ഹമാസിന്റെ ആക്രമണത്തിൽ ഗോലാനി ബ്രിഗേഡിലെ ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ കൊല്ലപ്പെട്ടു:- ഹമാസിന്‍റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്ക് ഇസ്രായേല്‍ പ്രതിരോധ സേന കടല്‍ ജലം പമ്പ് ചെയ്ത് തുടങ്ങി...

ഹമാസിന്റെ ആക്രമണത്തിൽ ഗോലാനി ബ്രിഗേഡിലെ ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ. അൽ ഖസ്സാം ബ്രിഗേഡിന്റെ മിന്നലാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 434 സൈനികരുടെ പേര് വിവരങ്ങൾ ഇന്ന് ഇസ്രായേൽ പ്രസിദ്ധീകരിച്ചു. ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത് കരയാക്രമണത്തിലാണ് ഇതിൽ 105 പേർ കൊല്ലപ്പെട്ടത്. ഗാസ അതിർത്തിയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 57 സൈനികരെയും ജറുസലേമിലും വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ട സൈനികരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ വീണ്ടും പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ ഇസ്രായേലും അമേരിക്കയും അടക്കം 10 രാജ്യങ്ങൾ എതിർത്തു വോട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു.
അതേ സമയം, ഗാസയിലെ ഹമാസിന്‍റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്ക് ഇസ്രായേല്‍ പ്രതിരോധ സേന കടല്‍ ജലം പമ്പ് ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഹമാസിന്‍റെ ഭൂഗർഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും പോരാളികളെ പുകച്ചുപുറത്തുചാടിക്കുകയും ലക്ഷ്യമിട്ടാണ് ഐഡിഎഫിന്‍റെ പുതിയ തന്ത്രം. ഇസ്രായേൽ സൈന്യം ഹമാസിന്‍റെ തുരങ്കങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ഈ പ്രക്രിയയ്ക്ക് ആഴ്ചകളെടുക്കുമെന്ന് അവര്‍ കൂട്ടിച്ചേർത്തു. തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി ഇസ്രായേൽ പ്രതിരോധ സേന ഗാസ സിറ്റിയിലെ അല്‍- ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപം അഞ്ച് വലിയ വാട്ടർ പമ്പുകൾ സ്ഥാപിച്ചു.മെഡിറ്ററേനിയന്‍ കടലില്‍ നിന്നും മണിക്കൂറില്‍ ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ള തുരങ്കങ്ങളിലേക്ക് അടിച്ചുകയറ്റാനും ആഴ്ചകള്‍ക്കുള്ളില്‍ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ഹമാസിന്‍റെ ബന്ദികളെയും യുദ്ധോപകരണങ്ങളെയും ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്ന തുരങ്കങ്ങൾ നശിപ്പിക്കാൻ ഈ പ്രക്രിയ സഹായിക്കുമെന്ന് ചില ബൈഡൻ ഭരണകൂട ഉദ്യോഗസ്ഥർ പറഞ്ഞതായി ജേര്‍ണൽ റിപ്പോർട്ട് ചെയ്തു. കടൽവെള്ളം ഗസ്സയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ''തുരങ്കങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നത് ഒരു നല്ല ആശയമാണ്.
പക്ഷെ അതിന്‍റെ പ്രത്യേകതകളെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല'' ഐഡിഎഫ് മേധാവി ഹെർസി ഹലേവി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തുരങ്കം നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സൈന്യം വിസമ്മതിച്ചു. ഈ തുരങ്കങ്ങളില്‍ ബന്ദികളെ ഒളിപ്പിച്ചിട്ടില്ലെന്ന വാദങ്ങളും നടക്കുന്നുണ്ട്.
പക്ഷെ യാഥാര്‍ഥ്യമെന്താണെന്ന് എനിക്കറിയില്ല'' യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കിയുമായി വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഈ നീക്കം ഗാസയിലെ ഭൂഗർഭജലത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകി.
കടല്‍ വെള്ളം തുരങ്കങ്ങളിലേക്ക് ഒഴുക്കിയാല്‍ ഗാസയിലെ വെള്ളത്തിനും മണ്ണിനുമുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ഈജിപ്ഷ്യന്‍ സൈന്യം ഗാസയുടെ തെക്കന്‍ അതിര്‍ത്തിക്ക് താഴെയുള്ള തുരങ്കങ്ങളില്‍ ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. ഗാസയിൽ ഇതിനോടകം 800ലധികം തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഐഡിഎഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















