രാജ്യത്തെ പ്രതിരോധ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് കൈമാറിയതിനു ലക്‌നൗവില്‍ ഒരാള്‍ പിടിയിലായിരുന്നു. ഈ പശ്ചാത്തലത്തില്‍ സീമ ഹൈദറിനെ ചോദ്യം ചെയ്തപ്പോഴാണ് ആറ് പാസ്‌പോര്‍ട്ടുകളുടെ വിവരം പുറത്തു വന്നത്

അതിര്‍ത്തി സുരക്ഷകളൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയെന്ന അവകാശപ്പെടുന്ന സീമ ഹൈദര്‍ എന്ന യുവതിയെ ചോദ്യം ചെയ്യുമ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. നിരവധി പാസ്‌പോര്‍ട്ടുകളും നിരവധി ഫോണുകളും ഉപയോഗിക്കുന്ന സീമ ഹൈദര്‍ ശരിക്കും ചാരവനിതയാണോയെന്ന കാര്യത്തിലെ സംശയം യുപി പോലീസും ഉയര്‍ത്തിയിരിക്കുകയാണ്.
കാമുകനൊപ്പം കഴിയാന്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ സ്വദേശി സീമ ഹൈദറിന്റെ ഉദ്ദേശ്യം ഉത്തര്‍പ്രദേശ് പൊലീസും എടിഎസും അന്വേഷിക്കുകയാണ്. അവരെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നിന്ന് 6 പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടുകളും കണ്ടെടുത്തു. ഇതില്‍ ഒരെണ്ണത്തില്‍ പേരും വിലാസവും പൂര്‍ണമല്ല. ഇതാണു കൂടുതല്‍ സംശയത്തിനിടയാക്കുന്നതെന്നു പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പാസ്പോര്‍ട്ടുകള്‍ക്കു പുറമേ 2 വിഡിയോ കസെറ്റുകളും 4 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നാല് പാസ്‌പോര്‍ട്ടുകള്‍ എങ്ങനെ ,എന്തിനു വേണ്ടി സമ്പാദിച്ചു എന്നത് വ്യക്തമാക്കാന്‍ സീമ ഹൈദറിന് ആയിട്ടില്ല.
മുപ്പത് വയസുള്ള പാക്കിസ്ഥാന്‍ സ്വദേശിയായ സീമ ഗുലാം ഹൈദര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശിയായ സച്ചിന്‍ മീണയെ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഇന്ത്യയിലേക്കു കടന്നത്. അനധികൃതമായി ഇന്ത്യയില്‍ കടന്നതിനു കഴിഞ്ഞ മെയ് 4നു സീമയെയും ഒത്താശ ചെയ്തതിനും സച്ചിനെയും പിതാവിനെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 7നു ജാമ്യം ലഭിച്ചു. തുടര്‍ന്നു സീമയും 4 മക്കളും സച്ചിനൊപ്പം രബുപുരയിലെ വാടക മുറിയില്‍ താമസിച്ചു വരികയായിരുന്നു.
ഇന്ത്യയിലേക്കു കടക്കുന്നതിനു മുന്‍പു നേപ്പാളില്‍ വച്ചു സച്ചിനും സീമയും കൂടിക്കണ്ടിരുന്നുവെന്നും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും യുപി പൊലീസ് പറഞ്ഞു. നേപ്പാളില്‍ ഇവര്‍ മുറിയെടുത്തു താമസിച്ചിരുന്ന ന്യൂ വിനായക് ഹോട്ടലിലെ ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. വീണ്ടുംമേയ് 15നു 4 മക്കളുമായി ടൂറിസ്റ്റ് വീസയില്‍ സീമ വീണ്ടും ദുബായ് വഴി കാഠ്മണ്ഡുവിലെത്തി. എന്നാല്‍ പ്രണയ നായിക സീമ ഹൈദറും ഇന്ത്യന്‍ പങ്കാളി സച്ചിന്‍ മീണയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരിലെന്ന് കാഠ്മണ്ഡുവിലെ ഹോട്ടലിന്റെ ഉടമ വെളിപ്പെടുത്തിയതാണ് വിഴിത്തിരിവായിരിക്കുന്നത്.'ശിവന്‍ഷ്' എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഉടമ ഗണേശ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയായ രൂപ ഉപയോഗിച്ചാണ് സച്ചിന്‍ മുറിയെടുത്തതെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സീമ ഹൈദര്‍ പാക്കിസ്ഥാന്റെ ചാരവനിതയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇതിനു പിന്നാലെ ചൊവ്വാഴ്ച യുപി പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) 12 മണിക്കൂര്‍ നേരം സീമയെ ചോദ്യം ചെയ്തിരുന്നു. നേപ്പാളിലൂടെ ഇന്ത്യയിലെത്തിയത് എങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് വിവരം. കാമുകനെ കാണാനാണ് ഇന്ത്യയില്‍ എത്തിയതെന്ന നിലപാടാണ് സീമ ചോദ്യംചെയ്യലില്‍ സ്വീകരിച്ചിരിക്കുന്നത്. യുട്യൂബ് നോക്കിയാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയെന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള വിവരങ്ങള്‍വച്ച് സീമയുടെ മൊഴി എടിഎസ് പരിശോധിക്കുകയാണ്. മൊബൈല്‍ ഫോണും മറ്റും എടിഎസിന്റെ കൈവശമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,രാജ്യത്തെ പ്രതിരോധ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് കൈമാറിയതിനു ലക്‌നൗവില്‍ ഒരാള്‍ പിടിയിലായിരുന്നു. ഈ പശ്ചാത്തലത്തില്‍ സീമ ഹൈദറിനെ ചോദ്യം ചെയ്തപ്പോഴാണ് ആറ് പാസ്‌പോര്‍ട്ടുകളുടെ വിവരം പുറത്തു വന്നത്.സീമ ഹൈദര്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ 2008ലെ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി ഉയര്‍ന്നതാണ് കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാക്കിയിരിക്കുന്നത്.
മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഉറുദു സംസാരിക്കുന്ന അജ്ഞാതന്റെ ഫോണ്‍കോള്‍ വന്നത്. സീമ ഹൈദര്‍ തിരികെയെത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ നാശമുണ്ടാകുമെന്നും 26/11ലെ മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊരാക്രമണത്തിന് തയ്യാറായിക്കൊള്ളാനും അജ്ഞാതന്‍ ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ആക്രമണമുണ്ടായാല്‍ അതിനു കാരണക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇയാള്‍ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.അജ്ഞാതന്റൈ ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നാണ് കോള്‍ വന്നത്. ഐപി അഡ്രസ്സ് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് സീമയും, സജിനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















