അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ.... ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ ശക്തിയാകും! ചൈനയെ മൂക്കുകുത്തിക്കും

അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം. ആഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ഗോൾഡ്മാൻ സാക്‌സാണ് പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച റെക്കോർഡ് വേഗതയിലാണെന്ന് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ട്.
നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ചാം സ്ഥാനത്താണ്. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് മുൻ നിരയിൽ ഉള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വമ്പിച്ച കുതിച്ചു ചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതുമൂലം റാങ്കിംഗിലും പുരോഗതി ഉണ്ടായിട്ടുണ്ട്.
ആഗോളതലത്തിൽ തൊഴിൽ മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുകുയം നൈപുണ്യവികസനത്തിൽ വൈദഗ്ധ്യം നേടുകയുമാണ് വർധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ചെയ്യേണ്ടത്. ഉത്പാദന, സേവന മേഖലകളിൽ ശേഷി വർദ്ധിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്വകാര്യ മേഖലയ്ക്ക് അനുയോജ്യമായ സമയമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ പങ്കാളിത്തം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം, നൈപുണ്യം നേടിയ തൊഴിലാളികൾ എന്നിവ 2075-ഓടെ ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാനുള്ള ഘടകങ്ങളിൽ ചിലതാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (NSO) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.2% ആണ്.
ഇത് ഈ കാലയളവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗാണ്. ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. എന്നാൽ 2075ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയ്‌ക്ക് മാറാനാകുമെന്നാണ് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണവും കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണവും സംബന്ധിച്ച അനുപാതം ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി ഉൽപാദന ക്ഷമത, സേവന രംഗത്തെ വളർച്ച ,അടിസ്ഥാന സൗകര്യ വളർച്ച എന്നിവ നിലനിർത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൃത്യമായി ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാകും.
2023ൽ 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി 3.75 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. 2075ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 52.5 ട്രില്യൺ ഡോളറായി ഉയരുകയും അമേരിക്കയെ പിന്തള്ളി ചൈനക്ക് പിന്നിൽ രണ്ടാമതാകുമെന്നുമാണ് റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ ബഹുരാഷ്‌ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കും ധനകാര്യ സേവന ദാതാവുമാണ് ഗോൾഡ്മാൻ സാക്സ്.
ഇന്ത്യയും ചൈനയുമായി സമ്പദ് വ്യവസ്ഥയിൽ വളരെ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു. ഇന്ത്യയുടെ കഴിവും തൊഴിൽ ശക്തിയും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ശക്തി പകരുമെന്ന് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ട് പറഞ്ഞു.
ജിഡിപി ചാർട്ടിൽ ഇന്ത്യക്ക് വൻ കുതിച്ചു കയറ്റമുണ്ടാകും. 2075-ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 52.5 ട്രില്യൺ ഡോളറിലെത്തുമെന്നും ഇത് യുഎസ് ജിഡിപിയെ പിന്നിലാക്കുമെന്നും കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ ചൈനയുടെ സമ്പദ് വ്യവസ്ഥ 57 ട്രില്യൺ ഡോളർ വരും. അമേരിക്കയുടെ ജിഡിപി 51.5 ട്രില്യൺ ഡോളറായിരിക്കും.
ഇന്ത്യയിലെ സ്വകാര്യ കോർപ്പറേറ്റുകളുടെയും ബാങ്കുകളുടെയും ബാലൻസ് ഷീറ്റുകൾ പരിശോധിക്കുമ്പോൾ സ്വകാര്യ മേഖലയിൽ വലിയ മൂലധന ചെലവുകൾക്ക് അനുയോജ്യമായ സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ വലിയ ജനസംഖ്യ അവസരമാണ്. എന്നിരുന്നാലും തൊഴിൽ മേഖലയിലെ പങ്കാളിത്ത നിരക്ക് വർധിപ്പിച്ചു കൊണ്ട് ജനസംഖ്യയെ ഉൽപ്പാദനപരമായി ഉപയോഗിക്കുന്നത് വെല്ലുവിളിയാണെന്നും പറയുന്നു.
ഇന്ത്യയിൽ ജനസംഖ്യാപരമായ മാറ്റം ഏഷ്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമായി സംഭവിക്കുന്നു. ഇന്ത്യയിൽ മരണനിരക്കിലും ജനനനിരക്കിലും ക്രമാനുഗതമായ കുറവുണ്ടായതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയുടെ അനുപാതം മികച്ചതാണ്.
സാങ്കേതിക വിദ്യയിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പുരോഗതി കൈവരിച്ചു. ജനസംഖ്യാ വളർച്ച മാത്രം ജിഡിപിയുടെ വികസനത്തിന് കാരണമാകില്ല. നവീകരണവും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കലും പ്രധാനമാണ്. മൂലധന നിക്ഷേപം മുന്നോട്ടുള്ള വളർച്ചയുടെ ഒരു പ്രധാന പ്രേരകമാണെന്നും ആനുപാതികമായ ജനസംഖ്യാ വളർച്ച ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞാൽ 2075 ൽ ഈ നേട്ടം കൈവരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ തൊഴിൽ ശക്തി കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷൻമാരെ അപേക്ഷിച്ച് ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ രംഗത്തെ സാന്നിധ്യം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha





















