അരാംകോയ്ക്ക് കുറിവെച്ച് ഹൂതികള്‍ ; സൗദിയിലേക്ക് ഇറാന്റെ ഫോണ്‍കോള്‍

സൗദിയിലേക്ക് ഇറാന്റെ തിരക്കിട്ട ഫോണ്‍കോള്‍. സൗദി കിരീടാവകാശിയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഇറാന്റെ പദ്ധതി. ഇസ്രയേലിനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കണം ഇതാണ് ഇറാന്റെ ആവശ്യം. ജൂതരാഷ്ട്രത്തെ പേടിച്ച് അറബ് രാജ്യങ്ങള്‍ അതിന് തയ്യാറാകില്ല. എന്നാല്‍ സൗദിയെ വിടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. സ്‌നേഹത്തില്‍ പക്ഷം ചേര്‍ക്കാന്‍ കവിഞ്ഞില്ലെങ്കില്‍ ഭീഷണി. ഹൂതികളെ കളത്തിലേക്ക് ഇറക്കിയിരിക്കുകയാണ് ടെഹ്‌റാന്‍. അരാംകോ എണ്ണക്കമ്പനി കത്തിക്കുമെന്ന് ഹൂതികള്‍ ഒരുവഴിക്കൂടെ വെല്ലുവിളി മുഴക്കിയിട്ടുണ്ട്. ഇതിന് പിന്നിലെ തല ഇറാനാണ്.
സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയാണ് അരാംകോ. ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി. മുന്‍പ് ഇറാനും സൗദിയും നേര്‍ക്കുനേര്‍ നിന്നപ്പോഴൊക്കെയും ഹൂതികളെ ഇറക്കി അരാംകോയില്‍ ആക്രമണം നടത്തിയിട്ടുണ്ട് ഇറാന്‍. മാത്രമല്ല സൗദി യമന്‍ പോരിലും ഹൂതികള്‍ എപ്പോഴും ഉന്നംവെയ്ക്കുന്നത് ഈ എണ്ണക്കമ്പനി ആക്രമണമാണ്. ഇസ്രയേലിനെ ഒതുക്കാന്‍ സൗദിയെ കൂട്ടുപിടിക്കാന്‍ ഇറാന്‍ ആയുധമാക്കുന്നതും അരാംകോ. നേരിട്ട് സൈദിയെ വെല്ലുവിളിക്കാതെ പകരം ഹൂതികളെ ഇറക്കി ഭീഷണിപ്പെടുത്തല്‍. സൗദി ഇസ്രയേലുമായ് അടുത്താല്‍ കാത്തിരിക്കുന്ത് നാശമെന്നാണ് ഹൂതികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരുവഴിക്കൂടെ വെല്ലുവിളി മറ്റൊരുവഴിക്കൂടെ ഇറാന്റെ സ്‌നേഹപ്രകടനവും.
ഇറാന്റെ പുതിയ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ആണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദുമായി ഫോണില്‍ ചര്‍ച്ച നടത്തിയത്. ഇസ്രായേലിനെതിരെ ഏത് സമയവും ഇറാന്‍ ആക്രമണം നടത്തുമെന്ന പ്രചാരണം നിലനില്‍ക്കവെയാണിത്. ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സൗദി മന്ത്രിയുമായി നടന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഉള്ളത്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടു. മൂന്ന് ദിവസം മുമ്പാണ് സയ്യിദ് അബ്ബാസ് ഇറാന്റെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. തൊട്ടുപിന്നാലെ സൗദി മന്ത്രിയെ വിളിച്ചതിലൂടെ ജിസിസി രാജ്യവുമായുള്ള ബന്ധത്തിന് ഇറാന്‍ നല്‍കുന്ന പ്രാധാന്യം വ്യക്തമാകുന്നു.
ഇസ്രായേല്‍ ആക്രമണം തുടരുന്നതിനാല്‍ ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാനും മരുന്നുകളും ഭക്ഷണങ്ങളും വിതരണം ചെയ്യാനും സാധിക്കുന്നില്ലെന്ന് ഇറാന്‍ പറഞ്ഞു. ഇതിന് ഇസ്രായേല്‍ ആക്രമണം നിര്‍ത്തേണ്ടതുണ്ടെന്നും ഇറാന്‍ അഭിപ്രായപ്പെട്ടുവെന്ന് പ്രസ്താവനയില്‍ പറയുന്നു. സൗദിയും ഇറാനും തമ്മില്‍ ഏഴ് വര്‍ഷത്തോളം നയതന്ത്ര ബന്ധം ഇല്ലായിരുന്നു. ചൈന നടത്തിയ ഇടപെടലാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ രമ്യതയുണ്ടാക്കിയത്. തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം ബന്ധം പുനഃസ്ഥാപിക്കുകയും അംബാസഡര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ശേഷം തുടര്‍ന്നുവരുന്ന ഐക്യ ചര്‍ച്ചകളുടെ ഭാഗം കൂടിയാണ് പുതിയ ഫോണ്‍വിളി. ഇസ്രായേലും അമേരിക്കയും ഒരു ഭാഗത്തും ഇറാനും സഖ്യകക്ഷികളും മറുഭാഗത്തും നിലയുറപ്പിച്ചാണ് പശ്ചിമേഷ്യയിലെ പോര്. ഈ വേളയില്‍ സൗദി മന്ത്രിയെ ഇറാന്‍ വിളിച്ചത് അമേരിക്ക സംശയത്തോടെ നിരീക്ഷിക്കുന്നുണ്ട്.
ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയതാണ് സൗദി അറേബ്യയ്‌ക്കെതിരായ പ്രതിഷേധം ഇറാനില്‍ ശക്തിപ്പെടാന്‍ കാരണം. ഇറാന്‍ തലസ്ഥാനത്തെ സൗദിയുടെ എംബസി സമരക്കാര്‍ ആക്രമിച്ചു. ഇതോടെ നയതന്ത്ര ബന്ധം സൗദി അറേബ്യ അവസാനിപ്പിക്കുകയായിരുന്നു. 2017ല്‍ നടന്ന ഈ സംഭവം പശ്ചിമേഷ്യയില്‍ വിഭാഗീയത ശക്തിപ്പെടാന്‍ ഇടയാക്കിയിരുന്നു. ചൈന നടത്തിയ മധ്യസ്ഥ ശ്രമം വിജയം കണ്ടതോടെ ഇരുരാജ്യങ്ങളും ഐക്യപ്പെട്ടു. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം ശക്തിപ്പെടുത്താന്‍ ഇറാനും സൗദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ഇത്തവണ ഹജ്ജിന് തീര്‍ഥാടകര്‍ മക്കയില്‍ എത്തിയതും സഹകരണം ശക്തപ്പെടുത്തിയതിന്റെ ഭാഗമാണ്. സൗദി രാജകുമാരനെ ഇറാനും ഇറാന്‍ പ്രസിഡന്റിനെ സൗദി അറേബ്യയും പരസ്പരം സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. സൗദിയുമായുള്ള സഹകരണത്തിന് കൂടുതല്‍ താല്‍പ്പര്യം കാണിച്ച ഇറാന്‍ പ്രസിഡന്റായിരുന്നു ഇബ്രാഹീം റെയ്‌സി. അയല്‍ രാജ്യമായ അസര്‍ബൈജാനുമായുള്ള സഹകരണവും അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. അസര്‍ബൈജാനില്‍ അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞുവരവെയാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായതും റെയ്‌സി കൊല്ലപ്പെട്ടതും. ഇതിന് പിന്നില്‍ ഇസ്രായേലിന്റെ കരങ്ങളുണ്ട് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇറാന്‍ നിരന്തരം സൗദി ഭരണകൂടത്തിലുള്ളവരുമായ് ഫോണ്‍സംഭാഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ സൗദിയ്ക്ക് ഭയവും ഉണ്ട്. കാരണം ഇറാന്റെ പ്ലാന്‍ എന്താണെന്നുള്ളതാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ഭയപ്പെടുത്തുന്നത്. ഹൂതികള്‍ ആക്രമണം നടത്തുമോയെന്നതും ആശങ്ക.
എല്ലാക്കാലത്തും സൗദിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇറാനും ഹൂതികളും അരാംകോ നോട്ടമിടാറുണ്ട്. 2019ലാണ് അരാംകോയില്‍ വലിയ ആക്രമണം ഹൂതികള്‍ നടത്തിയത്. അരാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. പിന്നില്‍ ഇറാനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ലോകത്തിന്റെ ഊര്‍ജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാന്‍ ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങളുടെ തെളിവുകള്‍ നിരത്തി അമേരിക്ക കൈയ്യോടെ പൊക്കി.
ഇറാന്‍ ഹൂതികളെ പിന്തുണയ്ക്കുന്നു. ആയുധവും സഹായവും നല്‍കുന്നു. ലെബനനില്‍ ഹിസ്ബുള്ള എന്നപോലെ യെമെനില്‍ ഹൂതികളെയും ഇറാന്‍ വളര്‍ത്തുന്നുവെന്ന് സൗദി പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. ഹൂതികള്‍ക്കുനേരേയുള്ള സൗദിയുടെ പോരാട്ടം ഫലത്തില്‍ ഇറാനുനേരേയാണ്. അമേരിക്കയടക്കം സൗദിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും ഇങ്ങനെയാണ് അതിനെ കാണുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ആയുധങ്ങളുമായാണ് സൗദി പോരാടുന്നത്.
https://www.facebook.com/Malayalivartha


























