ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...
ഇറാന്റെ മിന്നലാക്രമണം കാര്യമായ നാശനഷ്ടങ്ങളില്ലാതെ പ്രതിരോധിക്കാൻ ഇസ്രയേലിനെ സഹായിച്ചത് ശക്തമായ വ്യോമപ്രതിരോധസംവിധാനങ്ങളുടെ മികവ് തന്നെയാണ്. ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ അതായത് 4600 കോടിയോളം രൂപ എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഡേവിഡ് സ്ളിങ് വ്യോമപ്രതിരോധസംവിധാനമാണ് ഇസ്രയേൽ പ്രധാനമായും ഉപയോഗിച്ചത്. ഇതിനു പുറമെ, ഇന്ധനത്തിന്റെയും മറ്റ് ആയുധങ്ങളുടെയും ചെലവുമുൾപ്പെടുന്നു. 100 ഇസ്രയേലി യുദ്ധവിമാനങ്ങൾ ആറുമണിക്കൂറാണ് ആകാശത്ത് പറന്നത്. ഇതിന്റെ ചെലവും കണക്കിലെടുത്ത് ടെൽ അവീവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ്. അതിൽ 99 ശതമാനവും തടഞ്ഞെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. 170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നതാണ് കൃത്യമായ കണക്കെന്ന് ഇസ്രയേൽ സേനാവക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. എന്നാൽ, അതിൽ ചുരുക്കം എണ്ണം മാത്രമാണ് അതിർത്തിക്കുള്ളിൽ കടന്നത്. ആക്രമണത്തിൽ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തിന് ചെറുതായി കേടുപാടുകൾ പറ്റി. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് പോർവിമാനങ്ങളാണ്.
ആക്രമണസമയത്ത് ജറുസലേമിലും ടെൽഅവീവിലും സൈറണുകൾ നിലയ്ക്കാതെ മുഴങ്ങിയിരുന്നു. തെക്കൻ ഇസ്രയേൽ, വടക്കൻ ഇസ്രയേൽ, വെസ്റ്റ്ബാങ്കിന്റെ വടക്കൻഭാഗം, ജോർദാൻ അതിർത്തിയോടുചേർന്ന ചെങ്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ടായി. ഗോലാൻ കുന്നുകൾ, സിറിയൻ, ലെബനീസ് അതിർത്തിപ്രദേശങ്ങൾ, നെവാതിം, ഡിമോണ, എയ്‌ലറ്റ് തുടങ്ങിയ നഗരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഇസ്രയേലികളോട് ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് മാറാൻ സൈന്യം മുന്നറിയിപ്പുനൽകി. സ്കൂളുകൾ അടച്ചു. പൊതു ഇടങ്ങളിൽ കൂട്ടംചേരൽ വിലക്കി.
ഇസ്രയേൽ പോർവിമാനങ്ങൾ ആകാശത്തു തുടരുകയാണെന്നും സംഘർഷം അവസാനിച്ചിട്ടില്ലെന്നും സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും ഹഗാരി പറഞ്ഞു. ഇറാൻ ആക്രമണഭീഷണി മുഴക്കിയതുമുതൽ ഇസ്രയേൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനായി സൈനികട്രൂപ്പുകളെയും പടക്കപ്പലുകളെയും യു.എസും മേഖലയിലേക്ക് അയച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാക്കിക്കൊണ്ട് ഇസ്രയേലിനെ നേരിട്ടാക്രമിച്ച ഇറാനെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചിരുന്നു. ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം വഷളാക്കാതെ സംയമനം പാലിക്കണമെന്നും ഇരുകൂട്ടരോടും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യു.എൻ. രക്ഷാസമിതി ഞായറാഴ്ച അടിയന്തരയോഗം ചേർന്നു.
യു.എന്നിനെക്കൂടാതെ യു.എസ്., കാനഡ, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ പ്രമുഖരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. അതേസമയം, ഇസ്രയേലിനെ ആക്രമിച്ചത് യു.എൻ. ചാർട്ടറിന്റെ അനുച്ഛേദം 51 പ്രകാരം സ്വയംപ്രതിരോധിക്കാനുള്ള ഒരു രാജ്യത്തിന്റെ അവകാശത്തെ മുൻനിർത്തിയാണെന്നു കാണിച്ച് യു.എന്നിലെ ഇറാന്റെ സ്ഥിരദൗത്യം രക്ഷാസമിതിക്ക് കത്തുനൽകി. ഏപ്രിൽ ഒന്നിന് തങ്ങളുടെ നയതന്ത്രകാര്യാലയം ആക്രമിച്ചതിനുള്ള മറുപടി മാത്രമാണിതെന്നുപറഞ്ഞ ഇറാൻ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.
യുദ്ധം ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കണമെന്ന് ജർമനിയുടെ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. പ്രാദേശിക സംഘർഷം ഒഴിവാക്കാൻ ഫ്രാൻസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇസ്രയേലിനുനേരേ ഇറാൻ നടത്തിയ ആക്രമണം ഏതാണ്ട് പൂർണമായും പരാജയപ്പെട്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറോൺ പറഞ്ഞു.
അതിനിടെ, യുദ്ധത്തിൽനേരിട്ടു പങ്കാളിയാകില്ലെന്ന് യു.എസ്. അറിയിച്ചതോടെ സമ്മർദത്തിലായ ഇസ്രയേൽ പ്രത്യാക്രമണനീക്കങ്ങളിൽ ആശയക്കുഴപ്പം നേരിടുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇസ്രയേൽ തിരിച്ചടിച്ചാൽ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനും റഷ്യയും മുന്നറിയിപ്പുനൽകിയ പശ്ചാത്തലത്തിൽക്കൂടിയാണിത്.
https://www.facebook.com/Malayalivartha