ഇസ്രായേൽ സൈനിക താവളങ്ങൾക്ക് നേരെ ഹിസ്ബുള്ള നടത്തിയത് ആറ് ആക്രമണങ്ങൾ; രണ്ടെണ്ണം മിനിറ്റുകളുടെ വ്യത്യാസത്തിൽ...

കഴിഞ്ഞ 10 മാസമായി കണ്ടതിനേക്കാള്‍ ദൈര്‍ഘ്യമേറിയതും വിനാശകരവുമായ ഒരു സംഘര്‍ഷം ആരംഭിക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ഇസ്രായേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് റെസിസ്റ്റന്‍സ് ഡ്രോണ്‍ ആക്രമണം നടത്തിയ സംഭവത്തിൽ ഇസ്രായേൽ സൈനിക താവളങ്ങൾക്ക് നേരെ ഹിസ്ബുള്ള നടത്തിയത് ആറ് ആക്രമണങ്ങളെന്ന് റിപ്പോർട്ട്. അതിൽ രണ്ടെണ്ണം മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു. ഇസ്രായേൽ ഡ്രോൺ ഉപയോഗിച്ച് മിസൈലുകൾ നശിപ്പിക്കുന്ന വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടു. ഇസ്രയേലും ഹിസ്ബുള്ളയും ശത്രുത അവസാനിപ്പിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. 15 അംഗങ്ങൾ ഐക്യകണ്‌ഠേന അംഗീകരിച്ച ഫ്രഞ്ച് കരട് പ്രമേയത്തിലാണ് യുഎൻ ആവശ്യം വന്നത്.
നഗരത്തിലെ സുപ്രധാന ലക്ഷ്യത്തില്‍ ആക്രമണം നടത്തിയതായി ആണ് ഹിസ്ബുല്ലയുടെ അവകാശവാദം. വടക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും ശക്തമായ പോരാട്ടത്തിന് ശേഷവും, ലെബനനില്‍ ഒരു കര ഓപ്പറേഷന്‍ ആവശ്യമില്ലാതെ തന്നെ ഹിസ്ബുള്ളയുമായി ഒരു നയതന്ത്ര ക്രമീകരണത്തിലെത്താന്‍ ഇസ്രായേല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ കൂടുതല്‍ കരുത്താര്‍ജിച്ച പശ്ചാത്തലത്തില്‍ യുദ്ധഭീതിയില്‍ അയവ് വരുത്താന്‍ അമേരിക്കയും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാൽ ഗാസയിലെ ആക്രമണങ്ങളിൽ ഇസ്രായേൽ അയവ് വരുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. . ഇസ്രയേല്‍ നിയന്ത്രിത ചെക്ക് പോയിന്റിന് മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ് ആക്രമണം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നുവെന്ന് WFP അറിയിക്കുകയായിരുന്നു. വാഹനം ചൊവ്വാഴ്ച രാത്രി വാദി ഗാസ ബ്രിഡ്ജ് പോയിന്റിലെത്തിയപ്പോഴായിരുന്നു അക്രമമുണ്ടായത്. ജീവനക്കാര്‍ക്ക് പരുക്കുകളില്ലെന്ന് ഡബ്ല്യുഎഫ്പി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്ന് രേഖപ്പെടുത്തിയ വാഹനത്തിന് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്ര സഭ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഇസ്രയേല്‍ വെടിവെപ്പ് പത്ത് തവണ വാഹനത്തെ ബാധിച്ചുവെന്നും ബുള്ളറ്റുകളാല്‍ മുന്‍വശത്തെ ജനലുകള്‍ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ബുള്ളറ്റുകള്‍ ഡ്രൈവറുടെ വശത്തും ചിലത് മുന്‍വശത്തെ ജനലുകളിലുമായിരുന്നു പതിച്ചത്. മാനുഷിക സഹായങ്ങളടങ്ങിയ ട്രക്കുകളുമായി ഗാസയിലെ മധ്യപ്രദേശത്ത് പോയിരുന്ന രണ്ട് ഡബ്ല്യുഎഫ്പി വാഹനങ്ങള്‍ കരേം അബു സലേമില്‍ നിന്ന് തിരിച്ചു വരുന്ന വഴിക്കാണ് അപകടം. ഇസ്രയേലുമായി ഏകോപിപ്പിച്ചായിരുന്നു വാഹനം കടന്നുപോയതെന്നും ഏകോപന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും ദുജാറിക് പറഞ്ഞു. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താന്‍ ഇസ്രയേല്‍ സൈന്യവുമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന അനാവശ്യ പ്രവര്‍ത്തനങ്ങളുടെ പുതിയ അധ്യായമാണിതെന്നും ഡബ്ല്യുഎഫ്പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി എംസികെയ്ന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























