ലെബനൻ - ഇസ്രയേല്‍ അതിർത്തിയിൽ വ്യോമാക്രമണം, ഹിസ്ബുള്ള മിസൈല്‍ യൂണിറ്റ് കമാൻഡറെ വധിച്ച് ഇസ്രയേല്‍, അതിർത്തി കടന്ന് വെടിവയ്പ്പ് ശക്തമാക്കിയതിനുള്ള തിരിച്ചടിയാണ് വ്യോമാക്രമണമെന്ന് ഐഡിഎഫ്
ലെബനനില്‍ ഹിസ്ബുള്ള ശക്തി കേന്ദ്രത്തിൽ വ്യോമാക്രമണംനടത്തി ഇസ്രയേൽ സേന. ഹിസ്ബുള്ള ഭീകരർ അതിർത്തി കടന്ന് വെടിവയ്പ്പ് ശക്തമാക്കിയതിനുള്ള തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ഐഡിഎഫ് അറിയിച്ചു. കനത്ത തിരിച്ചടിയിൽ ഹിസ്ബുള്ള മിസൈല്‍ യൂണിറ്റ് കമാൻഡറെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹിസ്ബള്ളയുട റദ്വാൻ ഫോഴ്‌സിലെ ആന്റി ടാങ്ക് മിസൈല്‍ ടൂണിറ്റ് കമാൻഡറായ അല്‍ സിൻ ആണ് കൊല്ലപ്പെട്ടത്. അല്‍ സിന്റെ മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്.
ലെബനൻ ഇസ്രായേല്‍ അതിർത്തിയിലുള്ള കുനിൻ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. റോക്കറ്റ് യൂണിറ്റിന്റെ ഉപമേധാവി കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് പിന്നാലെയാണ് ഹിസ്ബുളളയ്‌ക്ക് മറ്റൊരു തിരിച്ചടി കൂടി ഉണ്ടായത്. തെക്കൻ ലെബനനിലെ ബസൂറിയയില്‍ ഐഡിഎഫ് നടത്തിയ ആക്രമണത്തിലാണ് അലി അബ്ദുല്‍ ഹസൻ നൈം കൊല്ലപ്പെട്ടത്.തെക്കൻ ലെബനനിലെ ബസൂരിയ മേഖലയിൽ വച്ച് നയിമിന്റെ വാഹനത്തിന് നേരെ ഇസ്രയേൽ ഡ്രോൺ ബോംബിടുകയായിരുന്നു.
ഹമാസിന് പിന്തുണയറിയിച്ച് ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തുന്ന മിസൈലാക്രമണങ്ങളുടെ പ്രധാന ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്നു ഇയാൾ. ഇത് കൂടാതെ രണ്ട് ദിവസം മുൻപുണ്ടായ ആക്രമണത്തില്‍ ഏഴ് ഹിസ്ബുള്ള ഭീകരരേയും വധിച്ചിരുന്നു. ഇസ്രായേലിലെ സാധാരണക്കാർക്കെതിരെ ആക്രമണം കടുപ്പിച്ചതോടെയാണ് ഇതിന്റെ ആസൂത്രകനായ അലി അബ്ദുല്‍ ഹസനെ ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു.
ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു, സൈന്യത്തിന്റെ നോർത്തേണ്‍ കമാൻഡിലും അദ്ദേഹം സന്ദർശനം നടത്തി. ലെബനനില്‍ നിന്ന് ഇസ്രായേലിന് നേരെ നടക്കുന്ന ഓരോ ആക്രമണത്തിനും ഹിസ്ബുള്ള വലിയ വില കൊടുക്കേണ്ടി വരുമെന്ന് യോവ് ഗാലന്റ് പറയുന്നു. സമാധാന ഉടമ്പടി ഹമാസ് അംഗീകരിക്കുന്ന പക്ഷം ഇസ്രയേലിന് എതിരെയുള്ള ആക്രമണങ്ങൾ ഹിസ്ബുള്ള അവസാനിപ്പിക്കുകയുള്ളൂവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഗസയിൽ വെടിനിർത്തൽ നടപ്പിലായാൽ മാത്രമേ ഇസ്രയേലിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കൂ എന്ന് ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള അറിയിച്ചിരുന്നു.
ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഹിസ്ബുള്ള എന്തുകൊണ്ട് ഹമാസിനൊപ്പം നിൽക്കുന്നത്?
ഷിയാ മുസ്ലിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ സംഘടനയുമാണ് ഹിസ്ബുള്ള. ഇറാന്റെ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ളയുടെ പിറവി. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിന് എതിരായി നിലകൊള്ളുന്ന ഹിസ്ബുള്ള മിഡില്‍ ഈസ്റ്റിലെ പശ്ചാത്യരാജ്യങ്ങളുടെ ഇടപെടലിനെയും എതിര്‍ക്കുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹമാസുമായുള്ള ബന്ധം...ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രൂപം കൊണ്ടത്. ഇരു സംഘടനകളും ഇസ്ലാം പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. അതേസമയം, ഹമാസ് സുന്നി സംഘടനയാണ്. കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും വ്യത്യാസമുണ്ടെങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്. ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകുക എന്നതാണ് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ലക്ഷ്യം.
https://www.facebook.com/Malayalivartha