ഭൂട്ടാനിലോട്ട് ഇടിച്ചുകയറി രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ വരെ കയ്യേറി അനധികൃത നിര്‍മ്മാണവുമായി ചൈന... പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത്... ഒരുമാസത്തില്‍ താഴെമാത്രം പഴക്കമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങള്‍...

അതിര്‍ത്തി കൈയ്യേറി കുടിലുകളും കെട്ടിടങ്ങളും പണിത് ഒരു ഗ്രാമം തന്നെ ഉണ്ടാക്കി കൈയ്യടക്കലാണ് ചൈനയുടെ നയം. വെടക്കാക്കി തനിക്കാക്കുക എന്ന കളി. ഭൂട്ടാനിലോട്ട് ഇടിച്ചുകയറി രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ വരെ കയ്യേറി അനധികൃത നിര്‍മ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത്. ഒരുമാസത്തില്‍ താഴെമാത്രം പഴക്കമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങള്‍. ഭൂട്ടാന്‍ വഴി ഇന്ത്യയിലേക്കും കണ്ണ് വെച്ചിരിക്കുകയാണ് ചൈന. ഭൂട്ടാനിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം വീക്ഷിക്കുകയാണ് ഇന്ത്യ. അതിര്‍ത്തികളില്‍ സുരക്ഷയും ശക്തമാക്കി.
ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങിലെ നദീതീരത്താണ് ചൈനയുടെ അതിവേഗ ടൗണ്‍ഷിപ്പ് നിര്‍മ്മാണം. വടക്കു കിഴക്കന്‍ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നു കയറുന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാക്കുന്നത്. ഇരുനൂറിലേറെ കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് എന്‍.ഡി.ടി.വി. വ്യക്തമാക്കുന്നത്. നിലവില്‍ നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്തിമമായി ഇതിന്റെ കണക്കുകള്‍ പറയാന്‍ സാധിക്കില്ലെന്നും എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തന്നെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജക്കാര്‍ത്ത വാലിയില്‍ അടക്കം അനധികൃത നിര്‍മ്മാണങ്ങള്‍ ചൈന നടത്തുന്നുണ്ട് എന്ന വിവരം ഉപഗ്രഹചിത്രങ്ങളില്‍ കൂടി പുറത്തുവന്നിരുന്നു. ഭൂട്ടാന്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൈനയുമായി തുടരുന്നതിനിടെയാണ് ഇപ്പോള്‍ പുതുതായി പുറത്തുവന്ന ചിത്രത്തില്‍, ഭൂട്ടാനിലെ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കളടങ്ങിയ പര്‍വതപ്രദേശങ്ങള്‍ കൂടി കൈയേറി ചൈന അനധികൃത നിര്‍മ്മാണം ദ്രുതഗതിയില്‍ തുടരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
വെറും എട്ട് ലക്ഷത്തോളം മാത്രം ജനസംഖ്യ രാജ്യമാണ് ഭൂട്ടാന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യമായ ചൈനയുടെ കൈയേറ്റം തടയുന്നതിന് ഭൂട്ടാന് പരിമിതികളുണ്ട്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുടെ ഭൂട്ടാനിലെ കൈയേറ്റം എന്നതും ശ്രദ്ധേയമാണ്. ഇത് ഇന്ത്യയുടെ സുരക്ഷയിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തല്‍. 2017ല്‍ സിക്കിമിനോട് ചേര്‍ന്ന ദോക്ലാം പീഠഭൂമിയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ഏറ്റുമുട്ടിയിരുന്നു. അതിനുശേഷം ചൈനീസ് തൊഴിലാളികള്‍ ഭൂട്ടാന്‍ പ്രദേശത്തിനോട് കിഴക്കും ദോക്ലാമിനോട് ചേര്‍ന്നും കിടക്കുന്ന അമു ചു നദീതടത്തില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുഡി ഇടനാഴിക്ക് ഭീഷണിയാകുന്ന തരത്തില്‍ ചൈനയുടെ സാന്നിധ്യം തെക്കോട്ട് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഭൂട്ടാനിലെ കൈയേറ്റം എന്നാണ് ഇന്ത്യ കരുതുന്നത്. ഭൂട്ടാനില്‍ ചൈനയുടെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ഇന്ത്യ.
ഇപ്പോള്‍ ബൂട്ടാനില്‍ കാണിച്ച അതേ നയമാണ് ചൈന അരുണാചലിലും കാണിച്ചത്. അതിര്‍ത്തി മാന്തി മാന്തി അരുണാചലില്‍ കടന്നുകയറുകയും അവിടെ ഗ്രാമം സ്ഥാപിക്കാന്‍ നീക്കം നടത്തുകയും ചെയ്തു. ഉടന്‍ തന്നെ ഇന്ത്യന്‍ സേന പാഞ്ഞെത്തി ചൈനയെ തുരത്തിയിരുന്നു. ഇതിന്റെ പേരില്‍ അരുണാചലില്‍ നേര്‍ക്കുനേര്‍ പോരിലായിരുന്നു ചൈനയും ഇന്ത്യയും. ഒടുവില്‍ ചൈനീസ് സേന കുടിലുകളും പൊളിച്ച് പോയതോടെയാണ് വലിയ ഒരു ഭീതി അവസാനിച്ചത്. ഇപ്പോള്‍ ബൂട്ടാനിലേക്കും അതേ നയമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന പോലൊരു രാജ്യത്തോട് പിടിച്ച് നില്‍ക്കാന്‍ ഭൂട്ടാന് കെല്‍പ്പില്ല. അത് മുതലെടുത്താണ് ചൈനയുടെ നീക്കം.
https://www.facebook.com/Malayalivartha

























