പാലീസ്തീനെയും ഇസ്ലാമിക ചേരികളെയും വിറപ്പിച്ച് ഇസ്രായേല്‍ സൈന്യം... ഖാന്‍ യൂനിസ് നഗരത്തിലേക്ക് ഇരച്ചുകയറുകയാണ്....ഇന്നോ നാളെയോ ആധിപത്യം ഇസ്രായേല്‍ പിടിക്കുന്നതോടെ വീണ്ടും കൂട്ടക്കുരുതിയുടെ മണിക്കൂറുകളാണ് വരാനിരിക്കുന്നത്....

പാലീസ്തീനെയും ഇസ്ലാമിക ചേരികളെയും വിറപ്പിച്ച് ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസ് നഗരത്തിലേക്ക് ഇരച്ചുകയറുകയാണ്.തെക്കന്‍ ഗാസയിലെ ഏറ്റവുംവലിയ നഗരമായ ഖാന്‍ യൂനിസ് ഇന്നോ നാളെയോ ആധിപത്യം ഇസ്രായേല്‍ പിടിക്കുന്നതോടെ വീണ്ടും കൂട്ടക്കുരുതിയുടെ മണിക്കൂറുകളാണ് വരാനിരിക്കുന്നത്. ഗാസയില്‍ ലക്ഷ്യങ്ങളെല്ലാം നേടും വരെ യുദ്ധം ചെയ്യുമെന്നും കരയുദ്ധം കൂടാതെ അവ കൈവരിക്കാനാകില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു.രണ്ടു ദിവസത്തിനുള്ളില്‍ ആയിരത്തിലേറെ പേര്‍ തെക്കന്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ടുകഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഗാസയിലെ മരണസംഖ്യ ഇരുപത്തയ്യായിരം കടന്നാല്‍പോലും അതിശയോക്തി വേണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെക്കന്‍ ഗാസയിലെ പാലസ്തീനികളോട് നാടുവിടാന്‍ തുടരെ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. എവിടേക്കും പോകാതെ നില്‍ക്കുന്ന നാലു ലക്ഷം ജനങ്ങളുടെ ഭാവി എന്താകുമെന്ന് ഇനിയുള്ള മണിക്കൂറുകളില്‍ വ്യക്തമല്ല. ഹമാസ് തീവ്രവാദികളില്‍ വലിയൊരു വിഭാഗം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ ഒളിച്ചുപാര്‍ക്കുന്നുണ്ടെന്നും മുഴുവന്‍ ഹമാസുകളെയും കൊന്നൊടുക്കുമെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്രായേലിന് അമേരിക്ക അതിനൂതനമായ വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും ഓരോ ദിവസവും എത്തിച്ചുകൊണ്ടിരിക്കെ ഇനിയുള്ള ദിവസങ്ങളില്‍ സര്‍വസന്നാഹങ്ങളോടെയുമുള്ള പോരാട്ടത്തിനാണ് സാധ്യതയേറുന്നത്.അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് വകവയ്ക്കാതെ 13,000 റൗണ്ട് ടാങ്ക് വെടിമരുന്നുകളാണ് ഇസ്രായേലിന് കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്.
വിദേശരാജ്യങ്ങള്‍ക്ക് ആയുധം നല്‍കും മുമ്പ് കോണ്‍ഗ്രസ് പരിശോധന വേണമെന്ന് അമേരിക്കയില്‍ നിര്‍ബന്ധമാണ്. ഇതിന് സമയമെടുക്കുമെന്നുകണ്ടാണ് ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗിച്ച് വെള്ളിയാഴ്ച രാത്രി വെടിക്കോപ്പുകള്‍ നല്‍കുന്നതായി സ്റ്റേറ്റ് വകുപ്പ് കോണ്‍ഗ്രസിന് അറിയിപ്പ് നല്‍കിയത്. പത്തര കോടി ഡോളര്‍ വിലമതിക്കുന്നതാണ് ഇസ്രായേലിനുള്ള ആയുധ കൈമാറ്റം.
മൊത്തം 45,000 വെടിക്കോപ്പുകള്‍ നെതന്യാഹു ആവശ്യപ്പെട്ടതില്‍ ഒന്നാം ഗഡുവായാണ് അനുവദിച്ചത്. ഈ നിലയില്‍ അമേരിക്ക ഇസ്രായേലിന് വരും ദിവസങ്ങളിലും വലിയ തോതില്‍ ആയുധങ്ങള്‍ എത്തിക്കുമെന്ന് വ്യക്തമാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ നടത്തിയ മിന്നലാക്രമണത്തിനുശേഷം അമേരിക്ക ഇസ്രായേലിന് യു.എസ് പതിനായിരം ടണ്‍ ആയുധങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ശരാശരി 159 ടണ്‍ എന്ന തോതില്‍ ദിവസവും ഇസ്രായേലിലെത്തുന്നുവെന്ന് കണക്കുകള്‍ പറയുന്നു. യുദ്ധവിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, തോക്കുകള്‍, വെടിക്കോപ്പുകള്‍ എന്നിവ ഇസ്രായേലിന് ദിവസേന കൈമാറുന്നുണ്ട്.ഇതിനു പുറമെ, രണ്ടായിരം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വേറെയും നല്‍കിയിട്ടുണ്ട്.ഹമാസ് തീവ്രവാദികള്‍ ശക്തമായ പ്രതിരോധം നടത്തുന്നുണ്ടെങ്കിലും ഇസ്രായേലിനു മുന്നില്‍ പതറിപ്പോവുകയാണ്. ഈജിപ്റ്റും സിറിയയും വന്‍തോതില്‍ ഹമാസിന് ആയുധങ്ങള്‍ എത്തിച്ചതാനാല്‍ ഇസ്രായേലിനെ തോല്‍പിക്കാം എന്നതായിരുന്നു ഇസ്ലാമിക ചേരികളുടെ യുദ്ധത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഹമാസിനി ഇനി എറെ മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന സാഹചര്യത്തിലേക്കാണ് യുദ്ധത്തിന്റെ ഗതിനീക്കം.
വ്യോമയുദ്ധവും കനത്തതോടെ എണ്ണായിരത്തോളം ജനങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ പലായനം ചെയ്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇന്നലെ മാത്രം മുന്നൂറോളം പേര്‍ തെക്കന്‍ ഗാസയില്‍ കൊല്ലപ്പെട്ടതായും മരണ സംഖ്യ 18,000 കടന്നതായും വ്യക്തമാക്കപ്പെട്ടിരിക്കെ അതിഭയാനകമായ സാഹചര്യത്തിലേക്കാണ് ഇസ്രായേല്‍-ഹമാസ് യുദ്ധം നീങ്ങിക്കൊണ്ടിരിക്കുന്നത്.ഗാസയില്‍നിന്നു പലസ്തീന്‍ ജനതയെ പൂര്‍ണമായും ഒഴിപ്പിക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ജോര്‍ദാനും ഈജിപ്തും ഉള്‍പ്പെടെ ഇസ്ലാമിക ശക്തികള്‍ നടത്തിയ വിമര്‍ശനത്തെ ബഞ്ചമിന്‍ നെതന്യാഹു മഖവിലയ്‌ക്കെടുത്തില്ല. ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തരസഹായമെത്തിക്കാനുള്ള ആക്യരാഷ്ട്രസഭയുടെയും റെഡ് ക്രോസിന്റെയും ശ്രമങ്ങളും പരാജയപ്പെടുകയാണ്.
കുടിവെള്ളം, ഭക്ഷണം, മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങള്‍ക്ക് ഗാസാ മുനമ്പിലുടനീളം വലിയ ക്ഷാമമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതോടകം ഗാസയില്‍ പാര്‍പ്പിടങ്ങള്‍ ഒഴിഞ്ഞുപോയവരുടെ എണ്ണം എട്ടു ലക്ഷം വരുമെന്നാണ് കണക്കുകള്‍. 23 ലക്ഷം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഗാസയുടെ വടക്കുഭാഗത്ത് താമസിച്ചിരുന്നവരെ കരയുദ്ധത്തിനുമുമ്പ് ഇസ്രയേല്‍ തെക്കോട്ടേക്ക് ഒഴിപ്പിച്ചിരുന്നു. ഖാന്‍ യൂനിസില്‍ കരയുദ്ധം ശക്തമാക്കുന്നതിനു മുന്നോടിയാണ് പുതിയ ഒഴിപ്പിക്കല്‍ നിര്‍ദേശം.നിലവില്‍ ഈജിപ്ത് അതിര്‍ത്തിയോടുചേര്‍ന്ന റാഫ മാത്രമാണ് പലസ്തീകാര്‍ക്ക് ആശ്രയിക്കാവുന്ന സുരക്ഷിത മേഖല. തെക്കന്‍ ഗാസയിലെ മുവാസി നഗരം സുരക്ഷിതമാണെന്ന് ഇസ്രയേല്‍ പറയുമ്പോള്‍ ഇവിടം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞിരിക്കയാണെന്നും ശൗചാലയമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
തണുത്തുറച്ച കാലാവസ്ഥയാണെന്നും മണ്ണിലാണ് അഭയാര്‍ഥികള്‍ കിടക്കുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.തെക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയിലേക്കോ തെക്കുപടിഞ്ഞാറ് കടല്‍ത്തീരത്തേക്കോ പോകാനാണ് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കൂട്ടക്കുരുതിയുടെ ഭയാനക വാര്‍ത്തകളാണ് ഇനി തെക്കന്‍ ഗാസയില്‍ നിന്ന് ലോകം കേള്‍ക്കാനിരിക്കുന്നത്.
https://www.facebook.com/Malayalivartha






















