നാലു കുരുന്നുകളെ കാത്തത് ലോകത്തിന്റെ ശ്വാസ കോശം. ആമസോണ്‍ ജാഗ്വറുകള്‍ ഭക്ഷണമാക്കിയില്ല, കാവലായി.

നീണ്ട 40 നാളുകള്‍ ഒരു കുടുംബം മാത്രമല്ല, ലോകമാകെ കാത്തിരുന്ന ആ ശുഭവാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയപ്പോള്‍ ആശ്വാസം മാത്രമല്ല ആമസോണ്‍ കാടുകളുടെ കരുതലും അറിയുകയായിരുന്ന വിമാനം തകര്‍ന്ന് കൊളംബിയയിലെ ആമസോണ്‍ കാട്ടിലകപ്പെട്ട ഞങ്ങളുടെ 4 കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. അവര്‍ 4 സഹോദരങ്ങള്‍. നാലും ഒന്‍പതും പതിമൂന്നും വയസ്സുള്ള 3 പെണ്‍കുട്ടികള്‍, ഒരു വയസ്സുമാത്രമുള്ള അവരുടെ കുഞ്ഞനുജന്‍. ഘോരവനത്തിനുള്ളില്‍നിന്നാണ് കാര്യമായ പരുക്കുകളില്ലാതെ അവരെ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച ഇവിടത്തെ സമയം വൈകിട്ട് അഞ്ചിനാണ് ഇവരെ കണ്ടെത്തിയതായി ആര്‍മി റേഡിയോ പ്രഖ്യാപിച്ചത്. പ്രഥമശുശ്രൂഷയ്ക്കുശേഷം 4 പേരെയും ഇന്നലെ പുലര്‍ച്ചെ വിമാനത്തില്‍ കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലെത്തിച്ച് ആശുപത്രിയിലാക്കി. നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പാടുകളുമല്ലാതെ മറ്റു കാര്യമായ പ്രശ്‌നങ്ങളില്ല.
മേയ് ഒന്നിന് അമ്മ മഗ്ദലീനയ്‌ക്കൊപ്പമായിരുന്നു 4 കുട്ടികളുടെയും വിമാനയാത്ര. തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍നിന്നു പറന്നുയര്‍ന്ന സെസ്‌ന 206 എന്ന ചെറുവിമാനം കാകെറ്റ പ്രവിശ്യയിലെ ഉള്‍ക്കാട്ടില്‍ എന്‍ജിന്‍ തകരാര്‍ മൂലം തകര്‍ന്നുവീഴുകയായിരുന്നു. രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം മേയ് 15നാണു വിമാനം കണ്ടെത്തിയത്. അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങള്‍ സമീപത്തുണ്ടായിരുന്നു.
ഇവിടെനിന്നു 3 കിലോമീറ്റര്‍ അകലെയായി കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികള്‍ നിര്‍മിച്ചതെന്നു സംശയിക്കുന്ന ചെറിയ കൂരയും കുറച്ചു കഴിച്ചശേഷം ബാക്കിവച്ച പാഷന്‍ഫ്രൂട്ടും വെള്ളക്കുപ്പിയും മറ്റും കണ്ടെത്തി. ഇതോടെയാണ് ഇവര്‍ രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയുണര്‍ന്നതും തിരച്ചില്‍ ഊര്‍ജിതമാക്കിയതും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികളുള്ള സ്ഥലത്തെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. സൈന്യവും ഗോത്രവര്‍ഗക്കാരും ചേര്‍ന്നു പിറ്റേന്നു കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികളുടെ അച്ഛന്‍ മാനുവല്‍ റണോക്കും തിരച്ചിലില്‍ പങ്കെടുത്തു. മാനുവലിനെ കാണാനായി മഗ്ദലീന കുട്ടികളുമൊത്തു നടത്തിയ യാത്രയിലായിരുന്നു അപകടം.
തെക്കേ അമേരിക്കയിലെ 8 രാജ്യങ്ങളിലും ഫ്രാന്‍സിന്റെ അധീനതയിലുള്ള ഫ്രഞ്ച് ഗയാനയിലുമായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ക്ക് 67 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇന്ത്യയുടെ ഇരട്ടി വലുപ്പം. ലോകത്ത് ഇന്നു ശേഷിക്കുന്ന മഴക്കാടുകളില്‍ പകുതിയിലേറെ വരും ഈ മേഖല.
ആമസോണ്‍ നദിയുടെ വൃഷ്ടിപ്രദേശങ്ങളാണ് ഈ നിബിഡവനങ്ങള്‍. 60% വനമേഖലയും ബ്രസീലിലാണ്. 13% പ്രദേശം പെറുവിലും 10% കൊളംബിയയിലുമാണ്. ബൊളീവിയ, ഇക്വഡോര്‍, ഗയാന, സുരിനാം, വെനസ്വേല എന്നിവയാണു മറ്റു രാജ്യങ്ങള്‍. ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ് ഈ കാടുകള്‍. 30 ലക്ഷത്തോളം ജീവജാലങ്ങള്‍. 16,000 സ്പീഷിസിലായി 39,000 കോടി മരങ്ങള്‍. 350 ഗോത്രവിഭാഗങ്ങളിലായി മൂന്നു കോടി ജനങ്ങളും ഇവിടെ പാര്‍ക്കുന്നു.
വനനശീകരണം ആമസോണിലെ ആവാസവ്യവസ്ഥയെ തകരാറിലാക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. 2021ല്‍ ആദ്യമായി, സ്വാംശീകരിക്കുന്നതിലേറെ ഹരിതഗൃഹവാതകങ്ങള്‍ ഈ മേഖല പുറന്തള്ളുന്നതായി റിപ്പോര്‍ട്ട് വന്നു. കാലാവസ്ഥാ വ്യതിയാന ഭീഷണി ചെറുക്കുന്നതില്‍ ആമസോണിന്റെ സംരക്ഷണം ഭാവിയില്‍ നിര്‍ണായകമാകും.
മാസങ്ങള്‍ക്കു മുന്‍പൊരു ദിവസം നിന്നനില്‍പിലാണ് മാനുവല്‍ റണോക് അപ്രത്യക്ഷനായത്. ഭാര്യ മഗ്ദലീനയ്ക്കും ബന്ധുക്കള്‍ക്കും പിന്നെ കാത്തിരിപ്പിന്റെയും അന്വേഷണത്തിന്റെയും കാലം. ഒരു വിവരവുമില്ലാതെ എല്ലാവരും തിരോധാനവുമായി പൊരുത്തപ്പെട്ടു തുടങ്ങുമ്പോഴാണ് മഗ്ദലീനയ്ക്ക് മാനുവലിന്റെ സന്ദേശം ലഭിക്കുന്നത്. ''വേഗം വരിക. എത്രയും വേഗം.''
ആമസോണ്‍ വനമേഖലയിലെ ഹുയിറ്റൊട്ടോ ഗോത്രവിഭാഗത്തിന്റെ ജീവിതം അങ്ങനെ എവിടേക്കും എപ്പോള്‍ വേണമെങ്കിലും ഇറങ്ങി പുറപ്പെടാവുന്ന വിധത്തിലല്ല. ഒന്നുകില്‍ ബോട്ട്, അല്ലെങ്കില്‍ ചെറുവിമാനങ്ങള്‍. റോഡ് മാര്‍ഗം യാത്ര സാധ്യമല്ല. വൈദ്യുതിക്കു സോളര്‍ പാനലുകള്‍ മാത്രം. ആശയവിനിമയത്തിനു റേഡിയോ സംവിധാനം.അത്ര പരിമിത സാഹചര്യങ്ങളുള്ള സ്ഥലത്തു മറ്റു വഴികളില്ലാതെയാണ് മഗ്ദലീന കൈക്കുഞ്ഞും മറ്റു 3 കുട്ടികളുമായി മാനുവലിനെ കാണാന്‍ വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചത്.
മേഖലയില്‍ നാല്‍പതോളം ഗ്രൂപ്പുകള്‍ എയര്‍ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. കാകെറ്റയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ ചെറുപട്ടണമായ സാനോസെ ഡെല്‍ ഗോവിയാറെയിലേക്കായിരുന്നു യാത്ര. അവരുടെ ഗോത്രത്തിലെ നേതാവായ ഹെര്‍മന്‍ മെന്‍ഡോസയും കൂട്ടിനു പുറപ്പെട്ടു. 8 പേര്‍ക്ക് കയറാവുന്ന ഒറ്റ എന്‍ജിന്‍ സെസ്‌ന 206 വിമാനത്തെക്കുറിച്ചു പിന്നീടു പുറത്തുവന്ന വിവരങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. 1982 ല്‍ നിര്‍മിച്ച വിമാനം എയര്‍ ടാക്‌സി സര്‍വീസ് കൊളംബിയയില്‍ എത്തിച്ചത് 2019 ലാണ്. 2021 ല്‍ അപകടത്തില്‍പ്പെട്ടു. ആരും മരിച്ചില്ലെങ്കിലും വിമാനം പൂര്‍ണമായി തകര്‍ന്നു. സെസ്‌ന കമ്പനിയെ വിവരമറിയിക്കാന്‍ നില്‍ക്കാതെ പ്രദേശത്തു ലഭ്യമായ തട്ടിക്കൂട്ടു സംവിധാനങ്ങളുപയോഗിച്ചു 'നന്നാക്കി'. ലാന്‍ഡിങ്ങിനും ടേക്ക്ഓഫിനും അതീവ അപകടകരമായ ചെറു റണ്‍വേയുള്ള സ്ഥലത്ത് ഇതൊന്നും ആരും കാര്യമാക്കിയതുമില്ല. 'അയാള്‍ പണ്ടൊരു ടാക്‌സി ഓടിക്കുകയായിരുന്നു' എന്നു പൈലറ്റിനെക്കുറിച്ച് മഗ്ദലീനയുടെ അച്ഛന്‍ ഫിഡെന്‍ഷ്യോ വലെന്‍സിയ പറയുമ്പോള്‍ ചിത്രം പൂര്‍ണം.
പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മാനുവലാണെന്നു ഫിഡെന്‍ഷ്യോ പഴിക്കുന്നു. മേഖലയിലുള്ള ഗറില സംഘങ്ങളുടെ ഭീഷണിയെത്തുടര്‍ന്നായിരുന്നു മാനുവലിന്റെ തിരോധാനമെന്നാണു വിവരം. കൊളംബിയയിലെ മറ്റൊരു നഗരമായ വിജവിസെന്‍ഷ്യയില്‍ കഴിയുകയായിരുന്നു ഇത്രയും കാലം. സാനോസെ ഡെല്‍ ഗോവിയാറെയില്‍വച്ചു കുടുംബത്തെ വീണ്ടും കാണാമെന്നും തുടര്‍ന്നു തലസ്ഥാനമായ ബോഗട്ടയിലെത്തി സ്വസ്ഥമായി ജീവിക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍.
- 'ഓപ്പറേഷന്‍ ഹോപ്' എന്നു പേരിട്ട ദൗത്യം ശരിക്കും ഹോപ്പു തന്നെയായിരുന്നു. സൈന്യത്തില്‍ പ്രത്യേക ദൗത്യങ്ങള്‍ക്കായുള്ള സംയുക്ത കമാന്‍ഡില്‍നിന്നുള്ള 160 പേരെയാണു തിരച്ചിലിനു നിയോഗിച്ചത്. കാടറിവുകളുമായി 200 ഗോത്രവര്‍ഗക്കാര്‍ കൂടി അവര്‍ക്കൊപ്പമുണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ പോലും കുട്ടികളെ കണ്ടെത്താനാകുമായിരുന്നില്ല. മനുഷ്യര്‍ക്ക് എത്തിപ്പെടാനാകാത്ത ദുര്‍ഘട മേഖലകളില്‍ ബല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട തിരച്ചില്‍ നായ്ക്കളെയും കൂട്ടി. അവയാണു കുട്ടികള്‍ ഉപയോഗിച്ചിരുന്ന വെള്ളക്കുപ്പിയും കത്രികയും ഹെയര്‍ബാന്‍ഡും മറ്റും തിരഞ്ഞുകണ്ടെത്തിയത്. ഇതോടെ പ്രതീക്ഷയേറി.
വനത്തില്‍ 323 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നു തിരച്ചില്‍. കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അവരുടെ മുത്തശ്ശിയുടെ സ്വരം റിക്കോര്‍ഡ് ചെയ്ത് മെഗാഫോണില്‍ കേള്‍പ്പിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ പറന്നു. ഭക്ഷണ പാക്കറ്റുകളും പലയിടത്തായി വിതറി. കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ലഘുലേഖകള്‍ വരെ ആകാശത്തുനിന്നു പറത്തിവിട്ടു.
ഗറില സംഘങ്ങളുടെ ഉപേക്ഷിക്കപ്പെട്ട ടെന്റുകള്‍ ചിലയിടങ്ങളില്‍ കണ്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. രണ്ടുസംഘങ്ങള്‍ തമ്മില്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതറിഞ്ഞ് ആ മേഖലയില്‍ തിരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടാകാമെന്ന ചില സൂചനകള്‍ കിട്ടിയെങ്കിലും എങ്ങും കണ്ടെത്താനാകാത്തത് ആശയക്കുഴപ്പവും പിരിമുറുക്കവും കൂട്ടി. ആ പ്രതീക്ഷ സഫലമാക്കി കൊണ്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ആര്‍മി റേഡിയോ ആവേശത്തോടെ വിളിച്ചുപറഞ്ഞു- 'അദ്ഭുതം, അദ്ഭുതം...' അതെ, അവരെ കണ്ടെത്തിയ നിമിഷം. 10 സൈനികരും 8 ഗോത്രവര്‍ഗക്കാരും ഉള്‍പ്പെടുന്ന സംഘത്തെ കുട്ടികളിലേക്കു നയിച്ചത് ഒരു തിരച്ചില്‍ നായയാണ്. 4 മനുഷ്യജീവനുകള്‍ വീണ്ടെടുത്ത ഈ ദൗത്യത്തിന് ഒരു നഷ്ടത്തിന്റെ കഥയും പറയാനുണ്ട്. കാടിന്റെ ഉള്ളിലേക്കു പോയ വില്‍സന്‍ എന്ന നായ. അതിപ്പോഴും കാണാമറയത്താണ്.
ബലൂണും കേക്കും മെഴുകുതിരികളുമുണ്ടായിരുന്നില്ല; ആരും 'ഹാപ്പി ബര്‍ത്ത്‌ഡേ' പറഞ്ഞില്ല...കുട്ടികളില്‍ ഇളയവനായ ഒരു വയസ്സുകാരന്‍ ക്രിസ്റ്റ്യന്‍ കാട്ടിലാണ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. വിമാനം അപകടത്തില്‍പെടുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന അവനിപ്പോള്‍ ഒരു വയസ്സ്.
അപകടത്തില്‍ അമ്മ മരിച്ചതറിയാതെ ഈ കൈക്കുഞ്ഞ് 3 ചേച്ചിമാര്‍ക്കൊപ്പം 40 ദിവസം കാട്ടില്‍ കഴിച്ചുകൂട്ടി എന്നതാണ് ഈ അതിജീവനകഥയിലെ ഏറ്റവും ആവേശകരമായ ഏട്. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഇവരില്‍ മൂത്ത കുട്ടിക്കു 13 വയസ്സുണ്ടെന്നതു നിര്‍ണായകമായിട്ടുണ്ടാകാം. നായാട്ടും മീന്‍പിടിത്തവും മറ്റും ഹുയിറ്റൊട്ടോ ഗോത്രത്തിലെ കുട്ടികള്‍ക്കുപോലും അറിയാമെന്നതാണ് ഇവരുടെ അതിജീവനത്തിലെ പ്രധാന അധ്യായം.
എന്നാല്‍, ഭക്ഷണം മാത്രമായിരുന്നില്ല വെല്ലുവിളി. ജാഗ്വാറുകള്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ പുലി ഉള്‍പ്പെടെ വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള പാമ്പുകളും വിഷച്ചെടികളും നിറഞ്ഞതാണ് ആമസോണ്‍ കാടുകള്‍. ഇവയെല്ലാം എങ്ങനെ കുട്ടികള്‍ അതിജീവിച്ചു എന്നതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്ന ചോദ്യം.
കഴിഞ്ഞ ആഴ്ചകളില്‍ കൊടുങ്കാറ്റ് അതിശക്തമായിരുന്നു. ഗറില സംഘങ്ങളുടെ ഭീഷണിയുള്ള മേഖലയാണിതെന്നതും തിരച്ചില്‍ സംഘത്തെ ആശങ്കപ്പെടുത്തി. പ്രതികൂല സാഹചര്യത്തിലും ശുഭാപ്തിവിശ്വാസമുണ്ടായിരുന്നതു കുട്ടികളുടെ ഉറ്റവര്‍ക്കു തന്നെയായിരുന്നിരിക്കണം. കാരണം കാട്ടിലകപ്പെട്ടാല്‍ എങ്ങനെ മറുകര തേടണമെന്ന പരിശീലനം അവര്‍ ജീവിതം കൊണ്ട് നേടിയതു തന്നെയാണ്.
https://www.facebook.com/Malayalivartha





















