അമേരിക്കൻ കപ്പലുകളെ ആക്രമിക്കാൻ സ്‌ഫോടകവസ്തുക്കൾ നിറച്ച് അയച്ച, ഡ്രോൺ ബോട്ട് പൊട്ടിത്തെറിച്ചു; അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഹൂതികൾ...

ചെങ്കടലിലെ ആക്രമണങ്ങള്‍, നിർത്തിയില്ലെങ്കിൽ അവ്യക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് വീണ്ടും അവഗണിച്ച് യെമനിലെ ഹൂതി വിമതർ. അമേരിക്കൻ കപ്പലുകളെ ആക്രമിക്കാൻ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഹൂതി വിമതർ ചെങ്കടലിൽ അയച്ചുവെന്നും, എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതായും യുഎസ് നാവികസേന അറിയിച്ചു. സ്‌ഫോടകവസ്തുക്കൾ നിറച്ചെത്തിയ ബോട്ട് തങ്ങളുടെ കപ്പലുകളിൽ നിന്ന് അകലെയാണ് പൊട്ടിത്തെറിച്ചതെന്ന് നാവികസേന അറിയിച്ചു.
അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ് ഹൂതി വിമതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, പ്രദേശത്ത് കൂടി കടന്നുപോയ കപ്പലുകൾക്ക് നേരെ 25ഓളം തവണ ഹൂതി വിമതർ ആക്രമണം നടത്തിയിട്ടുണ്ടെന്നും യുഎസ് നാവികസേന വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. ഹൂതി വിമതർക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടൺ, ജപ്പാൻ തുടങ്ങീ 12 രാജ്യങ്ങൾ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ കപ്പലുകൾക്ക് നേരെ ആക്രമണശ്രമം നടന്നത്.
കഴിഞ്ഞ നവംബർ 19 മുതലാണ് ചെങ്കടലിൽ ഹൂതി വിമതർ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ആരംഭിച്ചത്. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഈ നീക്കം. ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെ ചില കമ്പനികൾ ചെങ്കടൽ വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു. ആഫ്രിക്കയെ ചുറ്റിയുള്ള ദീർഘദൂര പാതയാണ് പല രാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.
യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നൽകിരുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചുവെങ്കിലും കപ്പലുകള്‍ക്കെതിരേ ഹൂതികളുടെ ആക്രണം തുടരുക തന്നയാണ്.
https://www.facebook.com/Malayalivartha
























