പുടിന്റെ വാശിയ്ക്ക് നാശം വാഗ്നര്‍ ഗ്രൂപ്പ് പുനഃസംഘടിക്കുന്നു... കിഴക്കന്‍ യൂറോപ്പിന് ആശങ്ക ഉറ്റ സുഹൃത്തിനെ പേടിച്ച് പുടിൻ..

സൈന്യത്തെ വെല്ലുവിളിച്ച് വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ അട്ടിമറി ഭീഷണിയിലാണ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണകൂടം. എന്തും ചെയ്യാന്‍ മടിക്കാത്ത പുടിന്റെ കൂലിപ്പട്ടാളം എന്നാണ് വാഗ്നര്‍ ഗ്രൂപ്പ് അറിയപ്പെടുന്നത്. എന്നാല്‍ അവിചാരിതമായി വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞുകൊത്തിയതിന്റെ ഞെട്ടലിലാണ് സൈന്യം. റഷ്യയിൽ ആഭ്യന്തര യുദ്ധമുണ്ടാ യേക്കാം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത് . പുടിന്‍ എന്ന ശക്തനായ ഭരണാധികാരിയെ വെല്ലുവിളിക്കാന്‍ പോലും ധൈര്യം കാണിച്ച വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോസിന്‍ എന്ന പുടിന്റെ ഉറ്റ സുഹൃത്താണ് ഇപ്പോൾ ആഭ്യന്തര കലാപത്തിന് ചുക്കാൻ പിടിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം
റഷ്യയില്‍ വിമത നീക്കം നടത്തിയതിനെത്തുടര്‍ന്ന് നാടുകടത്തപ്പെട്ട കൂലിപ്പട്ടാള മേധാവി ബലാറസിലെത്തിയതോടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും ആശങ്ക വര്‍ധിക്കുക തന്നെയാണ് ..
വാഗ്നര്‍ ഗ്രൂപ്പ് തലവൻ യിവ്ജെനി പ്രിഗോഷിനെ അറസ്റ്റ് ചെയ്യാതെ സ്വതന്ത്രനായി ബലാറസിലേക്കു പോകാൻ അനുവദിക്കുകയായിരുന്നു റഷ്യൻ ഭരണകൂടം. ഇയാളുടെ കീഴിലുണ്ടായിരുന്ന വാഗ്നര്‍ ഗ്രൂപ്പ് എന്ന ഗ്ലോറിഫൈഡ് ക്വട്ടേഷൻ സംഘം പിരിച്ചുവിടുകയും ചെയ്തിരുന്നു.
വാഗ്നര്‍ ഗ്രൂപ്പിന്‍റെ കീഴില്‍ ജോലി ചെയ്തിരുന്ന കൂലിപ്പട്ടാളക്കാര്‍ക്കു മുന്നില്‍ റഷ്യൻ അധികൃതര്‍ മൂന്ന് ഓപ്ഷനുകളാണ് വച്ചിട്ടുള്ളത്:
1. റഷ്യൻ സൈന്യത്തില്‍ ചേരുക
2. ബലാറസിലേക്കു പോകുക
3. വീട്ടിലേക്കു മടങ്ങി മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുക
റഷ്യൻ സൈനിക നേതൃത്വവുമായി പ്രിഗോഷിൻ തീരെ രസത്തില്‍ അല്ലാതിരുന്ന സാഹചര്യത്തില്‍, സൈന്യത്തിനെതിരേ കലാപത്തിനു പുറപ്പെട്ട വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൈന്യത്തില്‍ ചേര്‍ന്നാല്‍ അവർക്കേതിരേ നീക്കമുണ്ടാകുമെന്നു തീർച്ചയാണ് . ഈ സംഘത്തില്‍ ഉള്ളവരില്‍ ബഹുഭൂരിപക്ഷവും ക്രിമിനലുകളും തടവുപുള്ളികളും മറ്റുമാണ്.
ബലാറസിലേക്കു പോകാൻ അനുമതി കിട്ടിയ സാഹചര്യത്തില്‍ വൻ ഗ്രൂപ്പിലെ ആളുകൾ രണ്ടാമത് ഒന്ന് ആലോചിക്കില്ല .. പ്രിഗോഷിനും അവിടെയുള്ള സാഹചര്യത്തില്‍, ബലാറസില്‍ വാഗ്നര്‍ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാൻ ഇയാള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞെന്നാണ് സൂചന. അമേരിക്ക പ്രോക്‌സി ഫോഴ്‌സ് എന്നും മറ്റുള്ളര്‍ കൂലിപ്പട്ടാളം എന്നും വിളിക്കുന്ന വാഗ്നര്‍ ഗ്രൂപ്പ് 2014 ല്‍ ആണ് സ്ഥാപിതമായത്. 61 കാരനായ യെവ്ഗെനി പ്രിഗോസിന്റെ ഉടമസ്ഥതയിലാണ് വാഗ്നര്‍ ഗ്രൂപ്പ്. മുന്‍പ് പുടിന്റെ ഷെഫായിരുന്നു യെവ്ഗെനി പ്രിഗോസിന്‍ എന്നതാണ് മറ്റൊരു കൗതുകം. 2014 ലും 2015 ലും യുക്രെയ്‌നിലെ റഷ്യന്‍ നീക്കങ്ങളില്‍ വാഗ്നര്‍ ഗ്രൂപ്പിനും പങ്കുണ്ടായിരുന്നു.
ഇതിനിടെ, ബലാറസ് സൈന്യത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കൻ വാഗ്നര്‍ ഗ്രൂപ്പിനെ ക്ഷണിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നുണ്ട്. ബലാറസ് പ്രതിരോധ മന്ത്രി വിക്ടര്‍ ക്രെന്നിക്കോവ് ഈ വിഷയം പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുമായി ചര്‍ച്ച ചെയ്തിരുന്നു. വാഗ്നര്‍ ഗ്രൂപ്പ് തലവൻ യിവ്ജെനി പ്രിഗോഷിനുമായി ഇതിനുള്ള ഉപാധികള്‍ സംസാരിക്കാൻ പ്രതിരോധമന്ത്രിയെ പ്രസിഡന്‍റ് ചുമതലപ്പെടുത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
വാഗ്നര്‍ ഗ്രൂപ്പിനെ ഔദ്യോഗികമായി തന്നെ റഷ്യൻ സൈന്യത്തിന്‍റെ ഭാഗമാക്കാൻ നേരത്തെ ആലോചകളുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തില്‍ വഹിച്ച സജീവമായ പങ്കാളിത്തം കണക്കിലെടുത്തായിരുന്നു ഇത്. ആഫ്രിക്കയുള്‍പ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. റഷ്യ യുദ്ധവിമാനങ്ങളും കവചിത വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്കും വാഗ്നര്‍ ഗ്രൂപ്പിനെ അയച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍, സൈന്യത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചതോടെയാണ് പ്രിഗോഷിനും സൈനിക നേതൃത്വവും തമ്മിലുള്ള അഭിപ്രായസംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതും, അത് അട്ടിമറി ശ്രമം വരെ എത്തുന്നതും. ഈ സാഹചര്യത്തില്‍, ബൂര്‍ണമായി ബലാറസ് സൈന്യത്തില്‍ ലയിക്കാതെ, പ്രത്യേക വിഭാഗമായി നില്‍ക്കാൻ തന്നെയായിരിക്കും പ്രിഗോഷിനും സംഘവും താത്പര്യപ്പെടുക എന്നാണ് വിലയിരുത്തല്‍.
റഷ്യയെപ്പോലെ ശക്തമായ ഭരണ - സൈനിക സംവിധാനങ്ങളുള്ള രാജ്യത്തു പോലും തലസ്ഥാനത്തേക്കു മാര്‍ച്ച് നടത്താനും, അവിടെന്ന് ഒരാള്‍ക്കെതിരേ പോലും കേസില്ലാതെ പുറത്തു കടക്കാൻ സാധിച്ച വാഗ്നര്‍ സൈന്യം ബലാറസില്‍ ചുവടുറപ്പിക്കുന്നതിനെ അയലത്തു കിടക്കുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങള്‍ കടുത്ത ആശങ്കയോടെയാണ് കാണുന്നത്.
നിയമപരമോ ഭരണപരമോ ആയ ചട്ടക്കൂടുകളൊന്നുമില്ലാതെ, അന്താരാഷ്ട്ര ഉടമ്ബടികളും ബാധകമാകാതെ യുദ്ധരംഗത്ത് കൊടുംക്രൂരതകള്‍ അഴിച്ചു വിടുന്ന ഈ കൂട്ടരെ നിലയ്ക്കു നിര്‍ത്താൻ ബലാറസിനു സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ആഫ്രിക്കയിലും പൗരന്‍മാരെ വധിച്ചതിനും യു എന്‍ സമാധാന സേനയെ ആക്രമിച്ചതിനും വാഗ്നര്‍ ഗ്രൂപ്പ് ആരോപണത്തിന്റെ നിഴലിലായിരുന്നു. ആഫ്രിക്കയിലെ ഒരു സ്വര്‍ണ്ണ ഖനിയുടെ നിയന്ത്രണം വാഗ്‌നര്‍ ഗ്രൂപ്പ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിരായുധരായ ആളുകളെ വധിക്കുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് നടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ യുഎസ് വാഗ്നര്‍ ഗ്രൂപ്പിനെ ഒരു അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയും പ്രകൃതിവിഭവങ്ങള്‍ തട്ടിയെടുത്തും വാഗ്നര്‍ ഗ്രൂപ്പ് സംശയത്തിന്റെ നിഴലിലാണ് എന്ന് പറഞ്ഞ് കൊണ്ട് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ബലാറസിന് വാൻ ഗ്രൂപ്പിനെ നിലയ്ക്ക് നിർത്താൻ പറ്റാത്ത സാഹചര്യത്തില്‍ അവര്‍ അയല്‍ രാജ്യങ്ങളിലേക്കു കടന്നുകയറാനോ അക്രമം നടത്താനോ, ഭരണം പിടിക്കാനോ വരെ ശ്രമിച്ചാലും അദ്ഭുതപ്പെടാനില്ല. ഇതാണ് സ്വന്തം നിലയ്ക്ക് കാര്യമായ സൈനിക ശേഷിയൊന്നുമില്ലാത്ത കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. യുഎസിന്‍റെ നേതൃത്വത്തില്‍ യൂറോപ്യൻ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന നാറ്റോ സൈനിക സഖ്യത്തിനാണ് ഇപ്പോള്‍ പ്രായോഗികമായി യൂറോപ്പിന്‍റെയാകെ സംരക്ഷണച്ചുമതല എന്ന പറയാം. ജര്‍മനി, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റാര്‍ക്കും വലിയതോതില്‍ സൈനികശേഷിയില്ല.
വാഗ്‌നര്‍ ഗ്രൂപ്പിന്‍റെ സീരിയല്‍ കില്ലര്‍മാര്‍ ബലാറസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ എല്ലാ അയല്‍ രാജ്യങ്ങളും വലിയ അപകടത്തെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നതെന്നാണ് ലിത്വാനിയന്‍ പ്രസിഡന്‍റ് ഗിറ്റാനസ് നൗസേദ പറഞ്ഞത്. ജൂലൈ 11, 12 തീയതികളില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ലിത്വാനിയയാണ്. വാഗ്നര്‍ ഗ്രൂപ്പിന്‍റെ ഭീഷണികള്‍ നേരിടുന്നതിനെക്കുറിച്ച് അവിടെ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പോളണ്ടിന്‍റെ പ്രസിഡന്‍റ് ആന്ദ്രെ ദൂദ പറഞ്ഞു. ഏത് ഭീഷണിയെയും പ്രതിരോധിക്കാന്‍ നാറ്റോ സന്നദ്ധമാണെന്നാണ് സഖ്യത്തിന്‍റെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















