ഇസ്രയേലിനെ ഉന്നം വെച്ച് ഷിയാ വിഭാഗം...തിരിച്ചടിക്കാൻ അമേരിക്കയും കളത്തിലിറങ്ങി..ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ പോപുലർ മൊബിലൈസേഷൻ ഫോഴ്‌സ് കമാൻഡർ മുഷ്താഖ് താലിബ് അൽ സൈദിയടക്കം രണ്ടുപേരെ അേമരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി. ഷിയാ നേതാവാണ് അൽ സൈദി...

ഇസ്രയേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഷിയാ വിഭാഗങ്ങളും ഇസ്രയേലിനെ ഉന്നം വെച്ചു തുടങ്ങിയതോടെ തിരിച്ചടിക്കാൻ അമേരിക്കയും കളത്തിലിറങ്ങിയിട്ടുണ്ട്. ഇതോടെ കനത്ത നാശമാണ് ഈ പക്ഷത്ത് ഉണ്ടായിരിക്കുന്നത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ പോപുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പി.എം.എഫ്) കമാൻഡർ മുഷ്താഖ് താലിബ് അൽ സൈദിയടക്കം രണ്ടുപേരെ അേമരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി. ഷിയാ നേതാവാണ് അൽ സൈദി.
കിഴക്കൻ ബഗ്ദാദിൽ സംഘടനയുടെ ആസ്ഥാനത്തിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിലാണ് മുഷ്താഖ് താലിബ് അൽസെയ്ദി കൊല്ലപ്പെട്ടത്. ഗസ്സയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ഇറാഖിലെ യുഎസ് സേനാത്താവളങ്ങൾക്കുനേരെ തുടർച്ചയായി നടന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യുഎസ് വ്യക്തമാക്കി. ഇറാഖിലെ ഷിയാസംഘടനകളുടെ കൂട്ടായ്മയുടെ ഉപമേധാവിയാണു കൊല്ലപ്പെട്ട അൽസെയ്ദി.
ഓഫിസിലേക്ക് വരുന്നതിനിടെ ഗാരേജിന് സമീപമാണ് അദ്ദേഹം സഞ്ചരിച്ച കാറിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് അമേരിക്ക ഏറ്റെടുത്തു. ഇസ്രയേൽ-ലബനാൻ അതിർത്തിയിലെ നാഖൂറയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് നാല് ഹിസ്ബുല്ല ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഒരാൾ പ്രാദേശിക നേതാവാണ്. അറൂറിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല, ഹീനമായ കുറ്റകൃത്യത്തിന് പ്രതികാര നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
ലബനാനിൽ ഇനിയും ആക്രമണം നടത്താനാണ് പദ്ധതിയെങ്കിൽ പോരാടാൻ തയാറാണെന്നും ഇസ്രയേൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ മറ്റ് നേതാക്കളെയും വകവരുത്തുമെന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത.
ഗസ്സയിൽ രാത്രി മുഴുവനും ബോംബാക്രമണവും പകൽ പീരങ്കിയാക്രമണവും രൂക്ഷമായി തുടരുന്നു; 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 125 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 318 പേർക്കു പരുക്കേറ്റു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥി ക്യാംപുകൾക്കു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 9 കുട്ടികൾ അടക്കം 14 ഫലസ്തീൻകാർ കൊല്ലപ്പെട്ടു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ നൂറുൽ ഷംസം അഭയാർഥി ക്യാംപിൽ കടന്നുകയറിയ ഇസ്രയേൽ സൈന്യം 120 യുവാക്കളെ അറസ്റ്റ് ചെയ്തു. 3 വീടുകൾ ഇടിച്ചുനിരത്തി. അറസ്റ്റിലായ ചെറുപ്പക്കാരെ കണ്ണുകെട്ടി കൊണ്ടുപോകുന്ന വിഡിയോ പുറത്തുവന്നു. 3 മാസത്തോടടുക്കുന്ന സംഘർഷത്തിൽ ഗസ്സയിൽ ഇതുവരെ 22,438 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 9 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടു. ഹമാസ് നേതാവ് അരൂരിയുടെ കബറടക്കം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ബെയ്‌റൂട്ടിൽ നടന്നു.
അതേസമയം, ഹമാസ് നേതാക്കൾ എവിടെപ്പോയി ഒളിച്ചാലും പിന്തുടർന്ന് വധിക്കുമെന്ന പ്രഖ്യാപനവുമായി മൊസാദ് വീണ്ടും രംഗത്തുവന്നു. മൊസാദ് മേധാവി ഡേവിഡ് ബർണിയയാണ് ഇക്കാര്യം ആവർത്തിച്ചു രംഗത്തുവന്ത്. അറൂറി വധം വൈറ്റ്ഹൗസിനെ അറിയിക്കാതെ ഇസ്രയേൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രയേലും അമേരിക്കയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
ഒറ്റരാത്രി കൊണ്ട് ഹിസ്ബുല്ലയെ വിറപ്പിച്ചു
കഴിഞ്ഞ രാത്രിയിൽ ഇസ്രയേൽ, ലെബനോൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുല്ല ഭീകരരെ ശരിക്കും വിറപ്പിച്ചു. തെക്കൻ ലെബനനിൽ ഒറ്റരാത്രി കൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെയാണ് അവർ വധിച്ചത്. ്അതിർത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടിൽ മുതിർന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഹിസ്ബുള്ള ഭീകരർക്കും ഇസ്രയേൽ വൻ തിരിച്ചടി നൽകിയിരിക്കുന്നത്.
ഒക്ടോബർ 7 ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചത് മുതൽ ഭീകരരെയെല്ലാം വകവരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇസ്രയേൽ. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്-ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കാൻ ആരംഭിച്ചത്.
ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തിൽ ലെബനനിൽ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രയേൽ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഹമാസ് ഭീകര നേതാവ് സാലിഹ് അൽ-അരൂരി അടക്കം ആറ് ഭീകരരെയും തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിൽ വച്ച് ഇസ്രയേൽ വധിച്ചിരുന്നു. ഹിസ്ബുല്ലയുടെ ഒരു ഡസനിലേറെ കമാൻഡർമാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തങ്ങളുടെ കമാൻഡർമാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം
ഹമാസിനും വ്യാപക നാശം
ഇസ്രയേൽ-ഹമാസ് യുദ്ധം മൂന്നു മാസം പിന്നിടുമ്പോൾ ഹമാസ് ഭീകരർ വ്യാപകമായി കൊല്ലപ്പെടുകയാണ്. 5000ത്തോളം ഹമാസ് സൈനികരെ കൊന്നുവെന്നു, മുന്നൂറിലേറെ തുരങ്കങ്ങൾ തകർത്തുവെന്നും ഇസ്രയേൽ സൈന്യം പറയുന്നു. നുറ്റമ്പതോളം ഹമാസിന്റെ കമാൻഡർമാർ തന്നെ കൊല്ലപ്പെട്ടുകഴിഞ്ഞു.
ഒക്ടോബർ 7 ന് ഇസ്രയേലിൽ സിവിലിയന്മാർക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയ നുഖ്ബ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡർ അലി ഖാദി അടക്കമുള്ളവർ കൊല്ലപ്പെട്ടു കഴിഞ്ഞു. അതുപോലെ ഹമാസിന്റെ വിദേശകാര്യ മേധാവി അബു മമർ, നുഖ്ബ ഖാൻ യൂനിസ് അസോൾട്ട് കമ്പനിയുടെ കമാൻഡറായിരുന്ന ബിലാൽ അൽ കദ്ര, ഹമാസിന്റെ തെക്കൻ ഡിസ്ട്രിക്റ്റിന്റെ ദേശീയ സുരക്ഷാ കമാൻഡറായിരുന്ന മുതാസ് ഈദ്, ഹമാസ് ഗവൺമെന്റിന്റെ ധനമന്ത്രി ജോയ്ദ് അബു, വ്യോമസേനയുടെ തലവൻ മെറാദ് അബു, നോർത്തേൺ ബ്രിഗേഡിന്റെ ടാങ്ക് വേധ മിസൈൽ ശ്രേണിയുടെ തലവനായ ഇബ്രാഹിം അൽ സഹെർ, നോർത്ത് ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡർ തയ്സിർ മുബാഷർ, പീരങ്കിപ്പടയുടെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് കത്മാഷ്, മുതിർന്ന കമാൻഡർ അയ്മാൻ നോഫൽ, ഹമാസിന്റെ സ്ഥാപക അംഗം അബു ഒസാമ എന്നറിയപ്പെടുന്ന അബ്ദുൽ ഫത്താ ദുഃഖാ, അഖ്സ ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു സമി അൽഹാസ്നി, ഹമാസിന്റെ ഉന്നത കമാൻഡർ മബെദു ഷലാബി തുടങ്ങിയ രണ്ടുഡസനിലേറെ പ്രമുഖരെയാണ് പ്രത്യാക്രമണത്തിൽ ഇസ്രയേൽ സേന കൊന്നൊടുക്കിയത്. നേതാക്കൾ കൊല്ലപ്പെടുന്നതോടെ ഹമാസ് ശരിക്കും ഞെട്ടിയിരിക്കയാണ്.
ഗസ്സയിലും വ്യാപക മരണം
ഇതിനിടെ ഗസ്സയുടെ ജനങ്ങളുടെ ദുരിതം സമാനതകൾ ഇല്ലാത്തതാണ്. ഗസ്സയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇരുപതിനായിത്തോളം പേർ ഇതുവെരെ ഈ കൊച്ചുനാട്ടിൽ രണ്ടുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതിൽ എട്ടായിരത്തോളം പേർ കുട്ടികളാണ്. അയ്യായിരത്തോളം സ്ത്രീകളും. അമ്പതിനായിരത്തോളം പേർക്ക് പരിക്കേറ്റു. ദ ജറുസലേം പോസ്റ്റ് , ഫലസ്തീൻ അതോരിറ്റിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കണക്കുകൾ പെരുപ്പിച്ചതാണെന്നും, മരണ സംഖ്യ ഇതിലും എത്രയോ കുറവാണെന്നുമാണ് ഇസ്രയേൽ പറയുന്നത്.
സ്ത്രീകളെയും കുട്ടികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നിനാലാണ് മരണ നിരക്ക് ഇത്രയേറെ കൂടുന്നത്. ഗസ്സയിലെ തുരങ്കങ്ങൾ പലതും അവസാനിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. വീടുകൾക്ക് ഉള്ളിലും, സ്‌കുളുകൾക്ക് ഉള്ളിലും, ആശുപത്രികൾക്കുള്ളിലും തുരങ്കങ്ങൾ ആണ്. ഈ തുരങ്കങ്ങളിൽ പതിയിരുന്നാണ് ഇവർ റോക്കറ്റ് വിടുന്നത്. അവിടെക്ക് ഇസ്രയേലിന്റെ ഓട്ടോ സെൻസറുകളിൽനിന്നുള്ള റോക്കറ്റ് പതിക്കുമ്പോൾ, തകരുക ഒരു ആശുപത്രിയോ, സ്‌കൂളോ ആയിരിക്കും. ആശുപത്രികൾ ആക്രമിച്ചാൽ ലോക മനസാക്ഷി തങ്ങൾക്ക് എതിരെ തിരിയുമെന്ന് നന്നായി അറിയുന്നവരാണ് ഇസ്രയേൽ. പക്ഷേ ഹമാസ് സ്ത്രീകളെയും കുട്ടികളെയും വച്ചാണ് എപ്പോളും പരിച ഒരുക്കുന്നത്. ഒരു വശത്ത് ഗസ്സ മുനമ്പിൽ നിന്ന് ഹമാസിനെയും മറുവശത്ത് ലെബനനിൽ നിന്ന് ഹിസ്ബുള്ളയും, ഒപ്പം ചെങ്കടലിൽ നിന്ന് ഹൂതികളെയും തുരത്തുകയാണ് ഇസ്രയേലിന്റെ പദ്ധതി.
https://www.facebook.com/Malayalivartha
























