1950 കൾ മുതൽ തന്നെ അമേരിക്കൻ തീരങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾക്കായി ജാഗ്രത പുലർത്തുകയാണ് അമേരിക്കൻ നാവിക സേന..! അമേരിക്കൻ നേവിക്ക് സ്ഫോടനത്തിന്റെ തത്സമയ വിവരം ലഭിച്ചു എന്ന് റിപ്പോർട്ട്; പിന്നെന്തിനായിരുന്നു ഈ തിരച്ചിൽ നാടകം?

തകർന്നടിഞ്ഞ ടൈറ്റാനികിന്റെ അവശിഷ്ടങ്ങളിൽ നിന്നും 1600 അടി മാറി നടന്ന ഒരു സ്ഫോടനത്തിൽ അന്തർവാഹിനിയിലെ അഞ്ചു പേരും മരണമടഞ്ഞതായി അമേരിക്കൻ തീരദേശ സേന ഇന്നലെ സ്ഥിരീകരിച്ചു. അതോടെ ടൈറ്റൻ എന്ന അന്തർവാഹിനിക്കായുള്ള ലോക ശ്രദ്ധ പിടിച്ചുപറ്റിയ തിരച്ചിൽ ദുഃഖപര്യവസായിയായി. ഒരു കനേഡിയൻ കപ്പല്ലിൽ നിന്നും നിയന്ത്രിച്ചിരുന്ന റിമോട്ട് ഓപ്പറേറ്റഡ് അന്തർവാഹിനി, കടലിന്റെ അടിത്തട്ടിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഞായറാഴ്‌ച്ച തന്നെ ഇവരുടെ മരണം നടന്നതായാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഓഷ്യൻ ഗെയ്റ്റ് സി ഇ ഒ സ്റ്റോക്ക്ടൺ റഷ്, ഫ്രഞ്ച് മുൻ നാവികൻ പോൾ ഹെന്റി നാർജിയോലെറ്റ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാൻ ബിസിനസ്സുകാരൻ ഷാസ്ഡ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലെമാൻ എന്നിവരാണ് മരണമടഞ്ഞത്. സ്ഫോടനം വലിയ ശബ്ദം പുറപ്പെടുവിച്ചിരിക്കാമെന്നും അത് സോണാർ ബോയ്കൾ പിടിച്ചെടുത്തിരിക്കാം എന്നും അമേരിക്ക തീരദേശ സേന റിയർ അഡ്‌മിറൽ ജോൺ മോഗർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രശസ്തമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാം 2,50,000 ഡോളർ മുടക്കി യാത്രയായവർക്ക് സ്ഫോടനത്തിൽ തത്സമയ മരണമായിരിക്കും സംഭവിച്ചിരിക്കുക എന്നും അദ്ദേഹം പറഞ്ഞു. അവരുടെ മൃതദേഹമോ, ശരീരാവശിഷ്ടങ്ങളോ കണ്ടെടുക്കാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അമേരിക്കൻ നേവിയുടെ സോണാറുകൾക്ക് അന്തർവാഹിനിയിൽ നടന്ന സ്ഫോടനത്തിന്റെ ശബ്ദം പിടിച്ചെടുക്കാനായതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നിണ്ട്. 1950 കൾ മുതൽ തന്നെ അമേരിക്കൻ തീരങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾക്കായി ജാഗ്രത പുലർത്തുകയാണ് അമേരിക്കൻ നാവിക സേന.
ഞായറാഴ്‌ച്ച രാവിലെ 9:45 നായിരുന്നു അന്തർവാഹിനിയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. യാത്ര തിരിച്ച് ഒരു മണിക്കൂറും നാല്പത്തഞ്ച് മിനിറ്റും കഴിഞ്ഞതിനു ശേഷമായിരുന്നു ഇത് സംഭവിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ നേവി ഡാറ്റകൾ പരിശോധിച്ചിരുന്നു എന്നും , ആശയവിനിമയം നഷ്ടപ്പെട്ടപ്പോൾ അന്തർവാഹിനി ഉണ്ടായിരുന്നതിനടുത്തു നിന്നും അസാധാരണമായ ചില സിഗ്‌നലുകൾ ലഭിച്ചതായും ഒരു മുതിർന്ന നാവിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
ഉറപ്പില്ലെങ്കിലും ഈ വിവരം ഉന്നത കേന്ദ്രങ്ങളിൽ അറിയിക്കുകയും ചെയ്തു. ഇന്നലെ, അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്തു നിന്നു തന്നെയാണ് അസാധാരണമായ ശബ്ദ സിഗ്‌നൽ ലഭിച്ചത്. എന്നാൽ, എന്തുകൊണ്ടാണ് ഈ വിവരം അമേരിക്കൻ നേവി നേരത്തെ പുറത്തു വിടാഞ്ഞത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. ഈ വിവരം രക്ഷാദൗത്യത്തെ അറിയിച്ചിരുന്നുവോ എന്നതിലും വ്യക്തതയില്ല. ഒരുപക്ഷെ, തങ്ങൾക്ക് ലഭിച്ച വിവരത്തിന്റെ ആധികാരികതയിൽ സംശയം തോന്നിയ സേന, രക്ഷാദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷിച്ച് കാണും. മാത്രമല്ല, ഒരു രക്ഷാ ദൗത്യം ഒഴിവാക്കരുതെന്നും അവർ ആഗ്രഹിച്ചിരിക്കാം.
https://www.facebook.com/Malayalivartha




















