ഖാന്‍ യൂനിസിൽ ഖബർസ്ഥാന് നേരെയും ഇസ്രായേല്‍ ബോംബാക്രമണം, മൃതദേഹങ്ങള്‍ പരിസരങ്ങളില്‍ ചിന്നിച്ചിതറി, ഇസ്രായേൽ ആക്രമണം 150 ദിസത്തോടുമ്പോള്‍ അടിയന്തര വെടിനിർത്തൽ അനിവാര്യമെന്ന് അമേരിക്ക, ചർച്ചയ്ക്കായി കെയ്റോയിലേക്ക് സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് ഇസ്രായേൽ
ഗാസയിൽ ബോംബാക്രമണം തുടർന്ന് ഇസ്രായേല്‍. ഈ മാസം ഏഴാം തീയതി ആകുമ്പോൾ യുദ്ധം അഞ്ചു മാസം പിന്നിടുകയാണ്. ഇതുവരെ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയതിൽ വെച്ച് ഏറ്റവും രക്തരൂഷിതമാണ് ഈ യുദ്ധം എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ ദിവസം യുദ്ധത്തിൽ മരിച്ചവരെ അടക്കിയ ഖബർസ്ഥാന് നേരെയും ഇസ്രായേല്‍ ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. റഫയിൽ അഭയാർഥികൾ താമസിച്ച തമ്പിന് നേരെ ഇസ്രായേൽ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട പിന്നാലെയാണിത്. ഖാന്‍ യൂനിസിലെ നാസിര്‍ ആശുപത്രിക്കു സമീപത്തുള്ള ഖബര്‍സ്ഥാന് നേരെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഖബറുകള്‍ തകര്‍ന്ന് മൃതദേഹങ്ങള്‍ പരിസരങ്ങളില്‍ ചിന്നിച്ചിതറി.‘അടുത്തിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളെ ഖബറടക്കിയ ഖബറിസ്ഥാന്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരിക്കുന്നു’ ഗാസ സിവില്‍ ഡിഫന്‍സ് സര്‍വീസ് ഡയറക്ടര്‍ അഹമദ് അല്‍ കഹ്‌ലൂത്ത് പറയുന്നു. ഖബറുകള്‍ തകര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തു വന്നിരിക്കുകയാണെന്നും മൃതദേഹങ്ങള്‍ വീണ്ടും ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഗാസയിലെ ഇസ്രായേൽ ആക്രമണം 150 ദിസത്തോടുമ്പോള്‍ അടിയന്തര താൽക്കാലിക വെടിനിർത്തൽ അനിവാര്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഗാസയിൽ സഹായം എത്തിക്കാൻ വിവിധ രാജ്യങ്ങളുമായി ചേർന്നുള്ള ഏകോപനത്തിന് മുന്നിട്ടിറങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ ഏതാനും ഫലസ്തീൻ സ്ത്രീകൾക്കുനേരെ ഇസ്രായേല്‍സേന ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചതായി യു.എൻ സംഘം വെളിപ്പെടുത്തിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനാൻ അധികൃതരും അറിയിച്ചു.
എന്നാൽ കെയ്റോയിലേക്ക് താൽകാലിക വെടിനിർത്തൽ ചർച്ചയ്ക്കായി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് ഇസ്രായേൽ. ഉപാധികൾക്ക് വിധേയമായുള്ള വെടിനിർത്തലിന് ഒരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വെടിനിറുത്തൽ കരാർ അംഗീകരിക്കാൻ തയാറാണെന്ന് ഹമാസ് അംഗങ്ങൾ പറയുന്നു. എന്നാൽ ഗാസയിൽ ജീവനോടെയുള്ള ബന്ദികളുടെ വിവരങ്ങൾ കൈമാറാൻ ഹമാസ് തയാറാകാത്തത് ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നുണ്ട്.
ഇസ്രായേൽ - ഹമാസ് യുദ്ധം; പുണ്യ റമദാനിൽ യുദ്ധം തുടരില്ലെന്ന പ്രതീക്ഷയിൽ അറബ് ലോകം. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിലാണ് ഹമാസ്, ഇസ്രായേൽ സംഘങ്ങളുമായുള്ള കൈറോയിലെ ചർച്ച.അതേസമയം യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് യു.എൻ മുന്നറിയിപ്പ്. വടക്കൻ ഗസ്സയിലേക്ക് ഭക്ഷണ സഹായം ഉറപ്പാക്കാൻ ഇസ്രായേൽ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.താൽക്കാലിക വെടിനിർത്തൽ ഒട്ടും വൈകരുതെന്നാണ് യു.എസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha