പരിശീലന അഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീഗോളം, രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ തന്നെ അപകട സാധ്യത പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ തന്നെ അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി തേടാറുണ്ട്. എന്നാൽ ഇപ്പോൾ പരിശീലന അഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു.
സൗത്ത് അമേരിക്കൻ രാജ്യമായ കൊളംബിയയിലാണ് സംഭവം. അപിയായ് എയർ ബേസിൽ കൊളംബിയൻ എയർഫോഴ്സിന്‍റെ ടി-27 ടുക്കാനോ വിമാനങ്ങളാണ് പറക്കലിനിടെ തമ്മില്‍ കൂട്ടിയിടിച്ച് തകർന്നത്. കൂട്ടിയിടിച്ച വിമാനങ്ങൾ തീപിടിച്ച് താഴേക്ക് തകർന്നുവീഴുകയായിരുന്നു. രണ്ട് പൈലറ്റുമാർ അപകടത്തിൽ മരിച്ച വിവരം എയർഫോഴ്സ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. പൈലറ്റുമാരുടെ മരണത്തിൽ എയർഫോഴ്‌സ് അനുശോചനവും രേഖപ്പെടുത്തി.
ദാരുണമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിക്കുന്നതും പരിശീലന അഭ്യാസത്തിൽ ഉണ്ടായിരുന്ന മറ്റ് വിമാനങ്ങൾ സമീപത്ത് വട്ടമിട്ട് പറക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
ഇത്തരത്തിൽ 2 പൈലറ്റുമാരുടെ ജീവൻ നഷ്ടമാകാൻ കാരണമായ അപകടത്തിന്റെ കാരണം വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരും.ബ്രസീലിയൻ എയർഫോഴ്സ് ആണ് ടി-27 വിമാനങ്ങൾ വികസിപ്പിച്ചെടുത്തത്. മിക്ക സൗത്ത് അമേരിക്കൻ എയർഫോഴ്സുകളും ഇതേ വിമാനം തന്നെയാണ് ഉപയോഗിക്കുന്നത്. ടി- 37 എന്ന വിമാനത്തിന് പകരമായാണ് ടി-27 എത്തിയത്. ഈജിപ്തും ഇറാഖുമാണ് ടി-27 ന്‍റെ ആദ്യ വിദേശ കയറ്റുമതി ഉപഭോക്താക്കൾ.
https://www.facebook.com/Malayalivartha





















