ഇസ്രായേലി വനിതകളെ ഹമാസുകള്‍ അതിക്രൂരമായി ബലാല്‍സംഗത്തിന് ഇരയാക്കി, ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്, കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നടുക്കുന്നത്...
ഹമാസ് തീവ്രവാദികള്‍ രാത്രിയുടെ ഏകാന്തതയില്‍ നടത്തിയ മിന്നലാക്രമണത്തില്‍ നൂറിലേറെ ഇസ്രയേലി വനിതകളെ മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കൂട്ടക്കൊലയും ബന്ദിയാക്കലും മാത്രമല്ല ഹമാസുകള്‍ നടത്തിയത്. മറിച്ച് ഒട്ടേറെ ഇസ്രായേലി വനിതകളെ ഹമാസുകള്‍ അതിക്രൂരമായി ബലാല്‍സംഗത്തിന് ഇരയാവുകയും ചെയ്തു. ഇസ്രായേല്‍ ഹമാസുകള്‍ക്കെതിരെ ഇത്ര വലിയ ആക്രമണങ്ങള്‍ നടത്താനും ഹമാസുകളെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനം നടത്താനും കാരണം ഹമാസുകളുടെ കൊടുംചെയ്തിതന്നെ.
ഹമാസുകള്‍ ബന്ദിയാക്കിയ നിരവധി സ്ത്രീകളെ ഹമാസുകള്‍ ഇപ്പോഴും തടവറയില്‍ ലൈംഗികമായ പീഡിപ്പിക്കുന്നുണ്ടെന്ന സംശയവും ഇസ്രായേലിനുണ്ടെന്നിരിക്കെ യുദ്ധത്തിന് ഉടനെയൊന്നും അറുതിയുണ്ടാവില്ല. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട് ശരിവച്ചിരിക്കുന്നു. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും കൂട്ട ബലാത്സംഗങ്ങള്‍ നടന്നതായും ഇത്തരത്തിലുള്ള ആക്രമണം നടന്നുവെന്ന് ബോധ്യപ്പെടാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ യുദ്ധകാര്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ദികളില്‍ ചിലര്‍ ഇത്തരം ആക്രമണത്തിന് ഇരയാകുന്നു എന്ന ഭയപ്പെടുത്തുന്ന വിവരവും വൈകി പുറത്തു വരികയാണ്. ഒക്ടോബര്‍ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും സിവിലിയന്മാര്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് നടത്തിയ സംഘടിത ആക്രമണത്തില്‍, വിവിധയിടങ്ങളില്‍ ബലാത്സംഗവും കൂട്ടബലാത്സംഗവും പോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നതായി സ്ഥിരീകരണം വന്നതോടെ ഹമാസിന്റെ ആക്രമണത്തിന് പുതിയ മാനം കൈവന്നിരിക്കുന്നു.
ഇസ്രായേലികളുടെ വീടുകളില്‍ മുതിര്‍ന്നവരെ പരിചരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഹോം നഴ്‌സുമാരും ആയമാരും ഇത്തരത്തില്‍ കൈയേറ്റത്തിന് ഇരകളായതായി സംശയിക്കുന്നു. ഹമാസുകളുടെ മിന്നല്‍ ആക്രമണത്തില്‍ ആ രാത്രി കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും ഇക്കാര്യം ശരിവയ്ക്കുകയാണ്. മൃതശരീരങ്ങളെപ്പോലും ഹമാസ് തീവ്രവാദികള്‍ അപമാനിച്ച സാഹചര്യത്തില്‍ ഹമാസുകളോടു പൊറുക്കാന്‍ തനിക്കാവില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ കര്‍ക്കശമായ നിലപാട്. ബലാത്സംഗത്തിന് ഇരയായവരോട് മുന്നോട്ടുവരാനും സംഭവത്തെ കുറിച്ച് പറയാനും ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയ്യാറായിട്ടില്ല.
അതിനിടെ ഇസ്രായേല്‍-ഹമാസ് പോരാട്ടം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍ മരണം 31,000 കടന്നിരിക്കുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും ഇത്രത്തോളം കൊല്ലപ്പെട്ട യുദ്ധം ഈ നൂറ്റാണ്ടിലുണ്ടായിട്ടില്ലെന്നിരിക്കെയും ഹമാസുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരാളെയും വെറുതെ വിടില്ലെന്നാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുക്കാല്‍ ലക്ഷം പേര്‍ക്ക് ഈ യുദ്ധത്തില്‍ മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി നിബിന്‍ മാര്‍ക്‌സ്‌വെല്‍ ഇന്നലെ കൊല്ലപ്പെട്ടതും യുദ്ധത്തിന്റെ മറ്റൊരു കണ്ണീര്‍വാര്‍ത്തയായിരിക്കുന്നു. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഈന്ത്പ്പന തോട്ടത്തില്‍ ജോലി തേടിപ്പോയവരാണ് ആക്രമണത്തിന് ഇരയായത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഷ്‌കലോണില്‍ ഹമാസ് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ല്‌പ്പെട്ടിരുന്നു. അഞ്ചാം മാസത്തേക്ക് കടക്കുമ്പോഴും ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന് അറുതിയായിട്ടില്ല. സഹായ സാധനങ്ങള്‍ നിറച്ച ട്രക്കിനായി കാത്തിരുന്ന ആളുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ ഗാസയ്ക്കു സമീപം 104 പലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്ക് സമീപമായിരുന്നു സംഭവം നടന്നത്. 280 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസയില്‍ പട്ടിണി മരണം വ്യാപകമായതും കൂട്ടമരണത്തിന് സാധ്യതയേറുകയാണുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. 26 ലക്ഷം ജനങ്ങളും വീടും തൊഴിലും സ്വത്തുവകകളും നഷ്ടപ്പെട്ട് അനാഥരെപ്പോലെ കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനുള്ള സാധ്യതകളെല്ലാം അസ്ഥമിച്ചുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha