വെസ്റ്റ് ബാങ്ക് പിടിക്കാന്‍ നെതന്യാഹു, പലസ്തീൻകാർ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരുക്ക്, സേനാനടപടിയുടെ ഭാഗമായി രണ്ടായിരത്തോളം പട്ടാളക്കാരെ ജെനിൻ ക്യാമ്പിൽ വിന്യസിച്ച് ഇസ്രയേൽ

ദിവസങ്ങൾക്കുള്ളിൽ പശ്ചിമേഷ്യയിൽ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം പ്രദേശങ്ങൾ ഇസ്രായേലിന്റെ അധീനതയിലാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപനം മുഴക്കുക മാത്രമല്ല കടുത്ത പോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. വരും ദിവസങ്ങളിലും പോരാട്ടം ശക്തമാകുമെന്നാണ് സൂചന.
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർ തിങ്ങിപ്പാർക്കുന്ന ജെനിൻ അഭയാർഥിക്യാമ്പിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 27 പേർക്ക് പരുക്കേറ്റു. ജെനിൻ ക്യാമ്പിൽ മിസൈൽ വർഷം ഉൾപ്പെടെ തുടരെ വ്യോമാക്രമണങ്ങൾ ഇസ്രയേൽ സൈന്യം നടത്തിയതിനൊപ്പം പന്ത്രണ്ട് സായുധ വാഹനങ്ങൾ ആക്രമണസമയത്ത് ക്യാമ്പിന് ചുറ്റും വിന്യസിപ്പിക്കുകയും ചെയ്തിരുന്നു. ഭയാനകമായ സ്ഥിതിവിശേഷത്തിലേക്കാണ് പശ്ചിമേഷ്യയിലെ കാര്യങ്ങളുടെ നീക്കമെന്നാണ് ഇതുവരെയുള്ള സൂചനകൾ.
കൊല്ലപ്പെട്ട നാല് പേരെ പലസ്തീൻ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. നെഞ്ചിലും തലയിലും വെടിയേറ്റാണ് ഇവർ കൊല്ലപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയും അറിയിച്ചു. പരുക്കേറ്റ 27ൽ എട്ടു പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച പുലർച്ചെ തുടങ്ങിയ അപ്രതീക്ഷിതമായ സേനാനടപടിയുടെ ഭാഗമായി രണ്ടായിരത്തോളം പട്ടാളക്കാരെ ഇസ്രയേൽ ജെനിൻ ക്യാമ്പിൽ വിന്യസിച്ചിരിക്കുകയാണ്. ഇവർക്കു വഴിയൊരുക്കാനാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. 2006ൽ മാസങ്ങൾ നീണ്ട സംഘർഷത്തിനും പോരാട്ടങ്ങൾക്കുംശേഷം വെസ്റ്റ് ബാങ്കിൽ ഇത്രവലിയ േസനാവിന്യാസം ആദ്യമാണ്.
വൈദ്യുതിബന്ധം തടസ്സപ്പെടുത്തിയ ശേഷം ഇടുങ്ങിയ തെരുവിലൂടെ നീങ്ങിയ സൈനിക ബുൾഡോസറുകൾ ഒട്ടേറെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി. 2002 ൽ പെസഹാ ആഘോഷത്തിനിടെ പാലസ്തീൻ ചാവേർ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിനു ശേഷം ഇവിടെ ഇത്ര വിപുലമായ സൈനികനീക്കം ഇതാദ്യമാണ്. തീവ്രവാദികളുടെ കൈവശമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കാനാണ് ആക്രമണമെന്ന് ഇസ്രയേൽ സേന അവകാശപ്പെടുന്നു.
ഇസ്രയേലി കുടിയേറ്റക്കാർക്കു നേരെ സമീപകാലത്ത് ഇവിടെ ആക്രമണം വർധിക്കുകയും കഴിഞ്ഞ മാസ നാല് ഇസ്രയേൽകാരെ വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഫതഹ് എന്നിവയുൾപ്പെടെയുള്ള ഇസ്ലാമിക ഗ്രൂപ്പുകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ അഭയാർത്ഥി ക്യാമ്പിലുണ്ട്. ഇവരെ ലക്ഷ്യംവച്ചാണ് ഇസ്രായേൽ സൈന്യം വെടിവയ്പ് നടത്തിയത്. ഭീകരരെ മാത്രമേ സേന ലക്ഷ്യമിടുന്നുള്ളൂ എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദമെങ്കിലും നിരപരാധികളായ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒട്ടേറെ സിവിലിയമാരും ഇസ്രായേലിന്റെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
പതിനാലായിരത്തോളം ജനങ്ങൾ താമസിക്കുന്ന ക്യാമ്പിനു മുകളിലൂടെ കുറഞ്ഞത് ആറ് ഡ്രോണുകളെങ്കിലും ചുറ്റിക്കറങ്ങിയെന്നും വ്യോമാക്രണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും നഗരത്തിലുടനീളം വെടിവെയ്പും സ്ഫോടനവും ഉണ്ടായെന്നും വിദേശ വാർത്താ ഏജൻസികൾ പറയുന്നു. 1967ൽ ഇസ്രാലേയേൽ ഭൂമി കൈവശമാക്കിയതു മുതൽ മാറിമാറിവന്ന ഇസ്രായേൽ സർക്കാരുകൾ അര നൂറ്റാണ്ടായി വെസ്റ്റ് ബാങ്കിന്റെ അധികാരം പിടിച്ചെടുക്കാൻ താൽപര്യപ്പെട്ടിരുന്നില്ല.
എന്നാൽ ബെന്യാമിൻ നെതന്യാഹു വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം ഭൂപ്രദേശങ്ങൾ ഈ മാസം ആദ്യവാരം ഇസ്രയേലിനോടു കൂട്ടിച്ചേർക്കുമെന്ന പ്രഖ്യാപനത്തോടെ പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം അധിനിവേശ വെസ്റ്റ്ബാങ്കിൽ വർധിച്ചുവരികയാണ്. ഇക്കൊല്ലം ജനുവരിക്കുശേഷം മാത്രം ഇരുന്നൂറിലധികം പലസ്തീനികൾ ഇസ്രയേലിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പൂർണതോതിലുള്ള യുദ്ധത്തിലേക്ക് ബെഞ്ചമിൻ നെതന്യാഹു നീങ്ങുകയാണെന്ന ഭീതിയാണ് തുടർച്ചയായ ആക്രമണങ്ങൾ നൽകുന്നത്.
പലസ്തീനെതിരെ നിലപാട് കടുപ്പിച്ച ഇസ്രായേലിലെ തീവ്ര വലതുപക്ഷ സർക്കാരിന്റെ തലപ്പത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെനന്യാഹു തിരിച്ചെത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചിരിക്കുന്നത്.
ബെഞ്ചമിൻ നെതന്യാഹു തിരിച്ചെത്തിയതിന് ശേഷം ഇസ്രായേൽ നടത്തുന്ന നാലാമത്തെ കടുത്ത ആക്രമണമാണിത്. അതേ സമയം ഇസ്രയേലിനെതിരെ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് പലസ്തീൻ വ്യക്തമാക്കിയിട്ടുണ്ട്.
വെസ്റ്റ് ബാങ്കിൽ ക്രമസമാധാനം നിലനിർത്താനും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ തടയാനും അംഗീകരിക്കപ്പെട്ട ഇസ്രായേലുമായുള്ള സുരക്ഷാ ഏകോപനം അവസാനിപ്പിക്കുകയാണെന്ന് പലസ്തീൻ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. 1967ലാണ് പലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജെറുസലേം, ഗാസ മുനമ്പ് തുടങ്ങിയ പ്രദേശങ്ങൾ ഇസ്രോയേൽ കൈയടക്കി.
https://www.facebook.com/Malayalivartha





















