യൂറോപ്യന്‍ പാർലമെന്റിലും മണിപ്പൂർ വിഷയം: പ്ലീനറി സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ പാർലമെന്റിന്റെ തീരുമാനത്തെ തള്ളി ഇന്ത്യ

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേയ്ക്ക് പറന്നു. മണിപ്പൂർ കലാപം കത്തിക്കാളിയ ദിവസങ്ങളിൽ അവിടെ നിന്നുള്ള എംപിമാരെപ്പോലും കാണാതെയാണ് പത്തു ദിവസത്തെ സന്ദർശനത്തിന് മോദി യുഎസിലേക്കും ഈജിപ്റ്റിലേക്കും പറന്നത്. മടങ്ങി വന്ന ശേഷവും മണിപ്പൂരിലെ നേതാക്കളുമായോ സംസ്ഥാന സർക്കാരുമായോ ചർച്ച നടത്താൻ അദ്ദേഹം തയാറായില്ല. മണിപ്പൂർ കലാപം കത്തിനിൽക്കുന്നതിനിടെ തന്നെയാണ് 2 ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് മോദി പറന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം രണ്ട് ദിവസത്തേയ്ക് ഫ്രാൻസിൽ എത്തിയത്. ജൂലൈ 14ന് നടക്കുന്ന ബാസ്‌റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കും. പ്രതിരോധം, ബഹിരാകാശം, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെ സുപ്രധാന മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും.
“പാരീസിലേക്ക് പോകുന്നു, അവിടെ ഞാൻ ബാസ്‌റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും മറ്റ് ഫ്രഞ്ച് പ്രമുഖരുമായും ഫലപ്രദമായ ചർച്ചകൾ ഞാൻ പ്രതീക്ഷിക്കുന്നു. മറ്റ് പരിപാടികളിൽ ഇന്ത്യൻ സമൂഹവുമായും, കൂടാതെ മുൻനിര സിഇഒമാരുമാറും ആശയവിനിമയവും ഉൾപ്പെടുന്നു.” ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു.
മടക്കയാത്രയിൽ മോദി യുഎഇയും സന്ദർശിക്കും. ജൂലൈ 15 ന് ശനിയാഴ്ച അബൂദബിയിലെത്തും. യു എ ഇ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും പരിശോധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ-യു എ ഇ തന്ത്രപരമായ സമഗ്ര പങ്കാളിത്തം ക്രമാനുഗതമായി ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിന്‍ടെക്, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ആഗോള വിഷയങ്ങളില്‍ സഹകരണം ചര്‍ച്ച ചെയ്യാനുമുള്ള അവസരം കൂടിയാണിതെന്ന് മന്ത്രാലയം പറഞ്ഞു.
യു എ ഇ. യു എന്‍ എഫ് സി സി സി യുടെ സി ഒ പി 28 ന്റെയും യു എ ഇ യുടെ പ്രത്യേക ക്ഷണിതാവെന്ന നിലയിലും ഇന്ത്യയുടെ ജി-20 പ്രസിഡന്‍സിയുടെ പശ്ചാത്തലത്തിലും സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. മോദിയുടെ ഫ്രാന്‍സിലെ ഔദ്യോഗിക സന്ദര്‍ശനത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സ്റ്റേറ്റ് വിരുന്നും സ്വകാര്യ അത്താഴവും ഒരുക്കിയിട്ടുണ്ട്. ഫ്രാന്‍സ് പ്രധാനമന്ത്രി, ഫ്രഞ്ച് സെനറ്റിന്റെയും നാഷണല്‍ അസംബ്ലിയുടെയും പ്രസിഡന്റുമാര്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതിനിടെ മണിപ്പൂർ കലാപം യൂറോപ്യന്‍ പാർലമെന്റ് ചർച്ച ചെയ്യുന്നു. സ്ട്രാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന പ്ലീനറി സെഷനിലാണ് മണിപ്പൂർ കലാപം ചർച്ചയാവുന്നത്. മനുഷ്യാവകാശ ലംഘന കേസുകൾ, ജനാധിപത്യം, നിയമവാഴ്ച എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ" എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മണിപ്പൂർ വിഷയം 13-ാം തിയതിയുടെ അവസാന പകുതിയില്‍ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യൂറോപ്യന്‍ പാർലമെന്റ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മോദിയുടെ വിദേശ സന്ദർശന വേളകളില്‍ രാജ്യത്തിന് അകത്തെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ ലംഘനങ്ങളും ചർച്ചയാവുന്നത് ഇത് ആദ്യമല്ല.
നേരത്തെ അമേരിക്കന്‍ സന്ദർശന വേളയിലും രാജ്യത്തിന് അകത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ചർച്ചകളും ഉയർന്നിരുന്നു. ആറ് പാർലമെന്ററി ഗ്രൂപ്പുകൾ ചേർന്നാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ഒരു സംവാദത്തിനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷം, യൂറോപ്യൻ സോഷ്യലിസ്റ്റുകൾ, ഗ്രീൻസ് എന്നിവയിൽ നിന്ന് പ്രാദേശിക പാർട്ടികൾ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ തുടങ്ങിയ പ്രമുഖ കക്ഷികളെല്ലാം പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ മണിപ്പൂർ വിഷയം പ്ലീനറി സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ പാർലമെന്റിന്റെ തീരുമാനത്തെ തള്ളി ഇന്ത്യ രംഗത്ത് വന്നു. മണിപ്പൂർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. "ചർച്ചയെക്കുറിച്ച് വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പാർലമെന്റംഗങ്ങളെ സമീപിച്ച് ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്," വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.
https://www.facebook.com/Malayalivartha





















