ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍...ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ .. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി...

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍. ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ അറിയിച്ചു. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.ഖത്തറിലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. കരാറിനോട് അനുകൂലമായ സമീപനമാണ് ഹമാസ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് കരാര്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.ഹമാസിന്‍റെ പ്രതികരണം ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിനായി ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ആന്‍റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
യുദ്ധാനന്തരം ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ നോര്‍മലൈസേഷന്‍ ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കും. അതോടൊപ്പം തന്നെ ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കി സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണം, ഇതിനായി സമയക്രമം നിശ്ചയിക്കണമെന്നും ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം ഗസ്സയില്‍ ഹമാസിന്‍റെ തടവിലായിരുന്ന 31 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം ബന്ധുക്കളെ അറിയിച്ചു.അതെ സമയം മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ട് കൂടെ പുറത്തു വരുന്നുണ്ട് .ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപം തിങ്കളാഴ്ച ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ 14 വയസ്സുള്ള പലസ്തീൻ ബാലന്റെ മൃതദേഹമാണ് ഇസ്രായേൽ സൈന്യം എടുത്തുകൊണ്ടുപോയതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ (ഡി.സി.ഐ.പി) എന്ന സംഘടന അറിയിച്ചു.
വദീഅ് ഷാദീ സഅദ് ഇൽയാൻ എന്ന ബാലന്റെ മൃതദേഹത്തോടാണ് ഇസ്രായേൽ ഈ ക്രൂരത കാണിച്ചത്. അതേസമയം, ഇതാദ്യമായല്ല മൃതദേഹങ്ങൾ ഇസ്രായേൽ എടുത്തുകൊണ്ടുപോകുന്നതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻപറയുന്നു. 2016 ജൂൺ മുതൽ 28 ഫലസ്തീനി കുട്ടികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയതായി സംഘടന അറിയിച്ചു. ഇതിൽ 3 കുഞ്ഞുങ്ങളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരികെ നൽകിയത്.“മരിച്ചാലും ഫലസ്തീനി കുട്ടികൾക്ക് സ്വസ്ഥമായി വിശ്രമിക്കാൻ കഴിയില്ല. ഇസ്രായേൽ അധികാരികൾ അവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നു. പ്രിയപ്പെട്ടവർക്ക് അവസാന നോക്ക് കാണാൻ പോലും നൽകാതെ അനിശ്ചിതകാലത്തേക്ക് അവരുടെ തടങ്കലിൽ കുട്ടികളുടെ മൃതദേഹങ്ങൾ വെക്കുകയാണ്’ -ഡി.സി.ഐ.പി അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടർ അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു.
2019 സെപ്റ്റംബറിലാണ് ഈ ക്രൂര നടപടിക്ക് ഇസ്രായേൽ സുപ്രീം കോടതി അംഗീകാരം നൽകിയത്. ഇസ്രായേലി പൗരന്മാരെയോ സൈനികരെയോ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങൾ തടഞ്ഞുവെക്കണമെന്നും കുടുംബങ്ങൾക്ക് തിരികെ നൽകരുതെന്നും 2019 നവംബർ 27 ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ മൃതദേഹം പിടിച്ചെടുക്കുന്ന നയമുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇസ്രായേൽ എന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻ്റർനാഷണൽ ചൂണ്ടിക്കാട്ടി.തിങ്കളാഴ്ച ഉച്ച 12.30 ഓടെയാണ് കിഴക്കൻ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിൽ വെച്ച് ഇസ്രായേൽ സൈന്യം വദീഅ് ഷാദീ സഅദ് ഇൽയാനെ വെടിവച്ചുകൊന്നത്. ആദ്യം വെടിയേറ്റപ്പോൾ അഞ്ച്മീറ്ററോളം ഓടിയ വദീഇന്റെ പിന്നാലെ ചെന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയതോടെ ഇസ്രായേൽ സൈന്യം മൃതദേഹം എടുത്തുകൊണ്ടുപോയി.
പിന്നാലെ, ഇന്നലെ ൈവകീട്ട് 3:30ന് ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വദീഇന്റെ പിതാവിനെ ബെത്‌ലഹേമിന് വടക്കുള്ള റേച്ചൽ ഡോം എന്നറിയപ്പെടുന്ന ഇസ്രായേലി സൈനിക ചെക്ക് പോയിൻ്റിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ, മകൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിക്കില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. ഇസ്രായേൽ സൈനികരും കുടിയേറ്റക്കാരും ഫലസ്തീനികൾക്കെതിരെ നിരന്തരം അക്രമം നടത്തുന്ന പ്രദേശത്താണ് വദീഅ് വളർന്നതെന്ന് അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























