15 വർഷം; ലോകത്തെ അമ്പരപ്പിച്ച് ഭാരതം... ഇന്ത്യയിൽ 'വൻ മാറ്റം'... ഞെട്ടിച്ച് UN റിപ്പോർട്ട്... കരകയറിയത് 41 കോടി പേർ

2006 മുതൽ 2021 വരെയുള്ള വെറും 15 വർഷത്തിനുള്ളിൽ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യക്ക് കഴിഞ്ഞു എന്ന് ഐക്യരാഷ്ട്ര സഭ. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇന്റക്‌സും ചേർന്ന് പുറത്തിറക്കിയ ആഗോള ദാരിദ്ര്യ സൂചികയിലാണ് (മൾട്ടിഡൈമെൻഷണൽ പോവർട്ടി ഇന്റക്‌സ്) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ 41.5 കോടി ആളുകളാണ് 15 വർഷം കൊണ്ട് ദാരിദ്ര്യത്തിൽ നിന്നും കര കയറിയത്. ഇന്ത്യ ഉൾപ്പെടെയുള്ള 25 രാജ്യങ്ങൾ ആഗോള ദാരിദ്ര്യ സൂചികയിലെ കണക്ക് കുറയ്ക്കുന്നതിന് നിർണായക ഇടപെടലുകൾ നടത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങൾ 15 വർഷത്തിനുള്ളിൽ ഇത് പകുതിയാക്കി കുറച്ചു.. ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാനാകുമെന്ന് ഇത് വ്യക്തമാക്കുന്നതെന്ന് യു.എൻ. അറിയിച്ചു.
ഈ 25 രാജ്യങ്ങളിൽ ഇന്ത്യയെ കൂടാതെ കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്‌നാം എന്നിവ ഉൾപ്പെടുന്നു. ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ ഏറ്റവും പുതിയ സൂചിക യു എൻ വികസന പദ്ധതിയും ഓക്സ്ഫോർഡ് സർവകലാശാലയിലെ ഓക്സ്ഫോർഡ് ദാരിദ്ര്യ, മനുഷ്യ വികസന സംരംഭവും പുറത്തിറക്കി.
ഇന്ത്യയിൽ എല്ലാ സൂചകങ്ങളിലെയും ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട്. ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളും സംഘങ്ങളുമാണ് ഏറ്റവും വേഗത്തിലുള്ള സമ്പൂർണ പുരോഗതി കൈവരിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രിലിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു. 142.86 കോടിയാണ് നിലവിലെ ഇന്ത്യയുടെ ജനസംഖ്യ.
2005-2006ൽ ഇന്ത്യയിൽ ദാരിദ്ര്യം 55.1 ശതമാനം ആയിരുന്നെങ്കിൽ 2019-2021ൽ ഇത് 16.4 ആയി കുറഞ്ഞു. 64 കോടി പേരാണ് 2005-2006 വർഷത്തിൽ ഇന്ത്യയിൽ ദരിദ്രരായി ഉണ്ടായിരുന്നതെന്നും 2015-16ൽ ഇത് 37 കോടിയായും 2019-21ൽ 23 കോടിയായും കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ദരിദ്ര സംസ്ഥാനങ്ങളും പിന്നോക്ക ജാതി വിഭാഗങ്ങളും അതിവേഗം പുരോഗതിയിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പോഷകാഹാര സൂചിക പ്രകാരം 2005-2006ൽ 44.3 ശതമാനം ആയിരുന്നു ദരിദ്രർ. ഇത് 2019-2022ൽ 11.8 ശതമാനമായി കുറഞ്ഞു. ശിശുമരണ നിരക്ക് 50.4ൽ നിന്ന് 11.3ആയി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ള ക്ഷാമം നേരിടുന്നവർ 16.4 ശതമാനം ആയിരുന്നത് 2.7 ശതമാനമായി കുറഞ്ഞു. വൈദ്യുതി ലഭിക്കാത്തവർ 29 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്ക് കുറഞ്ഞു. 44.9 ശതമാനം പേർക്ക് ആയിരുന്നു വീടില്ലാതിരുന്നത്. ഇത് 13.6 ശതമാനമായി കുറഞ്ഞു എന്നും റിപ്പോർട്ടിൽ പറയുന്നു.
110 രാജ്യങ്ങളിലെ 610 കോടി ജനങ്ങളിൽ 110 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ആഫ്രിക്കയിലും സൗത്ത് ഏഷ്യയിലും ആറ് പേരിൽ അഞ്ചുപേർ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളിൽ ദാരിദ്ര്യ നിരക്ക് 27.7 ശതമാനമാണ്. മുതിർന്നവരിൽ 13.4 ശതമനമാണ്. ദാരിദ്ര്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഗ്രാമ മേഖലകളിലാണ്. 84 ശതമാനം ദരിദ്രരും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്.
കോവിഡ് മഹാമാരി കാരണം മെക്‌സികോ, മഡഗാസ്‌കർ, കംബോഡിയ, പെറു, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടെ വിവരങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കംബോഡിയയും പെറുവും നൈജീരിയയും ദാരിദ്യം കുറയ്ക്കുന്നതിൽ നിർണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2020-ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്; 22.89 കോടി. രണ്ടാം സ്ഥാനത്ത് നൈജീരിയ; 9.67 കോടി. ഇന്ത്യയിൽ ദരിദ്രരായ കുട്ടികളുടെ മാത്രം എണ്ണം 9.7 കോടി വരും. ദരിദ്രരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ടായെങ്കിലും കോവിഡ് മാഹാമാരിയെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളും കുതിച്ചുയരുന്ന ഭക്ഷ്യ, ഊർജ വിലയും ഇന്ത്യക്ക് ഭീഷണിയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാനും കുറഞ്ഞ വിലയിൽ ഊർജം ലഭ്യമാക്കാനും സർക്കാർ ശ്രദ്ധിക്കണമെന്നും ബഹുമുഖ ദാരിദ്ര്യ സൂചികയിൽ നിർദേശിക്കുന്നു.
https://www.facebook.com/Malayalivartha





















