ലോകത്തെ ഞെട്ടിച്ച് അടുത്ത മഹാമാരി! ഏഴിൽ ഓരാൾക്ക് രോഗം... 45 രാജ്യങ്ങൾ മുൾമുനയിൽ

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. കൊവിഡ് കാലം നൽകിയ ആശങ്കകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ലോകം കരകയറുന്നതേയുള്ളൂ. ഇപ്പോഴിതാ ആശങ്ക ഉയർത്തുന്ന റിപ്പോർട്ടാണ് യുകെയിൽ നിന്ന് വരുന്നത്. കൊവിഡിന്റെ പുതിയവകഭേദമാണ് യുകെയിൽ കണ്ടെത്തിയിരിക്കുന്നത്. എറിസ് (ഇ.ജി 5.1) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൊവിഡ് വൈറസ് വകഭേദം ബ്രിട്ടനിൽ വ്യാപകമായി പടരുകയാണെന്നും ആരോഗ്യ പ്രവർത്തകർ ജാഗ്രതയിലാണെന്നും ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടനിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്. ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് പുതിയ കേസുകളുടെ 14.6 ശതമാനവും EG.5.1 മൂലമാണെന്നാണ്. മുൻ ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ച കേസുകളുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
ജൂലായ് 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. രാജ്യങ്ങളോട് ജാഗ്രത പാലിക്കാനും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കാനും ലോകോരാഗ്യ സംഘടന നിർദ്ദേശിച്ചു. യു.കെയിലെ റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റം വഴി റിപ്പോർട്ട് ചെയ്ത 4,396 സാമ്പിളുകളിൽ 5.4 ശതമാനം പേർക്കും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.
കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്ക് 1.17 ശതമാനത്തിൽ നിന്ന് 1.97 ശതമാനമായി ഉയർന്നു. നിലവിൽ ഏഴു പുതിയ കൊവിഡ് കേസുകളിൽ ഒന്ന് എറിസ് വകഭേദമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇ.ജി 5 വിഭാഗവുമുണ്ട്.
അന്താരാഷ്ട്രതലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ കൊവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഹൊറൈസൺ ലെവൽ സ്‌കാനിംഗിലാണ് 2023 ജൂലൈ 3-ന് EG.5.1 ആദ്യമായി കണ്ടെത്തിയത്. ജൂലൈ 31 ൽ എറിസിനെ ഒരു വേരിയന്റായി തരംതിരിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലും EG.5.1 ഉണ്ട്.
ഈ വകഭേദം നിലവിൽ 45 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ജലദോഷം, തലവേദന, പനി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് മറ്റ് കാരണങ്ങൾ.കൈകൾ വൃത്തിയായി സൂക്ഷിക്കുക, ലക്ഷണങ്ങൾ ഉള്ളതായി തോന്നിയാൽ ഉടനടി ടെസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് പ്രാഥമികമായി ചെയ്യേണ്ട പ്രതിരോധ നടപടികൾ.
XBB.1.5, XBB.1.16, BA.2.75, CH.1.1, XBB, XBB1.9.1, XBB 1.9.2, XBB .2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. 45 രാജ്യങ്ങളിലായി 4,722 സീക്വന്‍സുകള്‍ ഇജി 5.1ന്‍റേതായി കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന വൈറസിന്റെ മാറ്റം നിരീക്ഷിക്കുന്നുണ്ടെന്നും നിലവിലെ വാക്‌സിനേഷൻ മതിയെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോ ഗെബ്രിയേസസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















