ചൈനയ്ക്ക് മുന്നറിയിപ്പ്...!! അതിര്‍ത്തികളില്‍ 11 ദിവസത്തെ മെഗാ വ്യോമാഭ്യാസം നടത്താൻ ഇന്ത്യ, പോര്‍വിമാനങ്ങള്‍ റെഡി

വേണ്ടിവന്നാൽ ചൈനയുമായി ഏറ്റുമുട്ടാൻ ഇന്ത്യൻ സൈന്യം സജ്ജമാവുകയാണ്. ഇന്ത്യയോടു കളിച്ചാൽ കളി തീക്കളിയാകുമെന്ന മുന്നറിയിപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സൈന്യം. ഈ മാസം നാലു മുതൽ ചൈന, പാകിസ്ഥാൻ അതിർത്തികളിൽ 11 ദിവസത്തെ മെഗാ വ്യോമാഭ്യാസം ഇന്ത്യ നടത്തുന്നത് ആ മുന്നറിയിപ്പ് ലക്ഷ്യം വച്ചുതന്നെയാണ്. ഇന്ത്യൻ വ്യോമസേനയുടെ കരുതലും കരുത്തുമായ പ്രധാന പോർ വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയർ റീഫ്യൂല്ലറുകളും ഉൾപ്പെടെയുള്ള സേനാവിന്യാസമാണ് ചൈനയുടെ അതിർത്തിയിൽ ഇന്ത്യ കാണിക്കാനൊരുങ്ങുന്നത്.
അരുണാചൽ പ്രദേശും അക്‌സാനി ചിനും സ്വന്തം ഭൂപടത്തോടൊപ്പം ചാർത്തിയ ചൈനീസ് ധിക്കാരത്തിന് നേരെയുള്ള മറുപടിയായിരിക്കും ഇന്നേ വരെ നടത്തിയിട്ടില്ലാത്ത വ്യോമാഭ്യാസം.ഇന്ത്യൻ സംസ്ഥാനത്തെ വകഞ്ഞെടുത്തുള്ള ഭൂപടം നിർമാണത്തിൽ ചൈനയ്‌ക്കെതിരെ പത്തിലേറെ ലോകരാജ്യങ്ങൾ രംഗത്തുവന്നത് ഇന്ത്യക്ക് കരുത്തു പകർന്നിട്ടുണ്ട്. ചൈനയുടെ അതിർത്തിരാജ്യങ്ങൾ വരെ ചൈനയെ തള്ളിപ്പറഞ്ഞതോടെ ചൈന തന്ത്രപരമായ മൗനം പുലർത്തുകയാണ്.
റഫേൽ, സുഖോയ്-30, മിഗ്-29 എന്നിവയുൾപ്പെടെയുള്ള മുൻനിര യുദ്ധവിമാനങ്ങളുടെ പങ്കാളിത്തം ഇന്ത്യ നടത്താൻ പോകുന്ന വ്യോമാഭ്യാസത്തിൽ ഉണ്ടാകും എന്നത് ചൈനയ്ക്കുള്ള മുന്നറിയിപ്പു തന്നെയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എവിടെ നിന്നും വേണമെങ്കിൽ അര മണിക്കൂറിനുള്ളിൽ ചൈനയിലേക്ക് കടന്നു ചെല്ലാനുള്ള ശേഷിയുണ്ടെന്ന് ഇന്ത്യ ഈ ദിവസങ്ങളിൽ തെളിയിക്കും.
ഇ17 ഹെവി-ലിഫ്റ്ററുകൾ, ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, സ്‌പെഷ്യൽ ഓപ്പറേഷൻസ് എയർക്രാഫ്റ്റുകൾ, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ, ചിനൂക്ക് മൾട്ടി മിഷൻ ചോപ്പറുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് എന്നിവയും ഇന്ത്യ ചൈനീസ് അതിർത്തിയിൽ നടത്തുന്ന അഭ്യാസത്തിൽ ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും സജീവമായി പങ്കെടുക്കും. സെപ്തംബർ 9 മുതൽ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ സാഹചര്യത്തിലും ഈ അഭ്യാസം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
പതിനായിരക്കണക്കിന് സൈനികർ, യുദ്ധ വാഹനങ്ങൾ, ടാങ്കുകൾ, പീരങ്കികൾ, മിസൈലുകൾ, റഡാറുകൾ എന്നിവയുൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിലേക്ക് രാജ്യത്തിന്റെ സൈനിക നില ശക്തിപ്പെടുത്തുന്നതിനായി വെസ്റ്റേൺ എയർ കമാൻഡ് എത്തിച്ചിട്ടുണ്ടായിരുന്നു. അതേപോലെ തരംഗ് ശക്തി എന്ന പേരിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം ഒക്ടോബറിൽ നടക്കാനിരിക്കുകയാണ്. 12 രാജ്യാന്തര വ്യോമശക്തികളുടെ സാന്നിധ്യം ഈ അഭ്യാസത്തിലുണ്ടായിരിക്കും. ഇതൊക്കെ ചൈനയ്ക്കുള്ള ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പാണ്.
ചൈനയുടെ പുതിയ ഭൂപടത്തെ തള്ളിപ്പറഞ്ഞ ഇന്ത്യയ്‌ക്കൊപ്പം ഫിലിപ്പീൻസ്, മലേഷ്യ, തയ്വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ചേർന്നു. ദക്ഷിണ ചൈനാ കടലിലെ അതിർത്തി തർക്കമുള്ള പ്രദേശം കൂടി ഉൾപ്പെടുത്തി ചൈന ഭൂപടമിറക്കിയതിനെ ഈ രാജ്യങ്ങൾ വിമർശിച്ചു. പുതിയ ഭൂപടം അംഗീകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കി. ചൈന പ്രസിദ്ധീകരിച്ച വിവാദ ഭൂപടത്തിനെതിരെ പ്രതിഷേധവുമായി ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ശക്തമായ നിലപാട് രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇക്കാര്യത്തിൽ അമേരിക്കയും റഷ്യയും ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അങ്ങനെയെങ്കിൽ വിവാദ ഭൂപടം തിരുത്താനോ പിൻവലിക്കാനോ ചൈന നിർബന്ധിതരായിത്തീരും. അരുണാചൽ പ്രദേശ്, അക്‌സായി ചിൻ എന്നിവക്കുപുറമെ, ദക്ഷിണ ചൈന കടലും ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് ചൈന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയുടെ സ്റ്റാൻഡേർഡ് ഭൂപടത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫിലിപ്പീൻസിന്റെ പരിധിയിലുള്ള സമുദ്ര മേഖലയും വിവാദ ഭൂപടത്തിൽ ചൈനയുടേതായാണ് കാണിച്ചിരിക്കുന്നത്.മലേഷ്യൻ സവിശേഷ സാമ്പത്തിക മേഖലയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ മലേഷ്യയുടെ സമുദ്ര മേഖലക്കുമേൽ ഏകപക്ഷീയമായ അവകാശവാദമുന്നയിക്കുന്ന ഭൂപടം തള്ളിക്കളയുന്നതായി മലേഷ്യയും പ്രസ്താവിച്ചു. സമുദ്ര നിയമം സംബന്ധിച്ച യു.എൻ കൺവെൻഷൻ അനുസരിച്ചുള്ളതായിരിക്കണം ചൈനയുടെ 2023ലെ ഭൂപടം ഉൾപ്പെടെ എല്ലാ ഭൂരേഖകളും വരക്കേണ്ടതെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു മേൽ ചൈന ഏറെക്കാലമായി അവകാശങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളുടെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ കൈവശത്തിലാക്കിയാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്ക്ക് ആധിപത്യമുണ്ടാക്കാം എന്നതാണ് ഈ നീക്കങ്ങളുടെ അടിസ്ഥാനം.അതിനിടെ റാഫേൽ യുദ്ധവിമാനങ്ങളുമായി വിദേശത്തെ ആദ്യ അഭ്യാസ പറക്കലിനൊരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. ഫ്രാൻസിലെ മോണ്ട് ഡി മാർസാൻ സൈനിക താവളത്തിലാണ് അഭ്യാസം നടക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ 165 ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് ഇന്ത്യയിൽ നിന്നും വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്.
റാഫേൽ ജെറ്റുകൾ ഉപയോഗിച്ചുള്ള ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വിദേശ അഭ്യാസമാണിത്. ഇന്ത്യ നടത്താനൊരുങ്ങുന്ന വ്യോമാഭ്യാസം അതിർത്തിയിൽ എക്കാലത്തും പ്രശന്ക്കാരായ പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ്. കാർഗിൽ യുദ്ധത്തിനുശേഷം പാക്കിസ്ഥാൻ ഇന്ത്യയുമായി മല്ലിടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും കാഷ്മീരിൽ തീവ്രവാദം വളർത്താനുള്ള സർവ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. അടുത്തിടെ ലഡാക്ക്, അരുണാചൽ പ്രദേശ്, കശ്മീർ എന്നീ മേഖലകളിൽ വലിയ വെല്ലുവിളിയാണ് പാകിസ്താനും ചൈനയും ഉയർത്തുന്നത്.
https://www.facebook.com/Malayalivartha






















