ചെങ്കടലിലെ ആക്രമണം; ഹൂതി വിമതർക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി, അമേരിക്കയും 12 സഖ്യകക്ഷികളും...

ചെങ്കടലിലെ ആക്രമണങ്ങൾ ഉടനടി നിർത്തിയില്ലെങ്കിൽ, യെമനിലെ ഹൂതി വിമതർക്ക് അവ്യക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കയും 12സഖ്യകക്ഷികളും. വൈറ്റ് ഹൗസ് ആണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധമായി ഹൂതികൾ തടങ്കലിൽ വച്ചിരിക്കുന്ന കപ്പലുകളേയും അതിലെ ജീവനക്കാരേയും മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണിത്. ഇതുവഴിയുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇനിയും തുടർന്നാൽ അതിന്റെ അനന്തരഫലങ്ങൾ ഹൂതികൾ അനുഭവിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ആക്രമണം തുടരുകയാണെങ്കിൽ ഹൂതി വിമതർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കിയത്. ബ്രിട്ടനും, ഗൾഫ് രാജ്യമായ ബഹ്‌റൈനും അമേരിക്കയ്‌ക്ക് പിന്തുണ നൽകി പ്രസ്താവനയിൽ ഒപ്പ് വച്ചിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സ്വന്തം നിലയ്‌ക്ക് നേരത്തെ ഹൂതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലുമായി ബന്ധമുളള കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതി വിമതർ ആക്രമണം നടത്തി വന്നിരുന്നത്.
യുഎസ് നാവികസേന മൂന്ന് ഹൂത്തി ബോട്ടുകള്‍ നശിപ്പിച്ചതിന് പിന്നാലെ ചെങ്കടലിലേക്ക് ഇറാൻ യുദ്ധക്കപ്പൽ അയച്ചിരുന്നു, ഇറാനിയൻ സൈന്യത്തിന്റെ 34-ാം നാവികസേനയുടെ ഭാഗമായ അല്‍ബോഴ്സ് എന്ന യുദ്ധക്കപ്പലാണ് ചെങ്കടലിലെത്തിയത്. യെമനടുത്തുള്ള ബാബുല്‍ മൻദബ് കടലിടുക്കിലൂടെ അല്‍ബോഴ്സ് ചെങ്കടലില്‍ എത്തിയതായി ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സി സ്ഥിരീകരിക്കുകയും ചെയ്തു. ഇറാൻ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസലാമുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ഹൂതികള്‍ ആക്രമിച്ചതോടെയാണ് ചെങ്കടല്‍ സംഘര്‍ഷമേഖലയായത്. ഇതോടെ ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതായി പ്രമുഖ കപ്പല്‍ കമ്പനികള്‍ പ്രഖ്യാപിച്ചു. യാത്രയ്ക്ക് സുരക്ഷ ഒരുക്കാൻ എന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ ചെങ്കടലില്‍ പടയൊരുക്കം നടത്തിയിരുന്നു.
ഹൂതി വിമതരെ ഇറാന്‍ സഹായിക്കുന്നതായാണ് യുഎസിന്റെ ആരോപണം. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിച്ചു. ഹൂതി വിമതര്‍ ചെങ്കടലില്‍ കണ്ടെയ്‌നര്‍ കപ്പലിനുനേരെ തൊടുത്ത രണ്ട് മിസൈലുകള്‍ വെടിവച്ചിട്ടതായും മൂന്ന് ബോട്ടുകള്‍ തകര്‍ത്തതായും യുഎസ് സേന അറിയിച്ചിരുന്നു. 10 ഹൂതി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha
























