ലഷ്‌കര്‍ ഇ തൊയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്ത വരുമ്പോള്‍ അത് നയതന്ത്ര നീക്കങ്ങളുടെ വിജയം കൂടിയായി മാറുകയാണ്

അമേരിക്കയുടെ രാഷ്ട്രതലവന്‍ ജോ ബൈഡനും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഒപ്പുവെയ്ക്കപ്പെട്ട കരാറുകളേക്കാള്‍ ഒരുമിച്ച് നീങ്ങാനുള്ള തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ ഏതു തരത്തിലും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവുമായി കരുക്കള്‍ നീക്കി കൊണ്ടിരുന്ന ചൈനയ്ക്കും പാകിസ്ഥാനും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കര്‍ശന പാഠമാണ് നല്കിയിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ച് യുദ്ധത്തിനായി അവസരം കാത്തിരിക്കുന്ന ചൈനയും, ചൈനയ്ക്ക് എല്ലാവിധ പിന്‍തുണയും നല്കി പന്നില്‍ നിന്ന് കരുക്കള്‍ നീക്കുന്ന പാകിസ്ഥാനും,റഷ്യയും ഇന്ത്യയുടെ നയതന്ത്ര മുന്നേറ്റത്തില്‍ അന്താളിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അംഗീകരിക്കപ്പെടുന്നത് ഇന്ത്യന്‍ നിലപാടുകളെയും കൂടിയാണെന്നതില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. ഇനിയും കൂടുതല്‍ ഊഷ്മളതയിലേക്ക് ഇന്ത്യാ-അമേരിക്കാ ബന്ധം നീങ്ങും. ലഷ്‌കര്‍ ഇ തൊയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്ത വരുമ്പോള്‍ അത് നയതന്ത്ര നീക്കങ്ങളുടെ വിജയം കൂടിയായി മാറുകയാണ്. ചൈനയ്ക്ക് അതിര്‍ത്തിയില്‍ റോഡുകളും , പാലങ്ങളും നിര്‍മ്മിക്കാനും സൈനീക സാന്നിധ്യമുറപ്പിക്കാനും അവസരം ചെയ്തു കൊടുക്കുന്ന പാകിസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന കരാറുകളാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പു വെ്ച്ചിരിക്കുന്നത്.
ഡോണള്‍ഡ് ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ ട്രംപിനെ തോല്‍പിച്ചു ജോ ബൈഡന്‍ അധികാരമേറിയപ്പോള്‍ അത് ഇന്ത്യയുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമോയെന്നുപോലും ആശങ്കയുണ്ടായി. ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ശക്തമായ മോദിവിരുദ്ധ നിലപാടുകാരുമായിരുന്നു. എന്നാല്‍ 'ട്രംപ് കാല'ത്തെപ്പോലെ സുഗമമായ ബന്ധം യുഎസുമായി ഇനിയും തുടരും. ഇന്ത്യയെ അകറ്റിയുള്ള നീക്കങ്ങള്‍ അമേരിക്കയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇതിന് തെളിവാണ് മോദിയുടെ ഈ അമേരിക്കന്‍ യാത്ര.
ചാരബലൂണുകള്‍ പറത്തിയപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നടപടി അതിവിചിത്രവും നിരുത്തരവാദപരവുമെന്ന് ചൈന പ്രതികരിച്ചിരുന്നു. 'ഏതൊരു ഏകാധിപതിയെയുംപോലെ, ഷിക്കും സംഭവം നാണക്കേടായി' എന്നായിരുന്നു പരാമര്‍ശം. ഈ നിലപാടിനോട് ചേര്‍ന്ന് നിന്നാണ് ബൈഡന്‍ കാര്യങ്ങള്‍ മോദിക്കൊപ്പവും വിശദീകരിച്ചത്. അതുകൊണ്ട് ചൈനയെ പോലും വകവയ്ക്കാതെ ഇന്ത്യയുമായി പുതിയ ദിശയിലെ കൂട്ടുകെട്ടിനാണ് അമേരിക്ക ഒരുങ്ങുന്നതെന്ന് വ്യക്തം.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ അവര്‍ ശക്തമായി അപലപിക്കുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മോദിയും ബൈഡനും ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അവര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അങ്ങനെ ഭീകരതയ്ക്കെതിരെ ഉറച്ച ശബ്ദം ഇന്ത്യയ്ക്കൊപ്പം ഉയര്‍ത്തുകയാണ് അമേരിക്കയും.
ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി അമേരിക്കന്‍ പ്രസിഡന്റിനൊ്പ്പം നിന്നാണ് പ്രഖ്യാപിച്ചത്. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ് ഇന്ത്യ. എല്ലാ വിശ്വാസങ്ങളും ഞങ്ങള്‍ ആഘോഷിക്കുന്നു. ഇന്ത്യയില്‍, വൈവിധ്യം ഒരു സ്വാഭാവിക ജീവിതരീതിയാണ്, ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.- നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ശക്തമായ നടപടികള്‍ വേണം. ഭീകരതയ്‌ക്കെതിരെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും കാരറായിട്ടുണ്ട്.. ഇന്തോ-പസിഫിക് മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനായി 'ക്വാഡ്' പങ്കാളിത്തം ഉപയോഗിക്കാനും വ്യവസ്ഥയായിട്ടുണ്ട്. കാലാവസ്ഥാമാറ്റം നേരിടാന്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും നേതാക്കളോടു മാധ്യമസമ്മേളനത്തില്‍ ചോദ്യങ്ങളുണ്ടായി. പിന്നീട് യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു. ഇന്ത്യയില്‍ സാങ്കേതികരംഗത്തെ കുതിച്ചുചാട്ടവും പ്രാദേശിക ഭരണകൂടത്തിലെ വനിതാ മുന്നേറ്റവും മോദി എടുത്തുപറഞ്ഞു.
റഷ്യന്‍ എണ്ണ നിര്‍ബാധം ഇറക്കുമതി ചെയ്ത് തങ്ങളുടെ ഉപരോധ ശ്രമങ്ങളെ പരാജയപ്പെടുത്തിയ ഇന്ത്യയെ ഇപ്പോഴും യുഎസ് ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഒരു കാരണം ചൈനയാണ്. ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പങ്കാളിയായിട്ടാണ് യുഎസ് ഇന്ത്യയെ കാണുന്നത്. മോദിയുടെ സന്ദര്‍ശനത്തോടെ തന്ത്രപരമായ അടുപ്പം വര്‍ധിക്കുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നു. പ്രതിരോധം അടക്കമുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha




















