ഗാസയിൽ ഇസ്രയേൽ സേനയുടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം, സാധാരണക്കാര്‍ക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങള്‍ സുഗമമായി എത്തിക്കുന്നതിന് സഹായകമാകും, പകൽ വെടിനിർത്തൽ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വിഡ്ഢിയെ പുറന്തള്ളുമെന്ന് നെതന്യാഹു
ഗാസയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന സാഹചര്യം നിലനിൽക്കെ കടുംപിടുത്തത്തിൽ നിന്ന് ഒരരൽപ്പം അയഞ്ഞിരിക്കുകയാണ് ഇസ്രയേൽ. തെക്കന്‍ ഗാസ മുനമ്പില്‍ ദിവസവും 12 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ ഇസ്രയേൽ സേന പ്രഖ്യാപിച്ചതോടെ മേഖലയിലെ സാധാരണക്കാര്‍ക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങള്‍ സുഗമമായി എത്തിക്കുന്നതിന് ഇത് സഹായകമാകും.
ബലിപെരുന്നാൾ കണക്കിലെടുത്താണോ അതോ മധ്യസ്ഥ രാജ്യങ്ങളുടെ സമ്മർദ്ദത്തിലാണോ ഇത്തരമൊരു നിർണായക തീരുമാനത്തിൽ ഇസ്രയേൽ എത്തിയതെന്ന് വ്യക്തമല്ലെങ്കിലും അന്തർദേശീയ സമൂഹത്തിന്‍റെയും യു.എന്നിന്‍റെയും ഇടപടലുകളെ തുടർന്നാണ് തീരുമാനം എന്ന് മനസിലാക്കാൻ കഴിയുന്നു. പരിമിത തോതിലാണെങ്കിലും നടപടി സ്വാഗതാർഹമെന്ന് യു.എൻ വ്യക്തമാക്കി. യുഎസ് മുന്നോട്ട് വെച്ച് വെടിനിർത്തൽ നിർദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളിൽ ഊന്നിയ ഏതൊരു ചർച്ചയ്ക്കും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു.
രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുമണി വരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരാനായിരുന്നു സേനാ തീരുമാനം. ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകൾക്ക് പ്രശ്നങ്ങളില്ലാതെ എത്താൻ ഇത് വഴിയൊരുക്കും. സലാഹുദ്ദീൻ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിർത്തൽ സഹായകരമാകും. മേയിൽ ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നതുമുതൽ കരേം ഷാലോം വഴിയുള്ള സഹായനീക്കം പ്രതിസന്ധിയിലായിരുന്നു.
ദിവസവും 500 ട്രക്ക് സഹായം വേണ്ടിടത്ത് മേയ് 6 മുതൽ ജൂൺ 6 വരെ 68 ട്രക്കുകൾ മാത്രമാണെത്തിയത്. എന്നാൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ എതിർത്തു. പകൽ വെടിനിർത്തൽ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വിഡ്ഢിയെ പുറന്തള്ളുമെന്ന് നെതന്യാഹു താക്കീതും ചെയ്തു. ഇസ്രായേൽ സൈനിക, രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ഭിന്നതയാണ് ഇതോടെ കൂടുതൽ രൂക്ഷമായത്.
https://www.facebook.com/Malayalivartha