ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്; നാല് മരണം:-99 പേർക്ക് പരിക്ക്

ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്. കാറ്റ് കരതൊട്ടതോടെ രാജ്യമെങ്ങും കനത്ത മഴയാണ്. കാറ്റിലും മഴക്കെടുതിയിലും ഇതുവരെ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 99 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളെ കാണാതായിട്ടുമുണ്ട്. കാലാവസ്ഥ മോശമായതോടെ രാജ്യത്ത് വിമാന, ബുള്ളറ്റ് സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. ഈ വർഷത്തിലെ പത്താമത്തെ ചുഴലിക്കാറ്റായ ഷാൻഷാൻ കര തൊട്ടതോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. ഇത് ബിസിനസുകളെയും ഗതാഗത സേവനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
മുൻപ് യാത്രാക്കാരെകൊണ്ട് നിറഞ്ഞിരുന്ന വടക്കൻ ക്യുഷുവിലെ ഒരു പ്രധാന ഗതാഗത കേന്ദ്രമായ കൊകുര സ്റ്റേഷൻ ഉൾപ്പടെ ഇപ്പോൾ പ്രവർത്തന രഹിതമാണ്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ജപ്പാൻ എയർലൈൻസും ഓൾ നിപ്പോൺ എയർവേസും ഷെഡ്യൂൾ ചെയ്തിരുന്ന 1,127 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെയും ചുഴലിക്കാറ്റ് വ്യാപകമായി ബാധിച്ചു.
ക്യുഷുവിലെ മിക്കവാറും എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളും കടകളും അടച്ചിട്ടിരിക്കുകയാണ്. കഗോഷിമ, മിയാസാക്കി പ്രിഫെക്ചറുകളിൽ മാത്രം, ജപ്പാനിലെ മികച്ച മൂന്ന് കൺവീനിയൻസ് സ്റ്റോർ ശൃംഖലകളുടെ ഏകദേശം 2,400 ഔട്ട്‌ലെറ്റുകൾ ബിസിനസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതോടെ അവശ്യ സാധനങ്ങൾ അടക്കം വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ.
പരമാവധി ജാഗ്രത വേണമെന്ന് ജപ്പാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 'ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ, ഉയർന്ന വേലിയേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ കണക്കിലെടുക്കുമ്പോൾ പരമാവധി ജാഗ്രത എന്ന്,' ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കിരുന്നു.
അനേകം ആളുകൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തലത്തിൽ അക്രമാസക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ, കൊടുങ്കാറ്റ് എന്നിവ സംഭവിക്കുമെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മണിക്കൂറിൽ 252 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കൊടുങ്കാറ്റിൻ്റെയും ശക്തമായ മഴയുടേയും പശ്ചാത്തലത്തിൽ ഓട്ടോ ഭീമനായ ടൊയോട്ട 14 ഫാക്ടറികളിലെ ഉൽപ്പാദനം നിർത്തിവച്ചിരുന്നു.
https://www.facebook.com/Malayalivartha


























