരീകരിച്ചു. താമസക്കാരുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടങ്ങളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. നഗരത്തെ ലക്ഷ്യം വെച്ചെത്തിയ 31 ഡ്രോണുകളില്‍ 29 എണ്ണം സുരക്ഷാ സേന വെടിവെച്ചിട്ടതായും മേയര്‍ സെര്‍ജി സൊബിയാനിന്‍ അറിയിച്ചു.
ആക്രമണത്തെ യുക്രെയ്ന്‍ തീവ്രവാദമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഈ മാസം മൂന്നിനും മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. അന്ന് പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് റഷ്യ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിരുന്നു. അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും റഷ്യന്‍ വ്യോമാക്രമണം തുടരുകയാണ്. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. ഒരാള്‍ മരിച്ചു. 20 റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു.
അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ലുക്കാഷെന്‍കോയെന്നാണ് 2020ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച വാലെറി സെപ്കാലോ ശനിയാഴ്ച ടെലഗ്രാമിലൂടെ അറിയിച്ചത്.
അതേസമയം, വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രെംലിന്‍ ലുക്കാഷെന്‍കോയ്ക്ക് വിഷം നല്‍കിയിരിക്കാമെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കണ്ടിട്ട് ആ സംശയം ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. 1994 മുതല്‍ ലുക്കാഷെന്‍കോയാണ് ബെലാറൂസ് ഭരിക്കുന്നത്.
"
https://www.facebook.com/Malayalivartha





















