30,000 അടി ഉയരത്തിൽ പറക്കവേ വിമാനം ആടിയുലഞ്ഞു, ബംഗാൾ ഉൾക്കടലിനുമീതെ ആകാശച്ചുഴിയിൽപ്പെട്ട് ബ്രിട്ടിഷ് എയർവേസ്, ജീവനക്കാർക്ക് ഗുരുതര പരിക്ക്

വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമാണ്. ഇപ്പോൾ 30,000 അടി ഉയരത്തിൽ ബംഗാൾ ഉൾക്കടലിനുമീതെ പറക്കവേ പറക്കവേ ബ്രിട്ടിഷ് എയർവേസ് ആകാശച്ചുഴിയിൽപ്പെട്ട് ജീവനക്കാർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ അഞ്ച് വിമാന ജീവനക്കാർക്ക് പരുക്കേറ്റു. ഇതിൽ ഒരാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
അപകടത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മറ്റൊരാളുടെ കാൽക്കുഴ തെറ്റിയതായും ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ നിന്നാണ് പറന്നുയർന്നത്. പ്രാദേശിക സമയം രാവിലെ ആറിനാണ് വിമാനം ഹീത്രൂ വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. എന്നാൽ യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം അപകടകരമായി കുലുങ്ങിയതോടെ പുലർച്ചെ നാലു മണിയോടെ സിംഗപ്പുരിൽ തന്നെ ഇറക്കുകയായിരുന്നു.
ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടിഷ് എയർവേസ് എക്കാലവും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന്, അപകടത്തിനു പിന്നാലെ അവരുടെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. മുൻകരുതലെന്ന നിലയ്ക്കാണ് വിമാനം സിംഗപ്പുരിൽത്തന്നെ ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെ തുടർന്ന് വിമാനം വൈകിയതിൽ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരിച്ചിറങ്ങിയ യാത്രക്കാർക്കെല്ലാം ഹോട്ടലിൽ താമസം ഒരുക്കി. യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി. ബ്രിട്ടിഷ് എയർവേസിന്റെയും മറ്റു കമ്പനികളുടെയും വിമാനങ്ങളിൽ യാത്രക്കാരെ എത്തിക്കാൻ നടപടി സ്വീകരിച്ചുവെന്നും വക്താവ് വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനവും ആകാശച്ചുഴിയില്‍പ്പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയുണ്ടായി.യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വിമാനത്തില്‍ വച്ച് തന്നെ ക്യാബിന്‍ ക്രൂ അടിയന്തര വൈദ്യസഹായം നല്‍കി. ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുടെ ബി787-800 വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയിൽ പെടുകയായിരുന്നു. ഏഴുപേര്‍ക്ക് പരിക്കേറ്റെന്നാണ് ഡിജിസിഎയുടെ വ്യക്തമാക്കിയത്. പരിക്കേറ്റവർക്ക് സിഡ്‌നി വിമാനത്താവളത്തിൽ എത്തിയും ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
എന്നാല്‍ ആരുടെയും പരിക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ഡിജിസിഎ അറിയിച്ചത്. ‘വിമാനത്തിനിടെ ഏഴ് യാത്രക്കാർക്ക് ചെറിയ ഉളുക്ക് സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കിടയിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ ക്യാബിൻ ക്രൂ ഓൺബോർഡ് ഫസ്റ്റ് എയ്‌ഡ് കിറ്റ് ഉപയോഗിച്ച് പ്രഥമശുശ്രൂഷ നൽകി എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha




















