യുദ്ധമുഖം വെസ്റ്റ്ബാങ്കിലേക്കു കൂടി വ്യാപിപ്പിച്ച് ഇസ്രായേൽ..ഇരച്ചെത്തിയ ഇസ്രായേലി സൈനിക ടാങ്കുകൾ നാല് യുവാക്കളെ വധിച്ചു... അഭയാർഥി ക്യാമ്പിൽ പരിശോധന നടത്തി നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു...

ഗസ്സക്ക് പിന്നാലെ യുദ്ധമുഖം വെസ്റ്റ്ബാങ്കിലേക്കു കൂടി വ്യാപിപ്പിച്ച് ഇസ്രായേൽ. ഖൽഖീലിയയിൽ ഇരച്ചെത്തിയ ഇസ്രായേലി സൈനിക ടാങ്കുകൾ നാല് യുവാക്കളെ വധിച്ചു. ജെനിൽ അഭയാർഥി ക്യാമ്പിൽ പരിശോധന നടത്തി നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു. യുവാക്കളെ വിവസ്ത്രരാക്കി കൈകാലുകൾ ബന്ധിച്ച് കണ്ണുകെട്ടി തുറന്ന വാഹനത്തിൽ ജയിലിലേക്ക് മാറ്റുന്ന ചിത്രങ്ങൾ പുറത്തുവന്നു.യുദ്ധം തുടങ്ങിയശേഷം ഗസ്സ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചവരുടെ എണ്ണം 8600 ആയി. ഇസ്രായേലി ജയിലുകളിലെ ഫലസ്തീനി തടവുകാരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായതായി ‘ഹാരെറ്റ്സ്’ പത്രം റിപ്പോർട്ട് ചെയ്തു.അഞ്ച് സൈനിക ബ്രിഗേഡുകളെ പിൻവലിച്ചെങ്കിലും മധ്യഗസ്സയിൽ വ്യോമാക്രമണം കനപ്പിച്ചു. 24 മണിക്കൂറിനിടെ 200ലധികം പേർ കൊല്ലപ്പെട്ടു. ആകെ മരിച്ചവരുടെ എണ്ണം 22,185 ആയി. 57,000 പേർക്ക് പരിക്കുണ്ട്.
ഖാൻ യൂനുസിലെ ഫലസ്തീൻ റെഡ് ക്രസന്റ് ആസ്ഥാനം ചൊവ്വാഴ്ച വൈകീട്ട് ബോംബിട്ട് തകർത്തു. നിരവധി പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.കരസേനയെ ലക്ഷ്യമിട്ട് അൽഖസ്സാം ബ്രിഗേഡ് കടുത്ത ചെറുത്തുനിൽപ് തുടരുകയാണ്. 24 മണിക്കൂറിനിടെ 31 സൈനികർക്ക് പരിക്കേറ്റതായും ഇവരെ ഹെലികോപ്ടറുകളിൽ ആശുപത്രിയിലേക്ക് മാറ്റിയതായും ഇസ്രായേൽ സേന അറിയിച്ചു. ഗസ്സയിൽ ഇതുവരെ 8000 ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു.സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 321 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയിൽനിന്ന് ഇസ്രായേൽ സേനയെ ലക്ഷ്യമിട്ട് അഞ്ച് മിസൈലാക്രമണം നടന്നു.ലബനാനിൽനിന്ന് രണ്ട് മിസൈലുകൾ ഇസ്രായേൽ അതിർത്തിയിലെ ഷലോമി നഗരത്തിൽ പതിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തി. വംശഹത്യ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഇസ്രായേൽ തീരുമാനിച്ചു.
അതെ സമയം ഇസ്രയേലിലെ നിർമ്മാണ സ്ഥലങ്ങളിലെ പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ റിക്രൂട്ട്‌മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന്, കൺസ്ട്രക്ഷൻ, ആരോഗ്യ സേവന മേഖലകളിലേക്ക് ഒരു ലക്ഷം തൊഴിലാളികളെ വരെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി.ഹമാസുമായുള്ള യുദ്ധത്തെതുടർന്ന് ഇസ്രായേൽ,നിർമാണ തൊഴിലാളികളുടെയും ആരോഗ്യ സേവന മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലുമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ കൂടുതലും ആരോഗ്യ സേവന രംഗത്താണ് തൊഴിലെടുക്കുന്നത്.
ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കൂടാതെ നിരവധി തായ്, ഫിലിപ്പിനോ തൊഴിലാളികൾ രാജ്യം വിടുകയും ചെയ്തു. മൊറോക്കോയിൽ നിന്നും ചൈനയിൽ നിന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേലിന് താൽപ്പര്യമില്ലെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനുള്ള നിർദ്ദേശം, ഹമാസ്-ഇസ്രായേൽ സംഘർഷത്തിന് മുമ്പ് തന്നെ ഉയർന്നു വന്നതാണ്. ജൂണിലാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ നിന്ന് 42,000 തൊഴിലാളികളെ കൊണ്ടുപോകാനുള്ള കരാർ ഒപ്പിട്ടത്. അതിൽ 34,000 പേർ നിർമ്മാണ മേഖലയിലേക്കാണ്. എന്നാൽ ഫലസ്തീനുമായുള്ള സംഘർഷത്തിന് ശേഷം കൂടുതലായി തൊഴിലാളികളെ എത്തിക്കേണ്ട സാഹചര്യമാണ് ഇസ്രയേലിലുള്ളത് .ഇസ്രായേലി റിക്രൂട്ടർമാരുടെ മറ്റൊരു സംഘം ഡിസംബർ 27 മുതൽ 10 ദിവസത്തേക്ക് ഡൽഹിയിലും ചെന്നൈയിലും റിക്രൂട്ട്‌മെന്റ് ക്യാമ്പുകൾ നടത്തുന്നുണ്ട് .
https://www.facebook.com/Malayalivartha
























