ഹൂതികളുടെ ബോട്ടുകൾക്ക് നേരെ ആക്രമണം നടത്തി യുഎസ് നാവികസേന; ചെങ്കടലിലേക്ക് യുദ്ധക്കപ്പയച്ച് ഇറാന്‍...

യുഎസ് നാവികസേന മൂന്ന് ഹൂത്തി ബോട്ടുകള്‍ നശിപ്പിച്ചതിന് പിന്നാലെ ചെങ്കടലിലേക്ക് യുദ്ധക്കപ്പയച്ച് ഇറാന്‍. മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ച അമേരിക്കന്‍ പടക്കപ്പല്‍ പിന്‍വലിക്കാനുള്ള പെന്റഗണ്‍ നീക്കത്തിനിടെയാണ് ഇറാന്റെ നടപടി. ഗാസയില്‍ യുദ്ധം മൂന്ന് മാസത്തിലേക്ക് അടുക്കവെ, ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. അതിനിടെ നെതന്യാഹു സര്‍ക്കാറിന്റെ വിവാദ ജുഡീഷ്യറി പരിഷ്‌കരണ നിയമം ഇസ്രായേല്‍ സുപ്രിംകോടതി റദ്ദാക്കി. ചെങ്കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്.
10 പോരാളികളെ ചെങ്കടലില്‍ അമരിക്ക കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് തെഹ്റാനില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഹൂതി സംഘത്തിന് എല്ലാ പിന്തുണയും ഇറാന്‍ ആവര്‍ത്തിച്ചു. ഇറാനിയന്‍ സൈന്യത്തിന്റെ 94-ാം നാവികസേനയുടെ ഭാഗമായ ഐറിസ് അല്‍ബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുല്‍ മന്‍ദബ് കടലിടുക്കിലൂടെ ചെങ്കടലിലെത്തിയത്. ഇറാന്‍ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയന്‍ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായിചര്‍ച്ച നടത്തി. ഹൂതികള്‍ക്കും യെമനും എതിരെ വ്യാപക ആക്രമണം ലക്ഷ്യമല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈനിക സന്നാഹങ്ങള്‍ ഒരുക്കി നിര്‍ത്താന്‍ തന്നെയാണ് ഹൂതികളുടെ തീരുമാനം. ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിനു നേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ സിറിയയില്‍ നിന്ന് ഇറാന്‍ അനൂകുല സേനയുടെ പിന്‍മാറ്റം നടക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. യുദ്ധം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടയിലും ഗാസയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇസ്രായേല്‍ സേന.
തിരിച്ചുവിളിക്കുന്ന റിസര്‍വ് സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും സൈന്യം. അഞ്ച് ബ്രിഗേഡുകളെയാണ് പിന്‍വലിക്കുന്നത്. വടക്കന്‍ ഗാസയിലുള്‍പ്പെടെ മേഖലകളില്‍ നിന്നാണ് വന്‍തോതില്‍ പിന്മാറ്റം. പകരം, വ്യോമാക്രമണം ശക്തമാക്കി ഗാസയ്ക്ക് മേല്‍ തകര്‍ച്ച ഉറപ്പാക്കാനാണ് തീരുമാനം.
സൈനിക നീക്കം ആരംഭിച്ച് ഇതാദ്യമായാണ് ഗാസയില്‍ നിന്ന് സൈനികരെ ഇസ്രായേല്‍ വന്‍തോതില്‍ പിന്‍വലിക്കുന്നത്. അതിനിടെ ഗാസയിലെ യുദ്ധം ഇനിയും മാസങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























