പാകിസ്ഥാൻ 'പച്ച'പിടിക്കുന്നു കൈനീട്ടി യാചിച്ചത് കിട്ടി; പണം നിറച്ച് സൗദി..ഐഎംഎഫും റെഡി

സാമ്പത്തിക ഞെരുക്കത്തിന്റെ പടുകുഴിയിലായ പാകിസ്ഥാന് സൗദിയുടെ സഹായം . ഗള്‍ഫിലെ സമ്പന്ന രാജ്യങ്ങളോട് പലതവണ സഹായം അഭ്യര്‍ഥിച്ചിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനിക മേധാവിയും സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിച്ചതിന് ഫലം കണ്ടിരിക്കുകയാണിപ്പോള്‍. സൗദി അറേബ്യ പാകിസ്താന് 200 കോടി ഡോളര്‍ സഹായമായി നല്‍കി. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയാത്തതും തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുമാണ് പാകിസ്താന് തിരിച്ചടിയായത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തിന് ശരാശരി സാമ്പത്തിക ഭദ്രത ആവശ്യമായിരുന്നു. സൗദി സഹായം ലഭ്യമായതോടെ പാകിസ്താന് ഐഎംഎഫിന്റെ സഹായത്തിന് വഴിയൊരുങ്ങുകയാണ്. 3 ബില്യൺ ഡോളർ സഹായത്തിനാണ് ഐഎംഎഫിൽ പാകിസ്താൻ സമീപിച്ചിരുന്നത്. കടബാധ്യത പെരുകിയ സാഹചര്യം പാകിസ്താന് ഐംഎഫ് സഹായം ലഭിക്കാൻ വിലങ്ങായി. ഇതോടെയാണ് സൗദിയുടെ സഹായം അഭ്യർഥിക്കുന്നത്. പാക്സിതാൻ സെൻട്രൽ ബാങ്കിലാണ് സൗദി അറേബ്യ 200 കോടി ഡോളർ നിക്ഷേപിച്ചത്
ഇമ്രാന്‍ ഖാന് പകരം ഷഹ്ബാസ് പ്രധാനമന്ത്രിയായ വേളയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ പുരോഗതി ഷഹ്ബാസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മാറ്റമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ മുഖഛായ മാറ്റാന്‍ സാധിക്കുമെന്ന് ജനം കരുതിയത്ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തി പിടിച്ചുനില്‍ത്താനുള്ള ഇമ്രാന്‍ ഖാന്റെ നീക്കം പരാജയപ്പെട്ട വേളയില്‍ കൂടിയാണ് ഷഹ്ബാസ് പ്രധാനമന്ത്രിയായത്. അദ്ദേഹം പക്ഷേ, ഇന്ത്യയുമായി കലഹിക്കാന്‍ നിന്നില്ല. മാത്രമല്ല, ആഭ്യന്തര ശാക്തീകരണത്തിലും രാജ്യത്തിന്റെ സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഭാഗമായി ഒന്നിലേറെ തവണ ഗള്‍ഫ് പര്യടനം നടത്തി.
ഷഹ്ബാസിന്റെ നിരന്തര ഇടപെടലിന്റെ ഫലം കൂടിയാണ് സൗദി അറേബ്യയുടെ ഇപ്പോഴത്തെ സഹായം. 200 കോടി ഡോളര്‍ ഈ വേളയില്‍ ലഭിക്കുന്നത് പാകിസ്താന് വലിയ ആശ്വാസമാകും. ഷഹ്ബാസിന് പുറമെ പാകിസ്താന്‍ ധനമന്ത്രി ഇസ്ഹാഖ് ദറും സൗദി അറേബ്യയോട് നന്ദി പറഞ്ഞു.
പാകിസ്താന്റെ കൈവശമുള്ള വിദേശ കരുതല്‍ ധനം ശോഷിച്ചുവരികയാണ്. പ്രതിസന്ധി തുടരുന്നതിനാല്‍ ഇവ പല ഘട്ടങ്ങളായി ഉപയോഗിച്ചു. വിദേശ കരുതല്‍ ധനം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിനെ ബാധിക്കും. മാത്രമല്ല, പാകിസ്താന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാനും ഇതിടയാക്കി. വിദേശ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്തു
സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന പാകിസ്താനില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ ഇതില്‍ മാറ്റം വരണം എന്ന് മനസിലാക്കിയാണ് ഷഹ്ബാസ് ഷെരീഫ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയത്. കൂടാതെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യും പാകിസ്താനെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്.
300 കോടി ഡോളര്‍ പാകിസ്താന് നല്‍കാന്‍ ഐഎംഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ഐഎംഎഫ് യോഗം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. ഒമ്പത് മാസത്തിനിടെ ഘട്ടങ്ങളായിട്ടാണ് ഈ ഫണ്ട് കൈമാറുക. ഈ തുക കൂടി ലഭിക്കുന്നതോടെ പ്രതിസന്ധി തരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പാക്സിതാന് സൗദി സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ ഐഎംഎഫ് സഹായം ഉറപ്പാക്കാനായി സൗദി കാത്തു നിന്നു. നാളത്തെ ഐഎംഫ് ബോർഡ് യോഗം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പായതോടെ സൗദി പണം നിക്ഷേപിച്ചു. സൗദിയുടെ സഹായത്തോടെ ഐഎംഎഫിൽ നിന്നും 300 കോടി ഡോളർ വായ്പ ലഭിക്കും.
ഇതിനാൽ കൂടുതൽ ഉഭയകക്ഷി ചർച്ചകൾക്കും വിവിധ രാജ്യങ്ങളുടെ സഹായത്തിനും വഴി തുറക്കുമെന്ന് പാക് ധനമന്ത്രി ഇഷാഖ് ദാർ പ്രത്യാശിച്ചു. ഇതുവഴി ഈ മാസം അവസാനത്തോടെ വിദേശനാണ്യ കരുതൽ ശേഖരം 15 ബില്യൺ ഡോളറായി ഉയരുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ. സൗദിയുമായി സഖ്യത്തിലുള്ള പാകിസ്താന് നേരത്തെയും സഹായങ്ങൾ ലഭ്യമാക്കിയിരുന്നു.
സൗദി അറേബ്യയ്ക്ക് പുറമെ യുഎഇയുടെ സഹായവും പാകിസ്താന്‍ തേടിയിട്ടുണ്ട്. ഇവരുടെ സഹായവും വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പാക് നേതാക്കള്‍.
https://www.facebook.com/Malayalivartha





















