65 മില്യൺ കേസുകൾ! ചൈനയെ വിറപ്പിച്ച് അടുത്ത തരംഗം! ജനങ്ങൾ നടുക്കത്തിൽ

കൊവിഡ് 19 രോഗം ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ്. 2019 അവസാനത്തോടെ ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ശേഷം ഇന്ത്യയടക്കം ലോകമെമ്പാടും രോഗം പടർന്നെത്തി. പിന്നീട് ലോകജനത തന്നെ ഭയന്ന നാളുകളായിരുന്നു.
എന്നാൽ ഇപ്പോൾ അതേ ചൈനയിൽ കൊറോണ വൈറസ് വീണ്ടും വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. കൊവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനം കൂടിയ ഒമിക്രോൺ XBB വകഭേദം ചൈനയിൽ പിടിമുറുക്കുന്നു. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് തരംഗം ചൈനയുടെ 'ഉറക്കം കെടുത്തു'ന്നതായി റിപ്പോർട്ട് പുറത്ത് വരികയാണ്.
കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂൺ അവസാനത്തോടെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഇത് രാജ്യത്തെ പിടിച്ചുലയ്‌ക്കുമെന്നും ജൂൺ ആദ്യവാരത്തോടെ രോഗത്തിന്റെ തീവ്ര വ്യാപനമുണ്ടാകുമെന്നും ജൂൺ അവസാനത്തോടെ ആഴ്‌ചയിൽ 65 ലക്ഷം പേർക്ക് വരെ രോഗം ബാധിക്കുന്ന സ്ഥിതിയുണ്ടാകുമെന്നുമാണ് വിവരം.
സീറോ-കൊവിഡ് നയം ഏർപ്പെടുത്തിയ ചൈന 2022 ഡിസംബറിൽ അത് റദ്ദാക്കിയതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ വൈറസ് വ്യാപനമാകുമിതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2019 അവസാനത്തോടെ രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടെങ്കിലും ഈയടുത്ത് മാത്രമാണ് ശക്തമായ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് മേൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയത്.
നിലവിൽ XBB വ്യാപനം ശക്തമാണെങ്കിലും സർക്കാർ ഇക്കാര്യം പുറത്തു പറയുന്നില്ല. കഴിഞ്ഞ ഏപ്രിൽ മുതൽ ചൈനയിൽ ഒമിക്രോൺ വകഭേദമായ XBB മൂലം നിരവധി പേർ രോഗബാധിതരായിരുന്നു. ഇതുമൂലം മെയ് അവസാനത്തോടെ രാജ്യത്ത് 40 ദശലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കുമെന്നാണ് വിലയിരുത്തൽ.
ജൂൺ അവസാനമാകുമ്പോഴേക്കും ഇത് 65 ദശലക്ഷം എന്ന നിലയിലെത്തുമെന്നുമാണ് മുന്നറിയിപ്പ്. ലോക്ഡൗൺ, പരിശോധനകൾ, മാസ്ക് നിർബന്ധമാക്കൽ, ക്വാറന്റൈൻ ചെയ്യുക എന്നിവ കർശനമായ നടപ്പാക്കിയ സർക്കാർ ഈയിടെയാണ് അവയിൽ ഇളവ് വരുത്തിയത്. വൈറസ് വ്യാപനം രൂക്ഷമാണെങ്കിലും ജനങ്ങൾ ഇപ്പോൾ എക്‌സ് ബി ബി വകഭേദത്തെ അത്ര വലിയ പ്രശ്‌നമായി കാണുന്നില്ല എന്നതാണ് വാസ്‌തവം.
രോഗത്തിന്റെ വകഭേദം ശക്തമായ മറ്റൊരു രാജ്യമായ അമേരിക്കയിൽ ആഴ്‌ചയിൽ അഞ്ച് ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കൃത്യമായ കണക്കറിയാൻ പ്രയാസമുള്ളതിനാൽ അമേരിക്കയിലെ പോലെ ചൈനയും പ്രതിവാര കൊവിഡ് കണക്ക് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴും ചൈനയിലെ കൊവിഡ് മരണനിരക്ക്, ആകെ കൊവിഡ് കേസുകൾ എന്നിവയിലെല്ലാം അവ്യക്തതയാണുള്ളത്
ഡിസംബർ-ജനുവരി മാസത്തിൽ ചൈനയിൽ വ്യാപിച്ച ഒമിക്രോൺ വകഭേദം കാരണം രാജ്യത്ത് ആശുപത്രികൾ രോഗബാധിതരെ കൊണ്ടും ശ്‌മശാനങ്ങൾ രോഗം ബാധിച്ച് മരിച്ചവരെക്കൊണ്ടും നിറഞ്ഞിരുന്നു. മെഡിക്കൽ ഷോപ്പുകളിൽ പനിക്കുള്ള മരുന്നടക്കം കിട്ടാത്ത സ്ഥിതി വന്നു. സ്‌കൂളുകൾ നാളുകളോളം അടച്ചിടേണ്ടി വന്നു. 140 കോടി ജനങ്ങളിൽ 80 ശതമാനത്തിനും ഈ സമയം കൊവിഡ് ബാധിച്ചതായാണ് കണക്ക്.
കഴിഞ്ഞ ശൈത്യകാലത്ത് ചൈനയുടെ കർശനമായ സീറോ-കോവിഡ് പ്രോഗ്രാം ഉപേക്ഷിച്ചതിനുശേഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ രോഗങ്ങളുടെ തരംഗമാണ് ഇപ്പോഴെന്നാണ് പുറത്തുവരുന്നത്. അതേസമയം, പുതിയ വകഭേദമായ XBBയെ പ്രതിരോധിക്കാൻ കെൽപ്പുള്ള പുതിയ വാക്‌സിനുകൾ സൃഷ്ടിക്കുന്നതിന്റെ പണിപ്പുരയിലാണ് ചൈന.
കൊറോണ വൈറസ് ഇനിമുതൽ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് ഏതാനും ആഴ്ചകൾ പിന്നിടുമ്പോഴാണ് ചൈനയിൽ വീണ്ടുമൊരു തരംഗത്തിനുള്ള സാധ്യതകൾ ഉയരുന്നത്. വൈദ്യശാസ്‌ത്ര ഗവേഷകൻ സോംഗ് നാൻഷാംഗ് XBB വകഭേദത്തിനെതിരെ തയ്യാറാക്കിയ രണ്ട് വാക്‌സിനുകൾ ഉടൻ പുറത്തിറക്കാൻ ശ്രമിക്കുകയാണ് ചൈന.
രാജ്യത്തെ വൃദ്ധരിൽ ചില വിഭാഗം ഇപ്പോഴും കൊവിഡ് പ്രതിരോധ വാക്‌സിനുകൾ സ്വീകരിക്കാത്തത് വെല്ലുവിളിയാണ്. എന്നാൽ രോഗം ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കൂ എന്നും ഇവരെ ചികിത്സിക്കാൻ ആശുപത്രികൾ മതിയാകുമെന്ന വാദവും ഒരു വിഭാഗത്തിൽ നിന്നും പുറത്തു വരുന്നുണ്ട്.
നിലവിൽ ചൈനയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ഇവിടെ നിന്നുള്ള പല വിദഗ്ധരും സൂചിപ്പിക്കുന്നത്. രോഗതീവ്രത കുറവായിരിക്കുമെന്നതിനാൽ മരണനിരക്ക് ഉയരുമോ എന്ന ഭയം ഇല്ല. അതോടൊപ്പം തന്നെ വാക്സിനുകളും വലിയ ആശ്വാസമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പുതിയ തരംഗം ചെറിയ തോതിൽ മാത്രമേ വ്യാപിക്കുകയുള്ളുവെന്നാണ് ചൈനീസ് അധികൃതരുടെ വാദം. എന്നാൽ വയോധികരെ ബാധിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ പുതിയ തരംഗത്തിന്റെ വ്യാപനം ചെറിയ തോതിലായാലും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാകാമെന്ന് ഹോങ്കോങ് സർവകലശാല സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു ഗവേഷകൻ പറഞ്ഞു.
https://www.facebook.com/Malayalivartha





















