ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയിരുന്ന ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി..."ഞാൻ രോഷാകുലനാണ്...." പ്രതികരിച്ച് ബൈഡൻ

ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയിരുന്ന ആറു പേരുടെ മൃതദേഹങ്ങൾ റഫയിൽ നിന്നു കണ്ടെടുത്തതായി ഇസ്രയേലി സേന ഐ ഡി എഫ് അറിയിച്ചു. അമേരിക്കൻ പൗരത്വമുള്ള ഒരാളും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
റഫയിൽ ടണലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഐ ഡി എഫ് പറഞ്ഞു. കാർമൽ ഗാട്ട്, ഏദൻ യെരുശലെമി, ഹെർഷ് ഗോൾഡ്ബർഗ് പോളിൻ, അലക്‌സാണ്ടർ ലോബനോവ്, അല്മോക്ക് സറൂസി, മാസ്റർ സർജന്റ് ഒരു ഡാനിനൊ എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.ഐ ഡി എഫ് എത്തുന്നതിനു അല്പം മുൻപു അവരെ മൃഗീയമായി കൊന്നു എന്നാണ് നിഗമനമെന്നു വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഹെർഷ് ഗോൾഡ്ബർഗ് പോളിൻ യുഎസ് പൗരനാണ്. കാലിഫോർണിയയിലാണ് ജനിച്ചു വളർന്നത്. അത്യന്തം ദുഖകരമായ മരണങ്ങളാണ് ഇവയെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. "ഞാൻ രോഷാകുലനാണ്."
പോളിന്റെ മാതാപിതാക്കൾ ധീരമായാണ് ഈ പ്രതിസന്ധിയെ നേരിട്ടതെന്നു ബൈഡൻ പറഞ്ഞു. ബന്ദികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏറ്റെടുക്കണമെന്നു അവരുടെ കടുംബങ്ങളുടെ സംഘടനയായ ഫോറം ആവശ്യപ്പെട്ടു. ടണലുകളിൽ നിരവധി ജഡങ്ങൾ കണ്ടെത്തിയെന്ന് നേരത്തെ ഐ ഡി എഫ് പ്രഖ്യാപിച്ചപ്പോൾ ഫോറം രാജ്യത്തെ മരവിപ്പിക്കുന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ച ജെറുസലേം, ടെൽ അവീവ് എന്നിവിടങ്ങളിലും രാജ്യത്തിൻറെ മറ്റു പല ഭാഗങ്ങളിലും സമരം ആരംഭിക്കും.
പതിനൊന്നു മാസം പീഡനവും പട്ടിണിയും അനുഭവിച്ച ശേഷമാണു ഈ ആറു പേരും കൊല ചെയ്യപ്പെട്ടതെന്നു ഫോറം ചൂണ്ടിക്കാട്ടി. "കരാർ ഉണ്ടാക്കാൻ വൈകുന്നതു മൂലം മറ്റു നിരവധി ബന്ദികളും ഇതു പോലെ കൊല്ലപ്പെട്ടു.
കണ്ടെടുത്ത ജഡങ്ങൾ ഇസ്രയേലിലേക്കു കൊണ്ടുപോയെന്നു ഐ ഡി എഫ് അറിയിച്ചു.
രാജ്യത്തിൻറെ ഹൃദയം തകർന്നു നുറുങ്ങിപ്പോയ ദുരന്തമാണിതെന്നു ഇസ്രയേലി പ്രസിഡന്റ് ഇസാക് ഹെർസോഗ് പറഞ്ഞു. "അവരെ ജീവനോടെ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തതിൽ അഗാധമായി മാപ്പു ചോദിക്കുന്നു."
മൃതദേഹങ്ങൾ കണ്ടെത്തിയ തുരങ്കത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെനിന്നു കഴിഞ്ഞ ദിവസം മറ്റൊരു ബന്ദിയെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചിരുന്നു. ബന്ദികളുടെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേൽ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 40,738 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,154 പേർക്കു പരുക്കേറ്റു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ അഭയാർഥിക്യാംപിലെ 70% കെട്ടിടങ്ങളും ഇസ്രയേൽ സൈന്യം ഇടിച്ചുനിരത്തി. വെടിവയ്പിൽ 3 ഇസ്രയേലി പൊലീസ് ഓഫിസർമാർ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha


























