ചന്ദ്രനിലേക്ക് കുതിക്കാൻ ജപ്പാൻ, ലക്ഷ്യം ചന്ദ്രയാനും ഇന്ത്യയും, മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബര്‍ ഏഴ്, ജപ്പാന്‍ പരീക്ഷിക്കുന്നത് ചന്ദ്രനില്‍ എവിടെ വേണമെങ്കിലും ഇറങ്ങാനാകുന്ന 'പിന്‍ പോയിന്റ്' ലാന്‍ഡിങ് സാങ്കേതികവിദ്യ...!!

രാജ്യത്തിന്റെ അഭിമാന ധൗത്യം ചന്ദ്രയാൻ 3 ന്റെ വിജയത്തിന് അതിർ വരമ്പുകളില്ലെന്ന് ദിനം പ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ചന്ദ്രനിലിരുന്നു അത്ഭുതങ്ങൾ ഭൂമിയിലേക്ക് അയക്കുന്നതിൽ യാതൊരു മടിയും ചന്ദ്രയാൻ-3ന് ഇല്ല.. നിലവിൽ പ്രഗ്യാനും റോവറും സ്ലീപ് മോഡിലേക്ക് കടന്നുവെങ്കിലും ചന്ദ്രന്റെ ദൃശ്യാനുഭവങ്ങൾ ആസ്വദിക്കുന്നതിന് തടസ്സമില്ല. ഇപ്പോഴിതാ പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ശ്രദ്ധേയമാകുന്നത്. അനഗ്ലിഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചന്ദ്രനിലെ വസ്തുക്കളെ പ്രഗ്യാൻ റോവർ പകർത്തിയിരിക്കുന്നത്.ഇത് വസ്തുക്കളെയോ ഭൂപ്രദേശത്തെയോ ലളിതമായ രീതിയിൽ ത്രിമാന രൂപത്തിൽ കാണുവാൻ സാധിക്കുന്ന രീതിയാണ്.
മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ച ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബർ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ)ആദ്യമായാണ് ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് ജപ്പാനിൽനിന്ന് ലാൻഡിങ് ദൗത്യം വിക്ഷേപിച്ചിരുന്നുവെങ്കിലും ഈ ശ്രമം പരാജയമായിരുന്നു. ഒരു സ്വകാര്യ ജാപ്പനീസ് കമ്പനിയാണ് മേയിൽ ആ വിക്ഷേപണം നടത്തിയത്.
ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ അഥവാ സ്ലിം എന്ന ചെറിയ പേടകമാണ് ജാക്സ വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം ആണ് ഭാരം. അതേസമയം ചന്ദ്രയാൻ 3 ലാൻഡർ മോഡ്യൂളിന് 1750 കിലോഗ്രാം ഭാരമുണ്ട്. തിരഞ്ഞെടുത്ത മേഖലയിൽ കൃത്യമായി ലാൻഡ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ചന്ദ്രനിൽ എളുപ്പമുള്ള സ്ഥലത്ത് ഇറങ്ങുന്നതിന് പകരം എവിടെ വേണമെങ്കിലും ഇറങ്ങാനാകുന്ന 'പിൻ പോയിന്റ്' ലാൻഡിങ് സാങ്കേതികവിദ്യയാണ് ജപ്പാൻ പരീക്ഷിക്കുന്നത്.
തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റർ പരിധിയിൽ പേടകം ഇറക്കാനാണ് ശ്രമിക്കുക. ഈ ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെ മറ്റ് ഗ്രഹങ്ങിളും ലാൻഡിങ് സാധ്യമാകുമെന്നും ജപ്പാൻ പറയുന്നു. ചെരിഞ്ഞ പ്രദേശത്ത് ഇറങ്ങുന്നതിനാൽ വ്യത്യസ്തമായ രീതിയാണ് ജാക്‌സ അവലംബിക്കുന്നത്. ടൂ സ്റ്റെപ്പ് ലാൻഡിങ് മെത്തേഡ് എന്ന് ഇതിന് വിളിക്കുന്നു. പ്രധാന ലാൻഡിങ് ഉപകരണമാണ് ആദ്യം നിലത്തിറങ്ങുക. ശേഷം അവ തിരിയുകയും പേടകത്തെ ഉറപ്പിക്കുകയും ചെയ്യും. ഷിയോലി എന്ന ഒരു ചെറിയ ഗർത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാൻ സ്ലിം പേടകം ഇറക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമർഹിക്കുന്നതാണ് എന്ന് ജാക്‌സ പറഞ്ഞു. റോക്കറ്റ് ഉപയോഗിച്ച് നേരിട്ട് ചന്ദ്രനിലേക്ക് പോവുന്നതിന് പകരം ചന്ദ്രയാൻ 3-നെ പോലെ വ്യത്യസ്തമായ സഞ്ചാരപഥമാണ് സ്ലിം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ, ചന്ദ്രയാൻ 40 ദിവസം കൊണ്ട് ചന്ദ്രനിൽ എത്തിയിരുന്നുവെങ്കിൽ സ്ലിം നാല് മാസത്തോളം സമയമെടുത്താണ് ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിൽ എത്തുക. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചെലവഴിച്ചതിന് ശേഷമാണ് പേടകം ലാൻഡിങിന് ശ്രമിക്കുക.
സ്ലിമ്മിന്റെ വിജയം ചെറുപേടകങ്ങൾ ഉപയോഗിച്ച് ഇടക്കിടെയുള്ള ചന്ദ്രദൗത്യങ്ങൾക്കും മറ്റ് ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണദൗത്യങ്ങൾക്കും പുതിയ അവസരങ്ങൾ ഒരുക്കുമെന്ന് ജാക്‌സ പറഞ്ഞു. രണ്ട് പേലോഡുകളാണ് സ്ലിമ്മിലുള്ളത്. ഐഎസ്ആർഒയും ജാക്സയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ജലത്തിന്റെ മഞ്ഞ് പര്യവേക്ഷണം ചെയ്യാനുള്ള സംയുക്ത ദൗത്യത്തിൽ സഹകരിക്കുമെന്നും ISRO അറിയിച്ചു . ലൂണാർ പോളാർ എക്സ്പ്ലോറേഷൻ (LUPEX) എന്ന് വിളിക്കപ്പെടുന്ന ദൗത്യത്തിൽ ഒരു ISRO ലാൻഡറും ഒരു JAXA റോവറും ഉൾപ്പെടും, അത് 2026-ന് ശേഷം അനുയോജ്യമായ സ്ഥലത്ത് ഇറങ്ങും.
ഈ ദൗത്യത്തിൽ നാസ, ESA തുടങ്ങിയ ബഹിരാകാശ ഏജൻസികളും ഉൾപ്പെടും എന്നും അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ നടത്തിയ 111 ചാന്ദ്ര ദൗത്യങ്ങളിൽ 62 എണ്ണം വിജയിച്ചതായി നാസ. 41 എണ്ണം പരാജയപ്പെട്ടു, എട്ടെണ്ണം ഭാഗികമായി വിജയിച്ചതായി കണക്കാക്കാമെന്നും യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വിലയിരുത്തുന്നു. ഇന്ത്യുയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായിരുന്നു.
1958 മുതൽ 2023 വരെ ഇന്ത്യയും യുഎസ്, യുഎസ്എസ്ആർ (ഇപ്പോൾ റഷ്യ), ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ വ്യത്യസ്ത ചാന്ദ്ര ദൗത്യങ്ങൾ നടത്തി. ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യം-പയനിയർ 0- 1958 ഓഗസ്റ്റ് 17ന് യുഎസ് വിക്ഷേപിച്ചു. എന്നാൽ അത് വിജയിച്ചില്ല. അതേ വർഷം തന്നെ യുഎസ്എസ്ആറും യുഎസും ചേർന്ന് ആറ് ദൗത്യങ്ങൾ കൂടി നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. 1959 ജനുവരി രണ്ടിന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 1 ഭാഗിക വിജയം നേടി. ആദ്യത്തെ ‘മൂൺ ഫ്ലൈബൈ’ ദൗത്യം കൂടിയായിരുന്നു അത്.
1964 ജൂലൈയിൽ യുഎസ് നടത്തിയ റേഞ്ചർ 7 ദൗത്യമാണ് ചന്ദ്രന്റെ ക്ലോസപ്പ് ചിത്രങ്ങൾ ആദ്യമായി പകർത്തിയത്. 1966 ജനുവരിയിൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 9 ആണ് ചന്ദ്രോപരിതലത്തിൽ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രോപരിതലത്തിലെ ആദ്യ ചിത്രങ്ങളെടുത്തതും ഈ ദൗത്യത്തിൽ തന്നെയാണ്. അഞ്ച് മാസത്തിന് ശേഷം 1966 മേയിൽ സർവേയർ‑1 എന്ന പേരിൽ സമാനമായ ഒരു ദൗത്യം യുഎസ് വിജയകരമായി വിക്ഷേപിച്ചു.
1969 ജൂലൈയിലെ അപ്പോളോ 11 ദൗത്യം,മനുഷ്യർ ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ നാഴികക്കല്ലായ പര്യവേഷണമായിരുന്നു. നീൽ ആംസ്ട്രോങ്ങിന്റെ നേതൃത്വത്തിലായിരുന്നു മൂന്ന് സംഘങ്ങളുള്ള ആ ദൗത്യം വിജയിച്ചത്. 1958 മുതൽ 1979 വരെയുള്ള 21 വർഷങ്ങളിൽ ചാന്ദ്രദൗത്യരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചത് യുഎസും യുഎസ്എസ്ആറും മാത്രമായിരുന്നു. 90 ദൗത്യങ്ങളാണ് ഇക്കാലയളവിൽ ഇരുരാജ്യങ്ങളും ചേർന്ന് നടത്തിയത്. 1980–89 കാലയളവിൽ ആരും തന്നെ ബഹിരാകാശ ദൗത്യങ്ങൾ നടത്തിയില്ല.
ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന, ഇന്ത്യ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ പിന്നീടാണ് ചാന്ദ്ര ദൗത്യങ്ങൾ ആരംഭിച്ചത്. 1990 ജനുവരിയിൽ ജപ്പാൻ ഹിറ്റൻ എന്ന ഓർബിറ്റർ ദൗത്യം വിക്ഷേപിച്ചു. ജപ്പാന്റെ ആദ്യത്തെ ചാന്ദ്രദൗത്യം കൂടിയായിരുന്നു ഇത്. അതിനുശേഷം 2007 സെപ്റ്റംബറിൽ ജപ്പാൻ മറ്റൊരു ഓർബിറ്റർ ദൗത്യമായ സെലീനെ വിക്ഷേപിച്ചു. 2000–2009 കാലഘട്ടത്തിൽ ആറ് ചാന്ദ്ര ദൗത്യങ്ങൾക്ക് ലോകം സാക്ഷ്യയായി. യൂറോപ്പ് (സ്മാർട്ട്-1), ജപ്പാൻ (സെലീൻ), ചൈന (ചാങ്‘എ 1), ഇന്ത്യ (ചന്ദ്രയാൻ‑1), യുഎസ് (ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ, എൽസിസിആർഎസ്എസ്). 1990 മുതൽ, യുഎസ്, ജപ്പാൻ, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ചൈന, ഇസ്രയേൽ എന്നിവ സംയുക്തമായി 21 ചാന്ദ്ര ദൗത്യങ്ങളും നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















