ദക്ഷിണ യുക്രെയിനിലെ റഷ്യൻ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകർന്നു... അണക്കെട്ട് തകർത്തത് റഷ്യയാണെന്നാണ് യുക്രെയിന്റെ ആരോപണം. ..

ദക്ഷിണ യുക്രെയിനിലെ റഷ്യൻ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകർന്നു. അണക്കെട്ട് തകർത്തത് റഷ്യയാണെന്നാണ് യുക്രെയിന്റെ ആരോപണം. റഷ്യൻ സെെന്യം നടത്തിയ 'ഇക്കോസൈഡ്' എന്നാണ് യുക്രെയിനിലെ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ മേധാവി ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്തം യുക്രെയിന്റെതാണെന്നാണ് റഷ്യയുടെ ആരോപണം. അണക്കെട്ട് തകർന്ന് വെള്ളം ഒഴുക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
30മീറ്റർ ഉയരവും 3.2കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് ഡിനിപ്രോ നദിക്ക് കുറുകെ 1956ലാണ് നിർമ്മിച്ചത്. ഇവിടെയാണ് കഖോവ്‌ക ഹെെഡ്രോ ഇലക്ട്രിക് പവർ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഡാം തകർന്നതോടെ അടുത്തുള്ള പ്രദേശങ്ങളിലേയ്ക്ക് വെള്ളം ഒഴുകിയെത്തി. അടുത്ത അഞ്ച് മണിക്കൂറിൽ ജലനിരപ്പ് ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതർ അറിയിച്ചു. ഡിനിപ്രോ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള 19 ഗ്രാമങ്ങളിലും കെർസൺ നഗരത്തിന്റെ ഒരു ഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ ആളുകളെ ഒ ഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
ക്രീമിയയിലെ വിവിധയിടങ്ങളിലേയ്ക്ക് ജലവിതരണം നടത്തുന്ന അണക്കെട്ടാണ് ഇത്. 2014മുതൽ റഷ്യൻ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവർത്തിക്കുന്നത്. ഈ അണക്കെട്ടിൽ നിന്നാണ് സപ്പോരിജിയ ആണവനിലയത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നത്. അണക്കെട്ട് തകർന്നത് ആണവനിലയത്തെ ബാധിച്ചില്ലെന്നും എന്നാലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു.
https://www.facebook.com/Malayalivartha





















