പാക് ചാരസുന്ദരിയിൽ മയങ്ങി മിസൈൽ രഹസ്യം ചോർത്തി... DRDO ശാസ്ത്രജ്ഞൻ വലയിൽ വീണതിങ്ങനെ...

പാകിസ്താൻ ചാര സുന്ദരിക്ക് ഇന്ത്യൻ മിസൈൽ രഹസ്യങ്ങൾ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൾക്കർ കൈമാറിയെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ കുറ്റപത്രം. സാറാ ദാസ്ഗുപ്ത എന്ന കള്ള പേരിലെത്തിയ പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവുമായി ചാറ്റിംഗിൽ ഏർപ്പെടുകയും ഇന്ത്യൻ മിസൈൽ സംവിധാനത്തെയും മറ്റ് സുപ്രധാന പ്രതിരോധ പദ്ധതികളെയും സംബന്ധിച്ച വിവരങ്ങൾ കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഡിഫൻസ് റിസേർച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ ഒരു ലാബിന്റെ ഡയറക്ടറാണ് പ്രദീപ് കുരുൾക്കർ. ചാരവൃത്തി ആരോപണിച്ച് ഒഫീഷ്യല സീക്രട്ട് ആക്ട് പ്രകാരം മേയ് മൂന്നിന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. നിലവിൽ റിമാൻഡിലാണ്. പ്രദീപും സാറയും വാട്ട്‌സാപ്പ്, വോയ്‌സ് കോൾ, വീഡിയോ കോൾ എന്നിവയിലൂടെയാണ് ബന്ധപ്പെട്ടിരുന്നതെന്നും കുറ്റപത്രത്തിൽ എടിഎസ് പറയുന്നു.
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്ട്‌വെയർ എൻജിനീയർ ആണെന്നാണ് സാറാ ദാസ്ഗുപ്ത പ്രദീപിനോട് പറഞ്ഞിരുന്നത്. പ്രദീപുമായി അടുത്ത ബന്ധം പുലർത്തുകയും തന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ സാറയുടെ ഐ.പി. അഡ്രസ് പാകിസ്താനിലാണെന്ന് കണ്ടെത്തിയതായും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു.
ബ്രഹ്‌മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിംഗ് സിസ്റ്റം തുടങ്ങി അതീവ രഹസ്യ വിവരങ്ങൾ പിടിച്ചെടുക്കാൻ ഈ പാകിസ്താനി ഏജന്റ് ശ്രമിച്ചിരുന്നു. സാറാ ദാസ്ഗുപ്തയില ആകൃഷ്ടനായ പ്രദീപ്, ഡിആർഡിഒയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും സാറായ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
ഭൂഖണ്ഡാന്തര മിസൈൽ, ഡ്രോണുകൾ, ബ്രഹ്‌മോസ്, അഗ്നി മിസൈൽ ലോഞ്ചർ, യുസിവി തുടങ്ങിയ വിവിധ പദ്ധതികളുമായി സാറായുമായി ചാറ്റ് ചെയ്തു. 2022 ജൂൺ മുതൽ 2022 ഡിസംബർ വരെയാണ് ഇരുവരും ബന്ധം തുടർന്നത്. സംശയത്തെ തുടർന്ന് ഡിആർഡിഒ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ സാറാ ദാസ്ഗുപ്തയുടെ നമ്പർ പ്രദീപ് ബ്ലോക്ക് ചെയ്തു.
ഇതോടെ ഒരു ഇന്ത്യൻ വാട്‌സ്ആപ് നമ്പറിൽ നിന്ന് 'എന്തിനാണ് നിങ്ങൾ എന്റെ നമ്പർ ബ്ലോക്ക് ചെയ്തത്?' എന്ന അന്വേഷണം എത്തി. മറ്റാർക്കും കൈമാറാരുതെന്ന് പറഞ്ഞ് അവർക്ക് കൈമാറിയ വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാ വിവരങ്ങളും ഈ വാട്‌സ്ആപ്പിൽ നിന്ന് പ്രദീപിന് ലഭിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha





















