രണ്ട് ദിവസത്തിനിടെ 40 സൈനികരെ വധിച്ച് ഹമാസ്; ഗാസയിലെ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന...

ഹമാസ് നേതാവ് യഹ്യ സിന്‍വാറിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കരുതെന്ന് ഹമാസുകളോട് നെതന്യാഹു ആഹ്വാനം ചെയ്തതിന് പിന്നാലെ, ഗാസയിലെ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന. റഫയിലും ഖാന്‍ യൂനിസിലുമുള്‍പ്പെടെ നിരവധി താമസ സമുച്ചയങ്ങള്‍ തകര്‍ത്തു. ഗാസയിലെ തെരുവുകള്‍ തോറും കനത്ത ഏറ്റുമുട്ടലാണ് തുടരുന്നത്. കരയുദ്ധത്തില്‍ 101 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ കനത്ത ബോംബാക്രമണം തുടരുന്നത് സമാധാന ചര്‍ച്ചകളെ ബാധിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ദൈറല്‍ ബലാഹിലെ താമസ സമുച്ചയ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 50ഓളം ഫലസ്തീനികളാണ്. 24 മണിക്കൂറിനിടെ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലടക്കം ആശുപത്രികള്‍ പരിക്കേറ്റവരാല്‍ കാലുകുത്താനിടമില്ലാത്ത വിധം നിറഞ്ഞു. ഭക്ഷണ, കുടിവെള്ള ക്ഷാമവും തുടരുകയാണ്. വിവിധ രോഗങ്ങള്‍ പടരുന്നതും വെല്ലുവിളിയാകുകയാണ്. രണ്ട് ദിവസത്തിനിടെ 40 സൈനികരെ വധിച്ചെന്ന് ഹമാസ് അവകാശപ്പെട്ടു.
5,000 പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും 2,000 പേര്‍ അംഗപരിമിതരായെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസ സിറ്റിയില്‍ 10 സൈനികരെ അല്‍ ഖുദ്‌സ് ബ്രിഗേഡും വധിച്ചു. സൈനിക നടപടിയിലൂടെ ബന്ദിമോചനം സാധിക്കില്ലെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ ഇസ്രായേലിനെ താക്കീത് ചെയ്തു. ഹമാസിന്റെ അന്ത്യമടുത്തെന്നും യഹ്യ സിന്‍വാറിന് വേണ്ടി മരിക്കാന്‍ നില്‍ക്കേണ്ടെന്നുമാണ് നെതന്യാഹുവിന്റെ മറുപടി. അതിനിടെ യുഎന്‍ പൊതുസഭ നാളെ വീണ്ടുംചേരും. ഈജിപ്തും മൌറിത്താനിയയും ആവശ്യപ്പെട്ടത് പ്രകാരമാണ് നാളെ യു എന്‍ പൊതുസഭ ചേരുന്നത്.
അടിയന്തര വെടിനിര്‍ത്തലിന് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നിട്ടും യു.എന്‍ പ്രമേയത്തെ ഒറ്റക്ക് എതിര്‍ത്തുതോല്‍പിച്ച യു.എസ്, ഇസ്രായേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. യു.എസ് കോണ്‍ഗ്രസിനെ മറികടന്നാണ് ബൈഡന്‍ ഭരണകൂടം 13,000 റൗണ്ട് ടാങ്ക് വെടിമരുന്നുകള്‍ നല്‍കാന്‍ തീരുമാനമെടുത്തത്. ശരാശരി 159 ടണ്‍ എന്ന തോതില്‍ ഓരോ ദിവസവും ഇസ്രായേലിലെത്തുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഒക്ടോബര്‍ ഏഴിനു ശേഷം മാത്രം ഇസ്രായേലിന് യു.എസ് 10,000 ടണ്‍ ആയുധങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടുദിവസം മുമ്പാണ് യു.എസ് ആയുധങ്ങള്‍ വഹിച്ച 200ാമത് ചരക്കുവിമാനം ഇസ്രായേലിലെത്തിയത്. വിദേശ രാജ്യങ്ങള്‍ക്ക് ആയുധം നല്‍കും മുമ്പ് കോണ്‍ഗ്രസ് പരിശോധന വേണമെന്ന് യു.എസില്‍ നിര്‍ബന്ധമാണ്. ഇതിന് സമയമെടുക്കുമെന്നുകണ്ടാണ് ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗിച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെടിക്കോപ്പുകള്‍ നല്‍കുന്നതായി സ്റ്റേറ്റ് വകുപ്പ് കോണ്‍ഗ്രസിന് അറിയിപ്പ് നല്‍കിയത്. 10.6 കോടി ഡോളര്‍ വിലമതിക്കുന്നതാണ് ആയുധ കൈമാറ്റം. ''ഉടന്‍ കൈമാറേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നു''- എന്നായിരുന്നു സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് യു.എസ് ഇതേ വകുപ്പ് ഉപയോഗിച്ച് വിദേശരാജ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത്.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ സ്വന്തം പാളയത്തില്‍ത്തന്നെ കടുത്ത വിമര്‍ശനം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസില്‍ അനുകൂല തീരുമാനമുണ്ടാകില്ലെന്നുകണ്ടാണ് ബൈഡന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ 40 ശതമാനം ഇരകളും കുട്ടികളാണ്. യു.എസ് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ 13 ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ നിയമനിര്‍മാണത്തിന്റെ പണിപ്പുരയിലാണ്.
കഴിഞ്ഞ ദിവസം യു.എന്നില്‍ വെടിനിര്‍ത്തല്‍ പ്രമേയത്തെ യു.എസ് ഒറ്റക്ക് വീറ്റോ ചെയ്തതിന് തൊട്ടുടന്‍ ആയുധക്കൈമാറ്റം നടത്തുന്നതും അറബ് ലോകത്തുള്‍പ്പെടെ വിമര്‍ശനം ശക്തമാക്കുമെന്നുറപ്പാണ്. മൊത്തം 45,000 വെടിക്കോപ്പുകള്‍ ആവശ്യപ്പെട്ടതില്‍ ഒന്നാംഗഡുവായാണ് അനുവദിച്ചത്. യുദ്ധവിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, തോക്കുകള്‍, വെടിക്കോപ്പുകള്‍ എന്നിവ മാത്രമല്ല, സൈനികര്‍ക്കുള്ള മെഡിക്കല്‍ സേവനങ്ങള്‍വരെ യു.എസ് കൈമാറുന്നുണ്ട്. ഇതിനു പുറമെ, 2000 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വേറെയും നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















