യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു. പതിച്ചത് മധ്യ ഇസ്രായേലിൽ ആണെങ്കിലും കൊണ്ടത് നെതന്യാഹുവിന്റെ നെഞ്ചിലാണ്. ക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ഓർമ്മപ്പെടുത്തൽ ആവശ്യമുള്ള ആർക്കും ഹുദൈദ തുറമുഖം സന്ദർശിക്കാമെന്നും നെതന്യാഹു വ്യക്തമാക്കി. ജൂലൈയിൽ ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിനെ ആക്രമിച്ച ഹൂതി നടപടിക്ക് പ്രതികാരമായി യെമനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം പരാമർശിച്ചായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
അതിരാവിലെയായിരുന്നു മിസൈൽ ആക്രമണം. പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരിയ വ്യക്തമാക്കി. ഇന്റർസെപ്റ്റർ ഉപയോഗിച്ച് മിസൈൽ തകർത്തെന്നും എന്നാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടില്ലെന്നും ഒരു ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 6:35 നായിരുന്നു ആക്രമണം. അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തിയതോടെ ടെൽ അവീവിലും മധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് ഓടി. തുടർന്ന് ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേറ്റു.
മിസൈലുകള്‍ പതിച്ചത് ആള്‍താമസമില്ലാത്ത പ്രദേശങ്ങളില്‍ ആയതിനാല്‍ ആളപായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറണ്‍ കേട്ടതിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഒമ്പത് പേർക്കാണ് പരിക്കുകൾ പറ്റിയത്. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്ന് ഹൂതി വക്താവ് നസറുദീന്‍ അമേര്‍ പ്രതികരിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം.
ഇസ്രായേലിന് നേരെ ഹൂതികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈയിലും ടെല്‍ അവീവിനെ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഹൂതികളുടെ മിസൈൽ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ സൂചനയാണ് ബാലിസ്റ്റിക് മിസൈൽ മധ്യ ഇസ്രായേലിൽ പതിക്കാൻ കാരണമായത്. മുമ്പും ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം ഇത്തരത്തിൽ തകരാറിലായിരുന്നു.
റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാർ ഷെല്ലുകൾ, ആളില്ലാ ആകാശ പേടകങ്ങൾ ( യു.എ.വി ) എന്നിവയെ നേരിടാൻ ഇസ്രയേൽ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ഭീഷണികൾ കണ്ടെത്തുന്നതിനും ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള വിക്ഷേപണങ്ങളുടെ പാതയെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിനും അയൺഡോം, റഡാറുകളുടെ ശൃംഖലയെ ഉപയോഗിക്കുന്നു. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്ന് വരുന്ന റോക്കറ്റുകളെ തകർക്കാൻ അയൺ ഡോമിനാകും.
ഭീഷണി ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ സഞ്ചാര ഗതി അയൺ ഡോം ട്രാക്ക് ചെയ്യുകയും പ്രവചിക്കുകയും ചെയ്യും. റോക്കറ്റിന്റെ ലക്ഷ്യം ജനവാസ മേഖലയാണെങ്കിൽ ' താമിർ ' എന്നറിയപ്പെടുന്ന ഒരു ഇന്റർസെപ്റ്റർ മിസൈലിനെ അയൺ ഡോം വിക്ഷേപിക്കും. റോക്കറ്റുകളെ താമിർ നശിപ്പിക്കുന്നു. റോക്കറ്റിനെ കൃത്യമായി ഉന്നംവയ്ക്കാൻ താമിറിന് തത്സമയം അതിന്റെ ഗതി ക്രമീകരിക്കാനും കഴിയും. അയൺ ഡോമിന്റെ കൃത്യതയെ മറികടക്കാൻ ഹമാസ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇതിനെയും മറികടക്കും വിധമാണ് പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഹൂതികൾ വിക്ഷേപിച്ചത്.
https://www.facebook.com/Malayalivartha


























