ലോകത്തെ പ്രതിസന്ധിയിൽ തള്ളിവിട്ട്, ചെങ്കടലിലെ കപ്പലുകളുടെ വഴിമുടക്കല്‍...

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചുവെങ്കിലും കപ്പലുകള്‍ക്കെതിരേ ഹൂതികളുടെ ആക്രണം തുടരുക തന്നയാണ്.
ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളും ഉള്ളത്. ഇവരുടെ തന്നെ നിയന്ത്രണത്തിലിരിക്കുന്ന ബാബല്‍ അല്‍ മാന്‍ഡബ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുത്തതോടെയാണ് ഈ വഴി അപകടവഴിയായി മാറിയിരിക്കുന്നത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള എളുപ്പവഴിയും കൂടിയാണ് സൂയസ് കനാല്‍. അതുകൊണ്ടു തന്നെ എണ്ണ, ഗ്യാസ്, എന്നിവയുടെ ചരക്കുനീക്കത്തില്‍ സൂയസ് കനാലിന് നിര്‍ണായക പങ്കുമുണ്ട്. 2023 പകുതിവരെ മാത്രം ഒമ്പത് മില്ല്യണ്‍ എണ്ണ ബാരലുകളടങ്ങിയ കപ്പലുകളാണ് ഇതുവഴി കടന്നുപോയത്. ഓരോ വര്‍ഷവും 17000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്.
ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണ ശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എത്തുന്നത് വൈകുന്നതു വിലക്കയറ്റമടക്കമുള്ള കാര്യങ്ങളിലേക്കും എത്തിക്കാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത്. ഇന്ധനവില വര്‍ധിച്ചാല്‍ അത് മൊത്തം സാധനങ്ങളുടെ വിലവര്‍ധനവിലേക്കും വഴിവെക്കും.
അതേ സമയം ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണങ്ങളെ പിന്തുണച്ചത് തിരിച്ചടിയായെന്ന് മക്‌ഡൊണാൾഡ് സിഇഒ ക്രിസ് കെംപ്‌സിൻസ്‌കി പ്രതികരിച്ചു. ഇസ്രായേൽ അനുകൂല നിലപാട് പരസ്യമായി സ്വീകരിച്ചതിന്റെ പേരിലുണ്ടായ ബഹിഷ്കരണം കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കിയെന്നും ക്രിസ് പറഞ്ഞു. ഇതാദ്യമായാണ് മക്ഡൊണാൾഡ്സ് അധികൃതർ ബഹിഷ്കരണം കമ്പനിയെ ബാധിച്ചുവെന്ന് തുറന്ന് പറയുന്നത്.
https://www.facebook.com/Malayalivartha
























